2020, നവംബർ 15, ഞായറാഴ്‌ച

സെനെക്ക - സ്റ്റോയിക് ചിന്തകൾ

 നമുക്കു ജീവിക്കാൻ കിട്ടിയിരിക്കുന്ന കാലത്തിന്റെ ദൈർഘ്യം വളരെ കുറവാണെന്നല്ല, അതിൽ ഏറിയ ഭാഗവും നാം ധൂർത്തടിച്ചുകളയുന്നു എന്നതാണു കാര്യം. ജീവിതത്തിനു മതിയായത്ര ദൈർഘ്യമൊക്കെയുണ്ട്; എത്രയും വലിയ കാര്യങ്ങൾ കൈവരിക്കാനായി നമുക്കത് ഉദാരമായി ലഭിക്കുകയും ചെയ്തിരിക്കുന്നു. നാമതു നന്നായി വിനിയോഗിക്കണമെന്നു മാത്രം. എന്നാൽ ധൂർത്തിലും അശ്രദ്ധയിലും അതു കൊണ്ടുപോയി തുലച്ചുകളയുമ്പോൾ, നല്ലൊരു ഉദ്ദേശ്യത്തിനായല്ലാതെ അതു ചെലവഴിച്ചുകളയുമ്പോൾ, ഒടുവിൽ നമുക്കു ബോദ്ധ്യമാവുകയാണ്‌, അതു കടന്നുപോയിക്കഴിഞ്ഞുവെന്ന്; അതു കടന്നുപോയത് നാമൊട്ടറിഞ്ഞതുമില്ല. അപ്പോൾ ഇതാണു കാര്യം: ഹ്രസ്വമായ ഒരു ജീവിതമല്ല നമുക്കു കിട്ടിയത്, നാമതിനെ അങ്ങനെയാക്കുകയാണ്‌. അതിന്റെ കാര്യത്തിൽ നാം പിച്ചക്കാരല്ല, ധാരാളികളാണ്‌.

*
സകലരും ജീവിതം തിക്കിത്തിരക്കി മുന്നോട്ടുകൊണ്ടുപോവുകയാണ്‌. ഭാവിയെക്കുറിച്ചുള്ള കൊതിയും വർത്തമാനകാലത്തോടുള്ള മടുപ്പുമാണ്‌ അവരെ വേവലാതിപ്പെടുത്തുന്നത്. എന്നാൽ തന്റെ ഓരോ ദിവസവും, അതു തന്റെ അവസാനത്തേതാവാമെന്ന ചിന്തയോടെ, ചിട്ടപ്പെടുത്തുന്ന ഒരാൾക്ക് അടുത്ത ദിവസത്തെക്കുറിച്ചു പേടിയുമില്ല, കൊതിയുമില്ല. അയാളുടെ ജീവിതത്തിൽ നിന്നു യാതൊന്നും എടുത്തുമാറ്റാനില്ല, അതിനോടൊന്നും കൂട്ടിച്ചേർക്കാനുമില്ല. അതിനാൽ നരയും ജരയുമുള്ളതുകൊണ്ട് ഒരാൾ ദീർഘകാലം ജീവിച്ചുവെന്ന് നിങ്ങൾ കരുതരുത്; അയാൾ ദീർഘകാലം ജീവിച്ചുവെന്നല്ല, ദീർഘകാലം കഴിഞ്ഞുകൂടി എന്നേയുള്ളു. ദീർഘയാത്രയ്ക്കിറങ്ങിയ ഒരാൾ തുറമുഖം വിട്ടയുടനേ കൊടുങ്കാറ്റിൽ പെടുകയും തിരമാലകൾ അയാളുടെ യാനത്തെ തട്ടിയുരുട്ടുകയും വിരുദ്ധദിശകളിലാഞ്ഞുവീശുന്ന കാറ്റുകളിൽ പെട്ട് അതു വട്ടം തിരിയുകയാണെന്നുമിരിക്കട്ടെ. ദീർഘയാത്രയല്ല അയാൾക്കുണ്ടായത്, ദീർഘമായ ഒരു തട്ടിയുരുട്ടലാണ്‌.
*
നമ്മളെന്തിനു പ്രകൃതിയെക്കുറിച്ചു പരാതിപ്പെടണം? അവൾ ഉദാരമനസ്കയാണ്‌: ജീവിതം, അതെങ്ങനെ ഉപയോഗപ്പെടുത്തണമെന്നു നിങ്ങൾക്കറിയാമെങ്കിൽ, ദീർഘം തന്നെയാണ്‌. എന്നാൽ ഒരാൾ തീരാത്ത ആർത്തിയുടെ പിടിയിലാണ്‌; മറ്റൊരാൾ അർത്ഥശൂന്യമായ ഉദ്യമങ്ങൾക്കു സ്വയം സമർപ്പിച്ചിരിക്കുകയാണ്‌. ഒരാൾ മദ്യത്തിൽ മുങ്ങിക്കിടക്കുകയാണ്‌, മറ്റൊരാൾ ആലസ്യത്തിന്റെ തളർച്ചയിലുമാണ്‌. ഒരാൾ രാഷ്ട്രീയമായ മേൽഗതിക്കു യത്നിക്കുകയാണ്‌; അതാണെങ്കിൽ അന്യരുടെ വിലയിരുത്തലുകൾക്കു വിധേയവുമാണല്ലോ. വ്യാപാരത്തിലെ ലാഭമോഹം ഇനിയൊരാളെ ഏതു കരയിലും കടലിലും കൂടി ആട്ടിയോടിക്കുകയാണ്‌. സൈനികജീവിതത്തിലെ ആവേശമാണ്‌ ചിലരെ പീഡിപ്പിക്കുന്നത്; അവർ ഒന്നുകിൽ അന്യരെ അപകടപ്പെടുത്തുന്നതിന്റെ ചിന്തയിലായിരിക്കും, അല്ലെങ്കിൽ തനിക്കപകടം പറ്റുമോയെന്ന ഉത്കണ്ഠയിലാവും. പ്രമാണിമാരുടെ പാദസേവകരായി സ്വയം സമർപ്പിച്ചു ജീവിതം ക്ഷയിപ്പിച്ച ചിലരുണ്ട്; അതിനവർക്കു തിരിച്ചെന്തെങ്കിലും കിട്ടണമെന്നുമില്ല. ചിലർ സദാ സമയവും അന്യരുടെ സമ്പത്തു കൈക്കലാക്കുന്നതിനെക്കുറിച്ചുള്ള ചിന്തയിലായിരിക്കും, അല്ലെങ്കിൽ തന്റെ കയ്യിലുള്ളതിനെ ഓർത്തുള്ള വേവലാതിയിലും. പലർക്കും പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ല; അവർ പുതിയ പുതിയ പദ്ധതികളിൽ ചെന്നു ചാടുന്നു; ദിശാബോധമോ സ്ഥിരതയോ ഇല്ലാത്തതിനാൽ ഒന്നിലും തൃപ്തി വരാതെ ഒഴുകിനടക്കുകയാണവർ. ചിലർക്കാണെങ്കിൽ ജീവിതഗതിയെ നയിക്കാൻ എന്തെങ്കിലുമൊരു ലക്ഷ്യമോ പ്രമാണമോ ഇല്ല; അങ്ങനെ കോട്ടുവായുമിട്ടു ചടഞ്ഞിരിക്കുമ്പോഴാണ്‌ ഓർക്കാപ്പുറത്തു മരണം വന്ന് അവരെ കടന്നുപിടിക്കുന്നതും. അതു കാണുമ്പോൾ കവികളിൽ വച്ചേറ്റവും മഹാനായ ആ കവി* ഒരു വെളിപാടു പോലെ പറഞ്ഞ അഭിപ്രായത്തിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല: “ജീവിതത്തിന്റെ വളരെച്ചെറിയ ഒരംശമേ നാം ജീവിക്കുന്നുള്ളു.” ശേഷിച്ചതു ജീവിതമല്ല, വെറും കാലമാണ്‌. ദുർവ്വാസനകൾ നാലുപാടും നിന്നുവന്ന് മനുഷ്യരെ വളയുകയും ആക്രമിക്കുകയുമാണ്‌; സത്യത്തിലേക്കു കണ്ണുയർത്തിനോക്കാൻ അനുവദിക്കാതെ അവ അവരെ സ്വന്തം തൃഷ്ണകളിലേക്കു പിടിച്ചാഴ്ത്തുന്നു. തങ്ങളുടെ യഥാർത്ഥസ്വത്വത്തിലേക്കു തിരിച്ചുപോകാൻ ആ തടവുകാർക്കു പിന്നീടൊരിക്കലും കഴിയുന്നുമില്ല. എപ്പോഴെങ്കിലും അവർക്കൊരു മനസ്സമാധാനം കിട്ടിയെന്നാകട്ടെ, കാറ്റടങ്ങിയതിനു ശേഷവും ഉയർന്നുതാഴുന്ന കടലുപോലെ, പിന്നെയുമവർ ചാഞ്ചാടിക്കൊണ്ടിരിക്കും, തൃഷ്ണകളിൽ നിന്നവർക്കൊരു മോചനം കിട്ടുകയില്ല. ദുഷ്ടരെന്നംഗീകരിക്കപ്പെട്ടവരെക്കുറിച്ചു മാത്രമാണ്‌ ഞാൻ സംസാരിക്കുന്നതെന്നാണോ നിങ്ങൾ കരുതുന്നത്? ആളുകൾ വാ പൊളിച്ചു നോക്കുന്ന മട്ടിൽ സൗഭാഗ്യങ്ങൾ കൊണ്ടനുഗ്രഹീതരായവരെ നോക്കൂ: തങ്ങൾക്കു കിട്ടിയ അനുഗ്രഹങ്ങൾ കൊണ്ടു ശ്വാസം മുട്ടുകയാണവർ! എത്ര പേർക്കാണ്‌ സ്വത്തൊരു ഭാരമായിരിക്കുന്നത്! എത്ര പേരാണ്‌ തങ്ങളുടെ വാഗ്പാടവത്തിനും തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള നിത്യാദ്ധ്വാനത്തിനും സ്വന്തം ചോര കൊണ്ടു വില നല്കിയിരിക്കുന്നത്! ഇളവെന്നതില്ലാത്ത സുഖാസ്വാദനത്താൽ വിളർത്തുപോയവർ എത്രയാണ്‌! ഓരോ കാര്യങ്ങൾക്കായി തങ്ങളെ വന്നു മൂടുന്ന ആൾക്കൂട്ടങ്ങൾ കാരണം ഒരു നിമിഷത്തെ സ്വാതന്ത്ര്യം പോലും കിട്ടാത്തവർ എത്രയാണ്‌! ഏറ്റവും ഉയർന്നവരും ഏറ്റവും താഴ്ന്നവരും ഉൾപ്പെടെ അവരിലേക്കൊന്നു കണ്ണോടിച്ചുനോക്കൂ: ഒരാൾ വക്കീലിനെ കാണാൻ വന്നിരിക്കുന്നു, മറ്റൊരാൾ നിയമസഹായം അഭ്യർത്ഥിച്ചു നടക്കുകയാണ്‌; അയാൾ വിചാരണയിലാണ്‌, ഇയാൾ അയാൾക്കു വേണ്ടി വാദിക്കുകയാണ്‌; മറ്റൊരാൾ വിധി പ്രസ്താവിക്കുകയുമാണ്‌. അവനവനു വേണ്ടി വാദിക്കാൻ ഒരാളുമില്ല; മറ്റുള്ളവരുടെ കാര്യങ്ങൾ നടത്താനേ എല്ലാവർക്കും നേരമുള്ളു. ഇനി, പേരുകൾ നിങ്ങൾക്കു മനഃപാഠമായ ചിലരുടെ കാര്യം നോക്കൂ: എക്സ് വൈയെ വളർത്തുന്നു, വൈ ഇസഡിനെ വളർത്തുന്നു- സ്വന്തം കാര്യം നോക്കാൻ ഒരാൾക്കും നേരമില്ല. ചിലരുടെ ധാർമ്മികരോഷം വേറേ ചിലതാണ്‌: തങ്ങൾക്കാവശ്യം തോന്നിയപ്പോൾ തങ്ങൾ പറയുന്നതു കേൾക്കാൻ അവരുടെ മേലാളന്മാർ സമയം കണ്ടെത്തിയില്ല എന്ന പരാതിയാണവർക്ക്. എന്നാൽ തനിക്കായി ഒരു നേരം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലാത്ത ഒരാൾ മറ്റൊരാളുടെ ധാർഷ്ട്യത്തെക്കുറിച്ച് എങ്ങനെ പരാതി പറയും? നിങ്ങൾ ആരായിരുന്നാലും ആ മഹദ്‌വ്യക്തി ഇടയ്ക്കെപ്പോഴോ നിങ്ങളുടെ മേൽ കണ്ണു പായിക്കാനുള്ള ദാക്ഷിണ്യം കാണിച്ചിരുന്നു, ഗർവ്വോടെയാണതെങ്കിലും; നിങ്ങൾക്കു പറയാനുള്ളതു കേൾക്കാൻ അദ്ദേഹം കാതു തന്നിരുന്നു, തന്നോടൊപ്പം നടക്കാൻ നിങ്ങളെ അനുവദിച്ചിരുന്നു. എന്നാൽ തന്നെത്തന്നെ ഒന്നു നോക്കാൻ, തനിക്കു കാതു കൊടുക്കാൻ- അതിനുള്ള കനിവ് ഇന്നേവരെ നിങ്ങൾ കാണിച്ചിട്ടില്ല. അതിനാൽ നിങ്ങൾ അന്യർക്കു ചെയ്ത സേവനങ്ങൾക്ക് അവർ നിങ്ങളോടു കടപ്പെട്ടവരാണെന്നു വാദിക്കാൻ നിങ്ങൾക്കു കഴിയില്ല; കാരണം, നിങ്ങൾ അവ ചെയ്തുകൊടുത്തത് അവരുടെ സഹവാസം ആഗ്രഹിച്ചിട്ടല്ല, തന്നോടുതന്നെയുള്ള സഹവാസം നിങ്ങൾക്കു താങ്ങാൻ കഴിയാത്തതുകൊണ്ടാണ്‌.
*

തങ്ങളുടെ സ്വത്തുവകകൾ അന്യർ കൈക്കലാക്കുന്നത് മനുഷ്യർ അനുവദിക്കില്ല; തങ്ങളുടെ വസ്തുവിന്റെ അതിരിനെ സംബന്ധിച്ച് എത്രയും ചെറിയൊരു തർക്കമുണ്ടാകേണ്ട താമസം, അവർ കല്ലും കത്തിയും എടുക്കാൻ ഓടുകയായി. പക്ഷേ അന്യർ തങ്ങളുടെ ജീവിതത്തിലേക്കു കടന്നുകയറുന്നതിൽ അവർക്കു യാതൊരു വിഷമവുമില്ല; തന്നെയുമല്ല, ഭാവിയിൽ അതിനെ സ്വന്തമാക്കാൻ പോകുന്ന ചിലരെ അവർ വ്യക്തിപരമായി ക്ഷണിച്ചുവരുത്തുകകൂടിച്ചെയ്യും. തങ്ങളുടെ കൈവശമുള്ള പണം അന്യർക്കു പങ്കുവയ്ക്കാൻ മനസ്സുള്ള ഒരാളെയും നിങ്ങൾക്കു കാണാൻ പറ്റില്ല; എന്നാൽ സ്വന്തം ജീവിതത്തിന്റെ കാര്യം വരുമ്പോഴാകട്ടെ, നാമോരോരുത്തരും അതിന്റെ ഒരു പങ്ക് അന്യർക്കു നല്കുകയാണ്‌, അതും എത്ര പേർക്ക്! തങ്ങളുടെ സമ്പാദ്യങ്ങൾ കൈവിട്ടു പോകാതിരിക്കാൻ ശുഷ്കാന്തി കാണിക്കുന്നവരാണ്‌ എല്ലാവരും; എന്നാൽ സമയം പാഴാക്കുന്നതിൽ, പിശുക്കു കാണിക്കുന്നതിൽ അന്തസ്സുള്ള ആ ഒരു രംഗത്ത്, ധൂർത്തരാകാൻ നമുക്കൊരു മടിയുമില്ല. ഇതും മനസ്സിൽ വച്ചുകൊണ്ട് എന്റെ മുതിർന്ന തലമുറയിലുള്ള ഒരാളോട് ഇങ്ങനെ ചോദിക്കണമെന്ന് എനിക്കു തോന്നാറുണ്ട്: “ഒരു പുരുഷായുസ്സിന്റെ അന്ത്യഘട്ടത്തിൽ എത്തിയിരിക്കുകയാണല്ലോ താങ്കളിപ്പോൾ; താങ്കൾ നൂറാമത്തെ വയസ്സിലേക്കു കടക്കുകയാണ്‌, അല്ലെങ്കിൽ അതും കഴിഞ്ഞു പോയിരിക്കുന്നു; അതിരിക്കട്ടെ, താങ്കളുടെ ജീവിതത്തെക്കുറിച്ച് ഒന്നോർത്തുനോക്കുക, അതിന്റെ ഒരു കണക്കെടുപ്പു നടത്തുക. ഒന്നോർത്തുനോക്കുക: താങ്കളുടെ സമയത്തിന്റെ എത്ര ഭാഗം ഒരു കടക്കാരനെടുത്തു, എത്ര സമയം ഒരു വെപ്പാട്ടിയെടുത്തു, എത്ര സമയം ഒരഭ്യുദയകാംക്ഷിയെടുത്തു, എത്ര സമയം ഒരിടപാടുകാരനെടുത്തു, ഭാര്യയോടു തർക്കിക്കുന്നതിന്‌ എത്ര സമയമെടുത്തു, അടിമകളെ ശിക്ഷിക്കുന്നതിന്‌ എത്ര സമയമെടുത്തു, ഓരോരോ കാര്യങ്ങൾക്കായി നഗരം മുഴുവൻ ഓടിയതിന്‌ എത്ര സമയമെടുത്തു? സ്വന്തം നടപ്പുദൂഷ്യം കൊണ്ട് നാം വരുത്തിവച്ച രോഗങ്ങളും സഹജമായ മടിയും കാരണം ഉപയോഗിക്കാതെ കിടന്ന മണിക്കൂറുകളും അതിന്റെകൂടെ കൂട്ടിനോക്കൂ; താങ്കൾക്കു സ്വന്തമെന്നു പറയാവുന്ന കാലം താങ്കൾ കണക്കു കൂട്ടിയതിലും വളരെക്കുറവാണെന്നു കാണാം. കൃത്യമായ ഒരു പദ്ധതിയുണ്ടായിരുന്ന എത്ര കാലമുണ്ടായിരുന്നു എന്നെന്നോർക്കുക; താൻ ഉദ്ദേശിച്ച രീതിയിൽ അവസാനിച്ച ദിവസങ്ങൾ എത്ര കുറച്ചായിരുന്നു എന്നോർക്കുക, തനിക്കായി മാറ്റിവയ്ക്കാൻ കഴിഞ്ഞ നേരങ്ങൾ, തന്റെ മുഖം അതിന്റെ സ്വാഭാവികലക്ഷണം കാണിച്ച നേരങ്ങൾ, മനസ്സ് ഭയത്തിനു കീഴടങ്ങാതിരുന്ന സമയങ്ങൾ, ഇത്രയും ദീർഘമായ ആയുസ്സിനിടയിൽ താൻ ചെയ്തുതീർത്ത പ്രവൃത്തികൾ- എല്ലാമൊന്നോർത്തുനോക്കുക. തനിക്കെന്താണ്‌ നഷ്ടപ്പെടുന്നതെന്നറിയാതെ എത്രപേർ താങ്കളുടെ ജീവിതം കൊള്ളയടിച്ചു? അർത്ഥമില്ലാത്ത സങ്കടം, ബുദ്ധിശൂന്യമായ സന്തോഷം, ആർത്തി പെരുത്ത ആഗ്രഹം, കൂട്ടം കൂടി ജീവിക്കുന്നതിന്റെ പ്രലോഭനങ്ങൾ, ഇതെല്ലാം താങ്കളിൽ നിന്നെന്തൊക്കെ കവർന്നെടുത്തു? സ്വന്തമായിട്ടുണ്ടായിരുന്നതിന്റെ എത്ര ശുഷ്കമായ ഭാഗമാണ്‌ ഇപ്പോൾ തനിക്കായി കിട്ടിയിരിക്കുന്നത്? മരിക്കേണ്ട കാലത്തിനു മുമ്പേ മരിക്കുകയാണ്‌ താനെന്ന് താങ്കൾക്കിപ്പോൾ മനസ്സിലാകും.“ ആകട്ടെ, എന്താണ്‌ ഇതിനുള്ള കാരണം? നിങ്ങൾ ജീവിക്കുന്നത് താൻ എന്നെന്നും ജീവിക്കാൻ പോവുകയാണ്‌ എന്ന മട്ടിലാണ്‌; സ്വന്തം ദൗർബ്ബല്യങ്ങളെക്കുറിച്ച് ഒരു നിമിഷമൊന്നു നിന്ന് നിങ്ങൾ ആലോചിക്കുന്നില്ല; എത്ര സമയം ഇതിനകം കഴിഞ്ഞുപോയെന്ന് നിങ്ങൾ കാണുന്നുമില്ല. കവിഞ്ഞൊഴുകും വിധം നിറഞ്ഞ ഒരു കിണറിൽ നിന്ന് വെള്ളം കോരുകയാണെന്ന ഭാവത്തിലാണ്‌ നിങ്ങൾ സമയം പാഴാക്കിയത്; അതേ സമയം, ഒരു വ്യക്തിക്കോ ഒരു വസ്തുവിനോ നിങ്ങൾ കൊടുത്ത ആ ദിവസം നിങ്ങളുടെ അവസാനത്തേതാകാനും സാദ്ധ്യതയുള്ളതായിരുന്നു. മരണം നിശ്ചയമായ മനുഷ്യരെപ്പോലെ പേടിയാണ്‌ നിങ്ങൾക്കെന്തിനോടും; മരണമേയില്ലാത്ത ദേവന്മാരെപ്പോലെ ആസക്തിയാണ്‌ നിങ്ങൾക്കെന്തിനോടും. പലരും പറയുന്നതു കേൾക്കാം: ”അമ്പതു വയസ്സു കഴിഞ്ഞാൽ ഞാൻ ജോലി വിടാൻ പോവുകയാണ്‌, എന്റെ അറുപതാം വയസ്സിൽ ഞാൻ ഔദ്യോഗികചുമതലകളിൽ നിന്നു മുക്തനാകും.“ അത്രകാലം നിങ്ങൾ ജീവിച്ചിരിക്കാൻ പോവുകയാണെന്നതിന്‌ എന്തെങ്കിലും ഉറപ്പു തരാമോ? നിങ്ങൾ നിർദ്ദേശിക്കുന്നപോലെ കാലത്തെ തിരിച്ചുവിടാൻ ആരിരിക്കുന്നു? നിങ്ങൾക്കു നാണമില്ലേ, ജീവിതത്തിൽ മിച്ചം വന്നതു മാത്രം തനിക്കായി മാറ്റിവയ്ക്കാൻ, മറ്റൊരാവശ്യത്തിനും ഉപയോഗിക്കാൻ പറ്റാത്ത ഒരു കാലം മാത്രം ആരോഗ്യകരമായ മാനസികാവസ്ഥയ്ക്കു നീക്കിവയ്ക്കാൻ? നിർത്തേണ്ട കാലത്തു ജീവിക്കാൻ തുടങ്ങിയാൽ അതെത്ര വൈകിപ്പോയി! എന്തു വിഡ്ഢിത്തമാണ്‌, സുചിന്തിതമായ പദ്ധതികൾ അമ്പതാമത്തെയോ അറുപതാമത്തെയോ വയസ്സിൽ നടപ്പാക്കാൻ മാറ്റിവയ്ക്കുന്നത്, കുറച്ചുപേർ മാത്രം എത്തിച്ചേർന്ന ഒരു ബിന്ദുവിൽ വച്ച് ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്നത്! (ജീവിതത്തിന്റെ ദൈർഘ്യക്കുറവിനെക്കുറിച്ച്)

പ്രകൃതി നമ്മളെല്ലാവരോടുമായി പറയുന്നു: “ഞാനാരെയും ചതിക്കാറില്ല. നിങ്ങൾ കുട്ടികളെ ജനിപ്പിക്കുകയാണെങ്കിൽ അവർ ചിലപ്പോൾ സുന്ദരന്മാരായെന്നുവരാം, ചിലപ്പോൾ വിരൂപികളായെന്നും വരാം. ഒരുപാടു പേർ ജനിക്കാനും സാദ്ധ്യതയുണ്ട്: അതിൽ ഒരാൾ സ്വന്തം രാജ്യത്തെ രക്ഷിച്ചുവെന്നു വരാം; അവൻ അതിനെ ഒറ്റു കൊടുക്കുന്നതിനും അത്രതന്നെ സാദ്ധ്യതയുണ്ട്. നിങ്ങളെക്കുറിച്ച് മോശമായിട്ടൊരു വാക്കു പറയാൻ പേടി തോന്നുന്ന വിധത്തിൽ നിങ്ങളുടെ സന്തതികളുടെ യശസ്സ് അത്ര കേമമായിരിക്കുമെന്നാശിക്കുന്നതിൽ നിങ്ങളെ കുറ്റം പറയാൻ കാരണമൊന്നും കാണുന്നില്ല; എന്നാൽ, അവർ നിങ്ങൾക്കൊരു ശാപമായിത്തീരുന്ന വിധത്തിൽ അവർ അപകീർത്തി സമ്പാദിക്കാമെന്നും ഒന്നു സങ്കല്പിക്കുക. നിങ്ങളുടെ അന്ത്യകർമ്മംങ്ങൾ ചെയ്യുന്നതിൽ അവർക്കു വഴിതടസ്സമൊന്നും ഉണ്ടാകണമെന്നില്ല, നിങ്ങളെപ്പുകഴ്ത്തി ചരമപ്രസംഗം ചെയ്യുന്നത് നിങ്ങളുടെതന്നെ മക്കളായെന്നും വരാം. ഒപ്പം തന്നെ, സ്വന്തം മകനെ ചിതയിൽ വയ്ക്കുന്നത് നിങ്ങൾ തന്നെയാകാം എന്ന സാദ്ധ്യതയെ നേരിടാനും തയ്യാറായിരിക്കുക; അവൻ കുട്ടിയായിരിക്കാം, യുവാവായിരിക്കാം, മദ്ധ്യവയസ്കനുമാവാം; പ്രായം ഇക്കാര്യത്തിൽ പ്രസക്തമേയല്ല; കാരണം, അച്ഛനമ്മമാർ ശവമഞ്ചത്തിനു പിന്നാലെ നടക്കുന്ന ഒരു വിലാപയാത്ര അകാലത്തിലുള്ള ഒരന്ത്യത്തെ കുറിക്കുന്നതാണ്‌. “ ഈ വ്യവസ്ഥകളെല്ലാം സമ്മതിച്ചതിനു ശേഷം സന്തതികളെ ജനിപ്പിക്കുന്നതിന്‌ ഇറങ്ങിപ്പുറപ്പെടുകയാണ്‌ നിങ്ങളെങ്കിൽ ദൈവങ്ങളെ എല്ലാ പഴികളിൽ നിന്നും കുറ്റവിമുക്തരാക്കുകയും വേണം നിങ്ങൾ: അവർ ഒരു വാഗ്ദാനവും നിങ്ങൾക്കു തന്നിട്ടില്ല. (മാർസിയക്കുള്ള സാന്ത്വനം)


അഭിപ്രായങ്ങളൊന്നുമില്ല: