2022, ഫെബ്രുവരി 7, തിങ്കളാഴ്‌ച

മഹമൂദ് ദാർവിഷ് - പൂമ്പാറ്റയുടെ മാറാപ്പ്

സൈപ്രസ് വീണു


സൈപ്രസ് മരമല്ല, മരത്തിന്റെ ശോകമാണ്‌,
അതിനു നിഴലുമില്ല, മരത്തിന്റെ നിഴലാണതെന്നതിനാൽ

(ബസ്സം ഹജ്ജാബ്)


ഒരു മീനാരം പോലെ സൈപ്രസ് വീണു,
ഉടഞ്ഞ സ്വന്തം നിഴലിനു മേൽ പാതയിലതു കിടന്നു,
എന്നുമെന്ന പോലെ ഇരുണ്ടും പച്ചയായും.
ആർക്കും മുറിപ്പെട്ടില്ല.
ചില്ലകൾക്കു മേൽ കൂടി വാഹനങ്ങൾ ഇരച്ചുപാഞ്ഞു.
വിൻഡ്ഷീൽഡുകളിൽ പൊടി പാറി...
സൈപ്രസ് വീണു, പക്ഷേ
അടുത്ത വീട്ടിലെ പ്രാവ് അതിന്റെ കൂടു മാറ്റിക്കൂട്ടിയില്ല.
ആ ഇടത്തിന്റെ തുമ്പിനു മേൽ പാറിനിന്ന രണ്ടു ദേശാടനക്കിളികൾ
എന്തോ ചില പ്രതീകങ്ങൾ അന്യോന്യം കൈമാറി.
ഒരു സ്ത്രീ അയല്ക്കാരിയോടു ചോദിച്ചു:
വല്ല കൊടുങ്കാറ്റും വീശിയോ?
അവർ പറഞ്ഞു: ഇല്ല, ബുൾഡോസറും കണ്ടില്ല...
സൈപ്രസ് വീണു.
അവശിഷ്ടങ്ങൾക്കരികിലൂടെ കടന്നുപോയവർ പറഞ്ഞു:
ആരും തിരിഞ്ഞുനോക്കാനില്ലെന്നായപ്പോൾ
അതിനു മടുപ്പു തോന്നിയിരിക്കണം,
നാളുകൾ കടന്നുപോകെ അതിനു വാർദ്ധക്യമെത്തിയതാവണം,
ജിറാഫിനെപ്പോലെ ആകെ നീണ്ടിട്ടല്ലേ അത്,
ഒരു തുടപ്പ പോലെ കഴിയുന്നതതിനു നിരർത്ഥകമായി തോന്നിയിരിക്കണം,
രണ്ടു പ്രണയികൾക്കു തണലു കൊടുക്കാനതിനു കഴിഞ്ഞില്ലായിരിക്കാം.
ഒരാൺകുട്ടി പറഞ്ഞു: ഞാനതിനെ നന്നായി വരച്ചിരുന്നു,
അതിന്റെ രൂപം വരയ്ക്കാൻ വളരെ എളുപ്പമായിരുന്നു.
ഒരു പെൺകുട്ടി പിന്നെ പറഞ്ഞു:
സൈപ്രസ് വീണതിനാൽ ആകാശമപൂർണ്ണമായ പോലെ.
ഒരു ചെറുപ്പക്കാരൻ പറഞ്ഞു:
സൈപ്രസ് വീണതിനാൽ ആകാശത്തിനിന്നു പൂർണ്ണത.
ഞാൻ എന്നോടു തന്നെ പറഞ്ഞു:
നിഗൂഢതയുമില്ല, വ്യക്തതയുമില്ല,
സൈപ്രസ് വീണു,
അതിൽ അത്രയ്ക്കേയുള്ളു:
സൈപ്രസ് വീണു.


എന്റെ അമ്മയുടെ വീട്ടിൽ


എന്റെ അമ്മയുടെ വീട്ടിൽ എന്റെ ഫോട്ടോ എന്നെത്തന്നെ നോക്കുന്നു,
എന്നോടു ചോദിച്ചുകൊണ്ടേയിരിക്കുന്നു:
നീ, പ്രിയപ്പെട്ട വിരുന്നുകാരാ, ഞാനാണോ?
ഒരിക്കൽ നീയെന്റെ ഇരുപതുകൊല്ലമായിരുന്നോ,
കണ്ണടകളില്ലാതെ,
സൂട്ട്കേസുകളുമില്ലാതെ?
ചുമരിലെ ഒരു ദ്വാരം മതിയായിരുന്നു,
നക്ഷത്രങ്ങൾക്കു നിന്നെ നിത്യത പഠിപ്പിക്കാൻ...
(എന്താണ്‌ നിത്യത? ഞാൻ മനസ്സിൽ പറഞ്ഞു.)
പ്രിയപ്പെട്ട വിരുന്നുകാരാ...അന്നത്തെ നമ്മളാണോ നമ്മൾ?
നമ്മിലാരാണ്‌ അയാളുടെ മുഖലക്ഷണങ്ങൾ പരിത്യജിച്ചത്?
നിന്റെ നെറ്റിയിൽ ആ വാശിക്കാരൻ കുതിരയുടെ
കുളമ്പിൻപാടു നിനക്കോർമ്മയുണ്ടോ,
അതോ, ക്യാമറയ്ക്കു മുന്നിൽ സുന്ദരനായി കാണപ്പെടാൻ
ചമയത്തിനടിയിൽ നീയാ മുറിവു മറച്ചോ?
നീ ഞാനാണോ? 
പഴയൊരു പുല്ലാങ്കുഴൽ കൊണ്ടും ഫീനിക്സിന്റെ തൂവൽ കൊണ്ടും
ഹൃദയത്തിൽ തുള വീണതു നീയോർമ്മിക്കുന്നില്ലേ?
അതോ പാത മാറ്റിയപ്പോൾ നീ ഹൃദയവും മാറ്റിയെന്നോ?
ഞാൻ പറഞ്ഞു: കേൾക്കൂ, ഞാൻ അയാളും നിങ്ങളുമാണ്‌,
എന്നാൽ ചുമരിൽ നിന്നു ഞാൻ ചാടിയിറങ്ങിയിരുന്നു,
വിധിയുടെ ഉദ്യാനത്തിൽ നിന്നാദരപൂർവ്വം ഞാൻ പൂക്കളിറുക്കുന്നതതുകണ്ടാൽ
എന്തു സംഭവിക്കുമെന്നറിയാൻ...
അതെന്നെ നോക്കി പറഞ്ഞുവെന്നാവാം:
അപായം പറ്റാതെ മടങ്ങിപ്പോകൂ...
ഈ ചുമരിൽ നിന്നു ഞാൻ ചാടിയിറങ്ങുകയും ചെയ്തു,
കാണാൻ പറ്റാത്തതിനെ കാണാൻ,
കൊടുംഗർത്തത്തിന്റെ ആഴമളക്കാൻ.


അഭിപ്രായങ്ങളൊന്നുമില്ല: