എനിക്കൊരു മേല്ക്കൂരയില്ലാതിരുന്നപ്പോൾ
ചങ്കൂറ്റം ഞാനൊരു മേല്ക്കൂരയാക്കി.
എനിക്കത്താഴമില്ലാതിരുന്നപ്പോൾ
എന്റെ കണ്ണുകൾ അത്താഴമുണ്ടു.
എനിക്കു കണ്ണുകളില്ലാതിരുന്നപ്പോൾ
ഞാൻ കാതോർത്തു.
എനിക്കു കാതുകളില്ലാതിരുന്നപ്പോൾ
ഞാൻ ചിന്തിച്ചു.
എനിക്കൊരു ചിന്തയുമില്ലാതിരുന്നപ്പോൾ
ഞാൻ കാത്തിരുന്നു.
എനിക്കച്ഛനില്ലാതിരുന്നപ്പോൾ
കരുതലിനെ ഞാനച്ഛനാക്കി.
എനിക്കമ്മയില്ലാതിരുന്നപ്പോൾ
ചിട്ടയെ ഞാൻ കെട്ടിപ്പിടിച്ചു.
എനിക്കൊരു ചങ്ങാതിയില്ലാതിരുന്നപ്പോൾ
സ്വസ്ഥതയെ ഞാൻ ചങ്ങാതിയാക്കി.
എനിക്കൊരു ശത്രുവില്ലാതിരുന്നപ്പോൾ
എന്റെ ഉടലിനോടു ഞാനെതിരിട്ടു.
എനിക്കൊരു ദേവാലയമില്ലാതിരുന്നപ്പോൾ
എന്റെ ശബ്ദം ഞാനൊരു ദേവാലയമാക്കി.
എനിക്കു പൂജാരിയില്ല.
എന്റെ നാവെന്റെ ഗായകസംഘം.
എനിക്കു വഴികളില്ലാതെ വരുമ്പോൾ
ഭാഗ്യമാണെന്റെ വഴി.
എനിക്കൊന്നുമില്ലാതെവരുമ്പോൾ
മരണമെന്റെ ഭാഗ്യമാകും.
ആവശ്യമാണെന്റെ തന്ത്രം,
നിസ്സംഗതയാണെന്റെ നയം,.
എനിക്കൊരു കാമുകിയില്ലാതെവന്നപ്പോൾ
ഉറക്കത്തിനോടു ഞാൻ പ്രണയമിരന്നു.
*
Robert Pinsky- 1940ൽ ജനിച്ച അമേരിക്കൻ കവിയും വിമർശകനും വിവർത്തകനും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ