2021, ജനുവരി 27, ബുധനാഴ്‌ച

ഫെർണാണ്ടോ പെസ്സൊവ - ഇന്നലെ വൈകുന്നേരം...

 
ഇന്നലെ വൈകുന്നേരം ഒരു നഗരവാസി
സത്രത്തിനു മുന്നിൽ നിന്നു പ്രസംഗിച്ചു.
അയാൾ പ്രസംഗിച്ചതെന്നോടും കൂടിയായിരുന്നു.

അയാൾ നീതിയെക്കുറിച്ചു പറഞ്ഞു,
നീതിക്കായുള്ള സമരത്തെക്കുറിച്ചും
അദ്ധ്വാനിക്കുന്ന ജനങ്ങളെക്കുറിച്ചും
അവരുടെ തീരാത്ത കഷ്ടപ്പാടുകളെക്കുറിച്ചും
പട്ടിണി കിടക്കുന്നവരെക്കുറിച്ചും
അവർക്കു പുറം തിരിഞ്ഞുനില്ക്കുക മാത്രം ചെയ്യുന്ന
പണക്കാരെക്കുറിച്ചും പറഞ്ഞു.

എന്നിട്ടെന്നെ നോക്കുമ്പോൾ
അയാളെന്റെ കണ്ണുകളിൽ നനവു കണ്ടു,
സഹാനുഭൂതിയോടയാൾ എന്നെ നോക്കി മന്ദഹസിച്ചു;
അയാൾ വിശ്വസിച്ചിരിക്കുന്നു,
തനിക്കു തോന്നിയ വെറുപ്പും
തനിക്കു തോന്നിയതെന്നയാൾ പറഞ്ഞ സഹതാപവും
എനിക്കും തോന്നിയിരിക്കുന്നുവെന്ന്.

(ഞാൻ പക്ഷേ അയാൾ പറഞ്ഞതു ശരിക്കു കേട്ടിട്ടും കൂടി ഉണ്ടായിരുന്നില്ല.
മനുഷ്യരെ ഞാനെന്തിനു ശ്രദ്ധിക്കാൻ,
അവരുടെ കഷ്ടപ്പാടുകളെ,
അല്ലെങ്കിൽ തങ്ങളുടെ കഷ്ടപ്പാടുകളെന്നവർ കരുതുന്നതിനെ?
അവരെന്നെപ്പോലെയാകട്ടെ- എങ്കിലവർ കഷ്ടപ്പെടുകയില്ല.
ലോകത്തു തിന്മയായിട്ടെന്തെങ്കിലുമുണ്ടെങ്കിലത്
നല്ലതു ചെയ്യാൻ ശ്രമിച്ചും ദ്രോഹിക്കാൻ നോക്കിയും
അന്യോന്യം നാം തൊന്തരപ്പെടുത്തുന്നതു മാത്രമാണ്‌.
നമ്മുടെ ആത്മാവും ആകാശവും ഭൂമിയും മാത്രം മതി നമുക്ക്.
ഇതിലധികം വേണമെന്നാഗ്രഹിക്കുക എന്നാൽ
ഉള്ളതു നഷ്ടപ്പെടുത്തുക എന്നാണ്‌, 
ഉള്ള സന്തോഷം കളയുക എന്നാണ്‌.)

ആ ജനോപകാരി പ്രസംഗിക്കുമ്പോൾ
എന്റെ ചിന്തയിലുണ്ടായിരുന്നത്
(എന്റെ കണ്ണുകൾ നനയിച്ചതും)
ആ കുടമണികളുടെ വിദൂരമർമ്മരമായിരുന്നു.
പൂക്കളും ചോലകളും എന്നെക്കണക്കുള്ള സരളാത്മാക്കൾക്കൊപ്പം
കുർബാന കൂടുന്നൊരു കുഞ്ഞുപള്ളിയിലെ മണിനാദങ്ങളാണവയെന്ന്
അന്നു വൈകുന്നേരം തോന്നാത്തതെന്താണെന്നോർക്കുകയായിരുന്നു ഞാൻ.

(ദൈവത്തിനു സ്തുതി, ഞാൻ നല്ലവനല്ലെന്നതിന്‌,
പൂക്കളെപ്പോലെ, തടം പറ്റിയൊഴുകുന്ന പുഴകളെപ്പോലെ
തന്നിൽത്തന്നെ അടങ്ങിയവനായി ഞാനെന്നതിന്‌.
വിടരുക, ഒഴുകുക എന്നതിൽ മുഴുകാനേ
തന്നെത്താനറിയാതവയ്ക്കറിയൂ.
ലോകത്തു ദൌത്യമെന്നാലിതേയുള്ളു-
തെളിമയോടെ കഴിയുക,
ചിന്തിക്കാതതെങ്ങനെ ചെയ്യണമെന്നറിയുകയും.)

ആ മനുഷ്യൻ പ്രസംഗം നിർത്തിയിട്ട് അസ്തമയം നോക്കിനില്ക്കുകയാണ്‌.
വെറുക്കുകയും സ്നേഹിക്കുകയും ചെയ്യുന്നൊരാൾക്കു പക്ഷേ,
അസ്തമയം കൊണ്ടെന്തു കാര്യം?

(ആൽബെർട്ടോ കെയ്റോ എന്ന അപരനാമത്തിൽ എഴുതിയത്)

അഭിപ്രായങ്ങളൊന്നുമില്ല: