2024, ജൂലൈ 12, വെള്ളിയാഴ്‌ച

ക്രിസ്റ്റീന പെരി റോസി - കവിതകൾ

 

Cristina Peri Rossi (1941)- ഇറ്റാലിയൻ വംശജയായ ഉറുഗ്വേയൻ കഥാകൃത്തും കവിയും നോവലിസ്റ്റും. ‘ലാറ്റിനമേരിക്കൻ ബൂമിനു’ ശേഷമുള്ള കാലഘട്ടത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരികളിൽ ഒരാൾ. “ഒരു കപ്പല്ച്ചേതത്തിന്റെ വിവരണം,” “വിഫലയത്നങ്ങളുടെ കാഴ്ചബംഗ്ലാവ്,” “”ദിനോസാറിന്റെ അപരാഹ്നം,“ ”ദസ്തയെവ്സ്കിയുടെ അന്ത്യരാത്രി“ എന്നിവ പ്രധാനപ്പെട്ട കൃതികൾ.


അഭിനിവേശം

പ്രണയത്തിൽ നിന്നു നാം പുറത്തുവന്നു
ഒരാകാശവിപത്തിൽ നിന്നെന്നപോലെ
ഉടുതുണികൾ നമുക്കു നഷ്ടമായിരുന്നു
നമ്മുടെ രേഖകളും നഷ്ടമായി
എനിക്കൊരു പല്ലു പോയിരുന്നു
നിനക്കു കാലത്തെക്കുറിച്ചുള്ള ബോധവും
അതൊരു നൂറ്റാണ്ടിന്റെ നീളമുള്ള ഒരു കൊല്ലമായിരുന്നോ?
അതോ ഒരു നാളുപോലെ ചുരുങ്ങിയ ഒരു നൂറ്റാണ്ടോ?
വീട്ടിനുള്ളിൽ
വീട്ടിനു വെളിയിൽ
തകർന്ന അവശിഷ്ടങ്ങൾ:
ഗ്ലാസ്സുകൾ ഫോട്ടോകൾ കീറിയ പുസ്തകങ്ങൾ
അതിജീവിച്ചവരായിരുന്നു നാം
ഒരു തകർച്ചയെ
ഒരഗ്നിപർവ്വതത്തെ
ഒരു പ്രക്ഷുബ്ധസമുദ്രത്തെ
നാം വേർപിരിഞ്ഞു
അതിജീവിച്ചുവെന്ന മങ്ങിയ തോന്നലോടെ
എന്തിനെന്നു നമുക്കറിയില്ലെന്നാലും

*


ഒട്ടകം

അറബിക്കവികൾ പറയുന്നു
കണ്ണുകാണാത്തൊരൊട്ടകത്തിൻ്റെ 
അലഞ്ഞുതിരിയലാണ് വിധിയെന്ന്.
കണ്ണുകാണാത്തൊരൊട്ടകത്തെപ്പോലെ 
ഞാനലഞ്ഞുനടന്നിട്ടുണ്ട്
പെരുംകടൽ പോലപാരമായ നഗരങ്ങളിലൂടെ.
കണ്ണുകാണാത്തൊരൊട്ടകത്തെപ്പോലെ
വഴി തുലഞ്ഞു ഞാൻ നടന്നിട്ടുണ്ട്
വേശ്യത്തെരുവുകൾ പോലിടുങ്ങിയ നഗരങ്ങളിലൂടെ.
കണ്ണുകാണാത്തൊരൊട്ടകത്തെപ്പോലെ
എൻ്റേതല്ലാത്ത ഭാഷകൾ ഞാൻ പഠിച്ചു,
അതിൻ്റെ രുചി ഞാനറിഞ്ഞു,
അതിൻ്റെ മാധുര്യം, അതിൻ്റെ പാരുഷ്യം,
അതിൻ്റെ ഭാസുരതയും അതിന്നതാര്യതയും.
കണ്ണുകാണാത്തൊരൊട്ടകത്തെപ്പോലെ
മാരകമായ മടുപ്പു ഞാനനുഭവിച്ചു,
പിന്നൊരു പുനർജ്ജന്മത്തിലേക്കു ഞാനതിജീവിച്ചു.
കണ്ണുകാണാത്തൊരൊട്ടകത്തെപ്പോലെ
അന്ധമായി ഞാൻ വിശ്വസിച്ചു.
എനിക്കുണ്ടായിരുന്നു, ആശയങ്ങൾ,
എനിക്കുണ്ടായിരുന്നു, വികാരങ്ങൾ;
മറ്റാശയങ്ങൾക്കും വികാരങ്ങൾക്കുമായി
ഞാനവ കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു.
എന്നാലിപ്പോൾ
എൻ്റെയൊട്ടകത്തിനു കണ്ണു കാണാം,
അതിനതിൻ്റെ വിധിയുമറിയാം:
നിൻ്റെ തുടകളുടെ നനഞ്ഞ കടലോരങ്ങൾ,
നിൻ്റെ ചുണ്ടുകളുടെ മണൽത്തരികൾ,
പട്ടുപോലത്തെ നിൻ്റെയുദരം,
നിൻ്റെ ചുണ്ടത്തെക്കൂജയിലെ നറുംവെള്ളം,
നിൻ്റെ കാലിടുക്കിലെ
ഉപ്പു ചുവയ്ക്കുന്ന കടൽശംഖ്.
*

ആത്മീയാനുഭവം


താൻ ഒരാത്മീയാനുഭവത്തിനുള്ള അന്വേഷണത്തിലാണെന്ന്
അവൾ എന്നോടു പറഞ്ഞു
രണ്ടായിരത്തോളം മതങ്ങളുള്ള ഒരു ലോകത്ത്
-മതഭേദങ്ങൾ കൂട്ടാതെതന്നെ-
വളരെ ഗൗരവമുള്ള ഒരു വിഷയം തന്നെ അത്

അവൾക്കു പക്ഷേ വേണ്ടത് മറ്റൊന്നായിരുന്നു
"എനിക്ക് ഒരാത്മീയാനുഭവം വേണം"
അവൾ പറഞ്ഞു

അങ്ങനെയൊന്ന് എനിക്കുണ്ടായിട്ടില്ല എന്നാണെൻ്റെ വിശ്വാസം
യുദ്ധാനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്
വിപ്ലവങ്ങൾ ഐന്ദ്രിയാനുഭവങ്ങൾ സംഗീതാനുഭവങ്ങൾ
ജോലിസംബന്ധമായ അനുഭവങ്ങൾ ഇതൊക്കെയുണ്ടായിടുണ്ട്

ഒരു ടേണറുടെയോ കാസ്പർ ഡേവിഡ് ഫ്രീഡ്രിക്കിൻ്റെ കപ്പൽച്ചേതത്തിൻ്റെയോ 
മുന്നിലനുഭവിക്കുന്ന ഹർഷോന്മാദത്തെ

ആത്മീയാനുഭവമായിട്ടല്ല പരിഗണിക്കുന്നതെങ്കിൽ

ജെ.ജി. ബല്ലാർഡിനെയോ
വയഹോയുടെ കവിതകളോ വായിക്കുന്നത്
ആത്മീയാനുഭവങ്ങളല്ലെങ്കിൽ

സൂര്യാസ്തമയങ്ങളുടെ പല അനുഭവങ്ങളും എനിക്കുണ്ടായിട്ടുണ്ട്
സാന്ത മരിയ തുറമുഖത്ത്,
തെക്കൻ നാട്ടിലെ ഉജ്ജ്വലമായ പ്രകാശത്തിൽ

അതൊന്നുമല്ല താൻ പറയുന്നതെന്നായി അവൾ
ഷോപ്പാങ്ങിൻ്റെ സംഗീതം കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന വിഷാദമല്ലത്
ഇന്നു സെൽ ഫോണുകളിൽ മുഴങ്ങുന്ന സാറ്റിയുടെ ജിമ്നോപിഡീസുമല്ല

അതൊന്നുമല്ല താനുദ്ദേശിക്കുന്നത് എന്നവൾ പറഞ്ഞു

പിന്നവൾ ഇൻഡ്യയിലേക്കു പോയി
ഞാൻ കൂടെപ്പോയില്ല
അല്ലാതെതന്നെ ഈ ലോകത്തു ഞാനെത്രയോ ദുരിതം കണ്ടുകഴിഞ്ഞു

ആവശ്യമായ അളവിൽ ആത്മീയതയിലേക്കെത്താതെ

രണ്ടു കൊല്ലത്തോളം അവൾ ഇൻഡ്യയിലായിരുന്നു
മടങ്ങിയെത്തുമ്പോൾ അവൾ കൂടുതൽ മെലിഞ്ഞിരുന്നു
നിൻ്റെ വിശേഷമെന്താ? അവൾ ചോദിച്ചു
പ്രത്യേകിച്ചൊന്നുമില്ല ഞാൻ പറഞ്ഞു

കുറേശ്ശെ എഴുതുന്നു ചില നാടകങ്ങൾ വായിക്കുന്നു
നെറ്റിൽ മാഹ്ജോങ്ങ് കളിക്കുന്നു

ചിലപ്പോഴൊക്കെ എന്നെ ഒരു കാറിടിക്കുന്നു

പൊതുവേ പറഞ്ഞാൽ ആത്മീയാനുഭവങ്ങളില്ലാതെ ഞാനിങ്ങനെ കഴിഞ്ഞുകൂടുന്നു
ഇൻഡ്യയിൽ എങ്ങനെയുണ്ടായിരുന്നുവെന്നു പിന്നെ ഞാൻ ചോദിച്ചു
അതേയ് അതേയ് 
തനിക്ക് ഒരാത്മീയാനുഭവമുണ്ടായെന്നവൾ പറഞ്ഞു

എല്ലാ രതിമൂർച്ഛകളേയും
ചപലവും പരിഹാസ്യവുമാക്കുന്നതൊന്ന്

അതിനായി ഇൻഡ്യ വരെ പോകേണ്ടതില്ലായിരുന്നുവെന്ന് ഞാൻ മനസ്സിൽ പറഞ്ഞു
ആർത്തവവിരാമമെത്തിയാൽ മതിയായിരുന്നു.
*


അഭിപ്രായങ്ങളൊന്നുമില്ല: