2020, ഒക്‌ടോബർ 7, ബുധനാഴ്‌ച

ബോദ്‌ലേർ - രോഗിണിയായ കാവ്യദേവത

 

എന്റെ പാവം കാവ്യദേവതേ, കഷ്ടം! നിനക്കിതെന്തു പറ്റി?
നിന്റെ കുഴിഞ്ഞ കണ്ണുകളിൽ പേക്കിനാവുകൾ കുടിയേറിയല്ലോ;
നിന്റെ വിളർത്ത മുഖത്തു മാറിമാറി നിഴലിക്കുന്നുവല്ലോ,
ഭീതിയും ഉന്മാദവും മരവിപ്പും മൗനവും.

പച്ചനിറക്കാരി യക്ഷിയും ചുവന്നുതുടുത്ത ചാത്തനും-
കുടങ്ങളിൽ നിന്നവർ പകർന്നുതന്നുവോ, ഭീതിയും പ്രണയവും?
ദുഃസ്വപ്നമതിന്റെ ധൃഷ്ടമുഷ്ടിയാൽ നിന്നെക്കേറിപ്പിടിച്ചുവോ,
ഒരു പുരാതനനരകച്ചതുപ്പിൽ നിന്നെക്കൊണ്ടാഴ്ത്തിയോ?

എനിക്കു ഹിതം നിന്നെ ആരോഗ്യത്തിന്റെ പരിമളം മണക്കുന്നതും
നിന്റെ നെഞ്ചിലെന്നും അഗാധചിന്തകളുയരുന്നതും
തരംഗതാളത്തിൽ നിന്റെ ക്രിസ്തീയരക്തമൊഴുകുന്നതും-

പ്രാക്തനകവിതകളുടെ നിയതതാളവുമായി,
ചിലനേരം ഗാനങ്ങൾക്കധിപൻ, അപ്പോളോയുടെ വഴിയേ,
ചിലനേരം വിളഞ്ഞ പാടങ്ങളുടെ ദേവൻ, പാനിന്റെ വഴിയേ.

അഭിപ്രായങ്ങളൊന്നുമില്ല: