2022, ജൂലൈ 11, തിങ്കളാഴ്‌ച

അഡോണിസ്

 ചോദ്യം: നഗരങ്ങളുമായുള്ള താങ്കളുടെ ബന്ധം എഴുതുന്ന കവിതയുടെ രൂപത്തിൽ പ്രതിഫലിക്കാറുണ്ടോ?


അഡോണിസ്: സമ്പർക്കങ്ങൾ സുസാദ്ധ്യമാക്കുന്ന ഒരു രൂപമാണ്‌ നഗരം, കാഴ്ച്ചയെ സമൃദ്ധമാക്കുന്ന ഒരു ബഹുലരൂപം. കാഴ്ച്ച സമൃദ്ധമായിക്കഴിഞ്ഞാൽ, പരീക്ഷണങ്ങളെ നേരിടാൻ സമർത്ഥമായിക്കഴിഞ്ഞാൽ ഉൾക്കാഴ്ച്ചയും അതിനൊത്തഗാധമാകുന്നു. നഗരം വലക്കണ്ണികൾ നെയ്തെടുത്തതാണെങ്കിൽ ഗ്രാമം ഒരു കിളിക്കൂടാണ്‌. നഗരം ഒരേസമയം ഒരുപരിതലവും ഒരാഴവുമാണെങ്കിൽ ഗ്രാമം തിരശ്ചീനമായ ഒരു പ്രതലം മാത്രമാണ്‌. ഗ്രാമത്തിൽ ആഴം എന്നതുണ്ടെങ്കിൽ അത് വൈയക്തികമായിരിക്കും; ആ വ്യക്തിയുടെ ബാല്യത്തോടോ സ്വകാര്യചരിത്രത്തോടോ ബന്ധപ്പെട്ടതായിരിക്കും, വസ്തുനിഷ്ഠമായിരിക്കല്ലത്. നഗരം സംഘം ചേർന്നുള്ള ഒരു പദ്ധതിയാണ്‌; എന്നാൽ ഗ്രാമത്തിലാകട്ടെ, ഓരോ ആളും സ്വന്തനിലയ്ക്കാണ്‌ മുന്നോട്ടു പോകുന്നത്; പൊതുവായ അനുഭവങ്ങളെന്നു പറയാൻ ജനനവും മരണവും വിവാഹവും അവയ്ക്കു ചുറ്റുമുള്ള ചടങ്ങുകളും മാത്രം. സൃഷ്ടിപരമായ പങ്കുചേരലിന്റെ കാര്യത്തിൽ ഗ്രാമത്തിന്‌ യാതൊന്നും നല്കാനില്ല. നഗരം ഒരേസമയം ഒരാഴവും ഒരു പരപ്പുമാണ്‌. മാറിമാറിപ്പോകുന്ന ഒരു ചക്രവാളവുമാണത്. അങ്ങനെ യഥാർത്ഥനഗരങ്ങൾ നിങ്ങൾക്കു മുന്നിലെ ഒരു വെല്ലുവിളിയാണ്‌; മത്സരിക്കാനും സ്വന്തം കഴിവു തെളിയിക്കാനുമുള്ള ആവശ്യകതയെ ഉണർത്തിവിടുന്ന ഒരു വെല്ലുവിളി. നഗരം എന്നെ സംബന്ധിച്ചിടത്തോളം അറിവിനായുള്ള, അറിവിന്റെ പുതിയ ചക്രവാളങ്ങൾക്കായുള്ള ഒരു പ്രകോപനമാണ്‌. വിഭിന്നവും വിവിധവുമായ വായനകൾക്കനുകൂലമാണത്.


(മിഷിഗൻ ക്വാർട്ടർലിയിൽ വന്ന അഭിമുഖത്തിൽ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: