2026 ജൂൺ 6, ശനിയാഴ്‌ച

പോർച്ചിയ

ഹെൻറി മില്ലർ 100 പുസ്തകങ്ങൾ മാത്രമുള്ള ഒരു ആദർശഗ്രന്ഥശാല വിഭാവനം ചെയ്തപ്പോൾ അതിൽ ഒന്ന് അന്തോണിയോ പോർച്ചിയയുടെ “ശബ്ദങ്ങൾ” ആയിരുന്നു. ഫ്രഞ്ച് സറിയലിസ്റ്റ് കവി ആന്ദ്രെ ബ്രെട്ടൺ, ലംബകവിതകളിലൂടെ പ്രശസ്തനായ റോബർത്തോ ഹുവാരെസ്, ബോർഹസ് തുടങ്ങിയവരുടേയും ഇഷ്ടകവിയായിരുന്നു അദ്ദേഹം. അമ്പതുകളിൽ “ശബ്ദങ്ങൾ” യൂറോപ്പിലെങ്ങും പ്രചരിച്ചു. ലാറ്റിനമേരിക്കയിൽ വിപ്ളവകാരികളായ വിദ്യാർത്ഥികൾ അവ എഴുതിയെടുത്തു പ്രചരിപ്പിച്ചു. 

സാരവാക്യങ്ങൾ പോലെ തോന്നുമെങ്കിലും ആ സ്വഭാവമല്ല, പോർച്ചിയയുടെ കവിതകൾക്ക്. സാരവാക്യം ഒരു മാനസികപ്രക്രിയയുടെ പരിണതിയാണ്‌, ഒരു ശാസനമാണ്‌, തന്നെ പരിഗണിയ്ക്കാൻ തിടുക്കപ്പെടുത്തുകയാണ്‌ അതു നിങ്ങളെ. ആ ഗണത്തിലല്ല, പോർച്ചിയായുടെ “ശബ്ദങ്ങൾ.” സനാതനസത്യങ്ങളുടെ സൂത്രവാക്യങ്ങളല്ലവ. ബോർഹസ് പറയുമ്പോലെ ‘ഒരു മനുഷ്യന്റെയും അവന്റെ ഭാഗധേയത്തിന്റെയും സാന്നിദ്ധ്യങ്ങളാണവ.’ ധർമ്മസങ്കടങ്ങളിൽ സംശയനിവൃത്തിക്കായി ബൈബിളു പോലെ താൻ പകുത്തുനോക്കുന്ന വേദഗ്രന്ഥമാണു “ശബ്ദങ്ങൾ” എന്നു കൂടി ബോർഹസ് പറയുന്നുണ്ട്. 

അഭിപ്രായങ്ങളൊന്നുമില്ല: