2020, സെപ്റ്റംബർ 2, ബുധനാഴ്‌ച

കാഫ്ക - ഫെലിസിന്





1912 ഡിസംബർ 22
നിനക്കത്രപെട്ടെന്നു കോപം വരാറുണ്ടോ? പൊതുവേ എനിക്കങ്ങനെയില്ല, പക്ഷേ വന്നാൽ മറ്റേതു നേരത്തേക്കാളും ദൈവസാമീപ്യം ഞാനനുഭവിക്കുന്നത് അപ്പോഴാണെന്നു തോന്നിപ്പോവാറുണ്ട്. പൊടുന്നനേ ഉടലുടനീളം ചോര തിളയ്ക്കാൻ തുടങ്ങുമ്പോൾ, കീശകൾക്കുള്ളിൽക്കിടന്നു മുഷ്ടികൾ പുളയുമ്പോൾ, തന്റേതായ സർവ്വതും ആത്മനിയന്ത്രണത്തിൽ നിന്നു വിഘടിച്ചു മാറുമ്പോൾ, സ്വയം നിയന്ത്രിക്കാനുള്ള ഈ കഴിവില്ലായ്മ ഒരു ബലമായി- മറ്റൊരർത്ഥത്തിൽ, എന്നല്ല, ശരിയായ അർത്ഥത്തിൽ ഒരു ബലമായി സ്വയം വെളിപ്പെടുമ്പോൾ- അപ്പോൾ നിങ്ങൾക്കു ബോദ്ധ്യപ്പെടുകയാണ്‌, തുടക്കത്തിലേ കോപത്തെ നിയന്ത്രിക്കേണ്ടതുള്ളുവെന്ന്. ഇന്നലെ രാത്രിയിൽത്തന്നെ ഞാനൊരാളെ കൈയോങ്ങി മുഖത്തടിയ്ക്കുന്ന വക്കു വരെയെത്തിയതാണ്‌, അതും ഒരു കൈ കൊണ്ടല്ല, രണ്ടു കൈയും കൊണ്ട്; ഒരിക്കലല്ല, പലതവണ. ഒടുവിൽ വാക്കുകൾ കൊണ്ടു ഞാൻ തൃപ്തനാവുകയായിരുന്നു; പക്ഷേ അവ അത്ര കടുത്തതുമായിരുന്നു...


1913 ജനുവരി 26-27
ഹെബ്ബലിന്റെ കത്തുകളുമായി ഞാനിരിക്കാൻ തുടങ്ങിയിട്ട് നേരമേറെയായിരിക്കുന്നു; ഇപ്പോൾ രാത്രി കുറേ വൈകിയുമിരിക്കുന്നു. വേദന തുറന്നു പറയാനറിയുന്നൊരു മനുഷ്യനായിരുന്നു അദ്ദേഹം, സത്യം തുറന്നുപറയാനും; ഉള്ളിന്റെയുള്ളിൽ സ്വയം അത്ര ഉറപ്പുള്ളയാളായിരുന്നു അദ്ദേഹം എന്നതാണതിനു കാരണം. ആ വ്യക്തിത്വത്തിൽ ഒരു ചെറുരേഖ പോലുമില്ല മിഴിവില്ലാത്തതായി; പതർച്ച എന്നത് അദ്ദേഹത്തിനില്ല. എന്നിട്ടും മുപ്പതാമത്തെ വയസ്സു മുതൽ രണ്ടു സ്ത്രീകളുമായി അദ്ദേഹം ബന്ധം പുലർത്തിയിരിക്കുന്നു, രണ്ടു കുടുംബങ്ങളെ നോക്കിനടത്തിയിരിക്കുന്നു, രണ്ടിലും മരണങ്ങൾ ഉണ്ടാവുകയും ചെയ്തിരിക്കുന്നു. താൻ ചെയ്യുന്നതെന്തിനെക്കുറിച്ചുമുള്ള വിവരണം ഇങ്ങനെ തുടങ്ങാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു: ‘തെളിഞ്ഞ മനഃസാക്ഷിയാണ്‌ പ്രവൃത്തിയുടെ ഉരകല്ലെങ്കിൽ...’. ഈ തരം മനുഷ്യരിൽ നിന്ന് എത്രയകലെയാണു ഞാൻ! സ്വന്തം മനഃസാക്ഷിയെ ഒരിക്കലെങ്കിലും പരിശോധിച്ചുനോക്കാൻ തുനിഞ്ഞിരുന്നുവെങ്കിൽ ശിഷ്ടായുസ്സു മൊത്തം പിന്നെ ആ മനഃസാക്ഷിയുടെ ഉയർച്ചതാഴ്ചകളും നോക്കി ഇരിക്കേണ്ടിവന്നേനെ ഞാൻ. അതിനാൽ ഞാനിഷ്ടപ്പെടുക, അതിനു പുറം തിരിഞ്ഞിരിക്കുകയാണ്‌, അതുമാതിരിയുള്ള ആത്മപരിശോധനകളുമായി ഒരേർപ്പാടും വയ്ക്കാതിരിയ്ക്കുകയാണ്‌. തനിയ്ക്കു പിന്നിൽ എന്താണു നടക്കുന്നതെന്ന ശങ്ക പ്രബലമാവുമ്പോഴേ എന്റെ മനസ്സൊന്നിടിയുന്നുള്ളു.
ഫ്രാൻസ്





അഭിപ്രായങ്ങളൊന്നുമില്ല: