2024, ജൂലൈ 13, ശനിയാഴ്‌ച

കീർക്കെഗോർ - സ്നേഹത്തിന്റെ രഹസ്യജീവിതം

 

അലയിളക്കലിന്റെ പ്രേരണാമർമ്മരം കൊണ്ടു വശീകരിക്കുന്ന അരുവി പോലെയാണ്‌ സ്നേഹം. തന്റെ വഴിയിലൂടെ പോരാൻ അതു നിങ്ങളോടു യാചിക്കുകയാണെന്നുതന്നെ തോന്നാം; അതേ സമയം, തന്റെ രഹസ്യം വെളിപ്പെടുത്താനും അതിനാഗ്രഹമില്ല. ലോകത്തിന്റെ മഹിതസൗന്ദര്യം ദർശിക്കാൻ നമ്മെ ക്ഷണിക്കുന്ന സൂര്യന്റെ രശ്മികൾ പോലെയാണ്‌ സ്നേഹം; എന്നാൽ വെളിച്ചത്തിന്റെ ഉറവിടം കണ്ടെത്താൻ അമിതകൗതുകത്തോടും ധാർഷ്ട്യത്തോടും നോക്കുന്ന സാഹസികബുദ്ധിയെ അവൻ അന്ധത കൊണ്ടു ശിക്ഷിക്കുകയും ചെയ്യും. സർജ്ജൻ ശരീരത്തിന്റെ മർമ്മപ്രധാനവും ഏറ്റവും ഗുഹ്യവുമായ ഭാഗങ്ങളിലേക്കു തുളഞ്ഞുചെല്ലുമ്പോഴാണ്‌ വേദന അതിന്റെ പാരമ്യത്തിൽ നാമനുഭവിക്കുക. അപ്രകാരം തന്നെ, യാതന ഏറ്റവും വേദനാജനകവും നാശകാരിയുമാവുന്നത് സ്നേഹത്തിന്റെ സൃഷ്ടികളിൽ അഭിരമിക്കുന്നതിനു പകരം അതിലേക്കു ചുഴിഞ്ഞിറങ്ങാൻ, അതിന്റെ ക്രമം തകർക്കാൻ നോക്കുമ്പോഴുമാണ്‌.

സ്നേഹത്തിന്റെ രഹസ്യജീവിതം ആഴമളക്കാൻ പറ്റാത്തവിധം അഗാധമാണ്‌; അപ്പോഴും അസ്തിത്വമാകെയുമായും അതിരറ്റ ഒരു ബന്ധം അതിനുണ്ടുതാനും. പ്രശാന്തമായ തടാകത്തെ നീരൂട്ടുന്നത് അദൃശ്യമായ ഉറവകളാണെന്നപോലെ ഒരു മനുഷ്യജീവിയുടെ സ്നേഹത്തിനാധാരം ദൈവസ്നേഹമാണ്‌. അടിയിൽ ഉറവകൾ ഇല്ലായിരുന്നുവെങ്കിൽ, ദൈവം സ്നേഹമായിരുന്നില്ലെങ്കിൽ, തടാകവും ഉണ്ടാവില്ല, മനുഷ്യസ്നേഹവും ഉണ്ടാവില്ല. അങ്ങടിയിലുള്ള ഒരുറവയിൽ ആരും കാണാതെയാണ്‌ തടാകത്തിന്റെ നിശ്ചലജലം തുടങ്ങുന്നതെങ്കിൽ, നമ്മുടെ സ്നേഹത്തിന്റെ നിഗൂഢമായ ആരംഭവും ദൈവസ്നേഹത്തിലാണ്‌. 

സ്നേഹത്തിന്റെ ജീവിതം ഗുഹ്യമാണ്‌, അതേ സമയം ആ ഗുഹ്യജീവിതം നിരന്തരചലനത്തിലാണ്‌, അതിൽ നിത്യത കുടികൊള്ളുകയും ചെയ്യുന്നു. ജലം നിശ്ചേഷ്ടമെന്നു തോന്നിയാലും യഥാർത്ഥത്തിൽ ചലനത്തിലാണെന്നപോലെ, സ്നേഹവും ഒഴുകുകയാണ്‌, നിശ്ചേഷ്ടമെന്നു തോന്നിയാലും. എന്നാൽ, ഉറവകൾ വറ്റിയാൽ തടാകം വരണ്ടുപോകാം; സ്നേഹത്തിന്റെ ജീവിതം പക്ഷേ, നിലയ്ക്കാത്ത ഉറവയത്രെ. ഒരു മഞ്ഞത്തും അതുറയില്ല- അത്രയ്ക്കൂഷ്മളമാണത്; ഒരു ചൂടത്തും അതുണങ്ങില്ല- ഉള്ളിലെ കുളിർമ്മയാൽ അത്ര നൂതനമാണത്. അതിനാൽ ആ നിഗൂഹനത്തെ നാം ഭഞ്ജിക്കാതിരിക്കുക, വെറും നിരീക്ഷണത്തിനോ ആത്മപരിശോധനയ്ക്കോ നാം മുതിരാതിരിക്കുക,


(from Works of Love: Some Christian Reflections in the Form of Discourses)

അഭിപ്രായങ്ങളൊന്നുമില്ല: