2021, ജനുവരി 29, വെള്ളിയാഴ്‌ച

നെരൂദ - സോപ്പിനൊരു വാഴ്ത്ത്

ഒരു സോപ്പുകട്ട
മുഖത്തേക്കടുപ്പിക്കുമ്പോൾ
അതിന്റെ ബലത്ത സൗരഭ്യം
എന്നെ ഉന്മത്തനാക്കുന്നു.:
എവിടെ നിന്നു
വരുന്നു നീ,
പരിമളമേ?
എവിടെ,
നിന്റെ സ്വദേശം?
എന്റെ മച്ചുനനയച്ചതോ
നിന്നെ?
തണുത്ത വട്ടകയിലെ
വിണ്ട കൈകളിൽ നിന്നോ,
ആ കൈകളലക്കിയ
തുണികളിൽ നിന്നോ?
ഞാനത്രയുമോർമ്മിക്കുന്ന
ലൈലാക്കുകളിൽ നിന്നോ
നീ വന്നു?
മറിയപ്പെണ്ണിന്റെ
കണ്ണുകളിൽ നിന്നോ?
ഒരു ചില്ലയിൽ പിടിച്ചുനിൽക്കുന്ന
പച്ച പ്ലംപഴങ്ങളിൽ നിന്നോ?
കളി നടക്കുന്ന മൈതാനത്തു നിന്നോ,
വിറ കൊള്ളുന്ന അരളിമരങ്ങൾക്കടിയിലെ
കാക്കക്കുളിയിൽ നിന്നോ?
പൊന്തകൾക്കുള്ള സുഗന്ധമോ
നിന്റെ സുഗന്ധം?
മധുരിക്കുന്ന പ്രണയത്തിന്റേതോ,
പിറന്നാൾകേക്കിന്റേതോ?
ഇനിയഥവാ,
തകർന്ന ഹൃദയം പോലെ
മണക്കുമോ നീ?
എന്നും പുലർച്ചയ്ക്കെന്റെ മൂക്കിലേക്ക്‌
നീയെന്താണു കൊണ്ടുവരുന്നത്,
സോപ്പേ?
പിന്നെയല്ലോ ഞാൻ കുളി കഴിക്കുന്നതും,
ചരക്കുകൾ പേറിക്കൂനിയ മനുഷ്യർക്കിടയിലൂടെ
തെരുവിലേക്കു കടക്കുന്നതും.
ഏതു വിദൂരദേശത്തിന്റെ
മണമിത്‌?
ഏതടിപ്പാവാടകളുടെ പൂക്കൾ?
മലനാട്ടുപെണ്ണുങ്ങളുടെ തേൻമണം?
അല്ല, ഒരു പലവ്യഞ്ജനക്കടയുടെ
പാതി മറന്ന മണമോ?
ഒരു കൃഷിക്കാരന്റെ കൈകളിലെ
പരുക്കൻ കച്ചയുടെ മണം,
ശർക്കരപ്പാനിയുടെ
കൊഴുത്ത മധുരം,
ചുവന്ന മിന്നൽപ്പിണരു പോലെ,
ചുവന്നൊരമ്പു പോലെ
അമ്മായിയുടെ മേശവലിപ്പിൽ ശയിക്കുന്ന
ലവംഗപുഷ്പം?
നിന്റെ തീക്ഷ്ണസൗരഭ്യം
ഞാൻ മണക്കുന്നതു
പീടികയിൽ,
ക്ഷൗരക്കടയിലെ കൊളോണിൽ,
വെടിപ്പുറ്റ നാട്ടിൻപുറങ്ങളിൽ,
തെളിവുറ്റ നീറ്റിൽ?
ഇതാണു നീ സോപ്പേ:
കലർപ്പറ്റ ആനന്ദം,
കുളിത്തൊട്ടിയുടെ അടിത്തട്ടിലേക്കു
വഴുതിമുങ്ങുന്ന
ക്ഷണികസൗരഭം.


അഭിപ്രായങ്ങളൊന്നുമില്ല: