ഉദ്യാനത്തിന്റെ കവാടം തുറക്കുന്നു,
ഏറെ വായിച്ചൊരു പുസ്തകത്തിന്റെ
താളു മറിയുന്ന വിധേയത്വത്തോടെ.
ഉള്ളിലെത്തിയതില്പിന്നെ
എന്റെ കണ്ണുകൾക്കൊന്നും കണ്ടെടുക്കേണ്ടതില്ല,
ഓർമ്മയിൽ നിശ്ചിതവും കൃത്യവുമാണെല്ലാം.
എല്ലാമെല്ലാം എനിക്കറിയാം-
ആചാരങ്ങൾ, മനസ്സുകൾ,
ഓരോ കുടുംബവും നെയ്തെടുക്കുന്ന സ്വകാര്യഭാഷകൾ.
എനിക്കിവിടെയൊന്നും പറയേണ്ടതില്ല,
മറ്റാരെങ്കിലുമാണെന്നു നടിക്കേണ്ടതുമില്ല.
ഈ വീട്ടുകാർക്കെന്നെ നന്നായറിയാം,
എന്റെ ദൗർബ്ബല്യങ്ങളും എന്റെ ആകുലതകളുമറിയാം.
ഇതാവാം നമുക്കെത്താവുന്നതിൽ വച്ചേറ്റവുമുന്നതം,
നമുക്കനുവദനീയമായ ദൈവപ്രസാദവും-
വിസ്മയപ്പെട്ട നോട്ടങ്ങൾക്കു പാത്രമാവുകയല്ല,
ജീവിതത്തിൽ വിജയം കൊയ്തുകൂട്ടുകയല്ല,
ഉള്ളിലേക്കു നമുക്കു പ്രവേശനം കിട്ടുക,
ഒരനിഷേദ്ധ്യയാഥാർത്ഥ്യത്തിന്റെ ഭാഗമായി,
പാതയിലെ കല്ലുകൾ പോലെ, മരങ്ങൾ പോലെ.
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ