2020, ജൂൺ 6, ശനിയാഴ്‌ച

സെസർ വയഹോ - വീട്ടിൽ ഇപ്പോൾ ആരും താമസമില്ല...



വീട്ടിൽ ഇപ്പോൾ ആരും താമസമില്ല- നിങ്ങൾ എന്നോടു പറയുന്നു-; എല്ലാവരും പൊയ്ക്കഴിഞ്ഞു. സ്വീകരണമുറി, കിടപ്പുമുറി, നടുമുറ്റം ഇവിടെങ്ങും ഒരാളുപോലുമില്ല. എല്ലാവരും പൊയ്ക്കഴിഞ്ഞതിനാൽ ഒരാളും ഇവിടെയില്ല.

ഞാൻ നിങ്ങളോടു പറയുന്നു: ഒരാൾ വിട്ടുപോകുമ്പോൾ ഒരാൾ ബാക്കിയാകുന്നുണ്ട്. ഒരാൾ കടന്നുപോയ ഇടം പിന്നെ ശൂന്യമല്ല. ശൂന്യമായ ഒരേയൊരിടം, മനുഷ്യന്റെ ഏകാന്തത നിറഞ്ഞ ഇടം, അത് ഒരാളും ഇതേവരെ കടന്നുപോകാത്ത ഇടം മാത്രമാണ്‌. പുതിയ വീടുകൾ പഴയ വീടുകളേക്കാൾ മരിച്ചതാണ്‌; കാരണം, അവയുടെ ചുമരുകൾ കല്ലോ ഉരുക്കോ കൊണ്ടുള്ളതാണ്‌, മനുഷ്യരെക്കൊണ്ടുള്ളതല്ല. ഒരു വീട് ജന്മമെടുക്കുന്നത് ആളുകൾ അതു പണിതുതീർക്കുമ്പോഴല്ല, അവർ അതിൽ താമസിക്കാൻ തുടങ്ങുമ്പോഴാണ്‌. വീട് ജീവിക്കുന്നത് അതിൽ മനുഷ്യർ ഉള്ളപ്പോൾ മാത്രമാണ്‌, ശവകുടീരങ്ങൾ പോലെ. അതുകൊണ്ടുതന്നെയാണ്‌ ഒരു വീടും ഒരു ശവകുടീരവും തമ്മിൽ തടുക്കരുതാത്ത ഒരു സാദൃശ്യമുള്ളതും. വീടിനു പോഷണം മനുഷ്യന്റെ ജീവിതവും ശവകുടീരത്തിനത് മനുഷ്യന്റെ മരണവുമാണെന്ന വ്യത്യാസമേയുള്ളു. അതുകൊണ്ടാണ്‌ ആദ്യത്തേത് നില്ക്കുന്നതും രണ്ടാമത്തേത് കിടക്കുന്നതും.

എല്ലാവരും വീട്ടിൽ നിന്നു പൊയ്ക്കഴിഞ്ഞു എന്നതാണ്‌ യാഥാർത്ഥ്യമെങ്കിൽ എല്ലാവരും അതിൽത്തന്നെയുണ്ട് എന്നതാണ്‌ സത്യം. ബാക്കി നില്ക്കുന്നത് അവരുടെ ഓർമ്മകളല്ല, അവർ തന്നെയാണ്‌. അവർ വീട്ടിലുണ്ട് എന്നല്ല, അവർ വീട്ടിൽ സജീവമായിട്ടുണ്ട് എന്നാണ്‌. കൃത്യങ്ങളും പ്രവൃത്തികളും ട്രെയിനിലോ വിമാനത്തിലോ കുതിരപ്പുറത്തോ നടന്നോ ഇഴഞ്ഞോ വീടു വിട്ടുപോകുന്നു. വീട്ടിൽ ശേഷിക്കുന്നത് അവയവമാണ്‌, ക്രിയാനാമത്തിന്റെ കർത്താവ്. കാൽവയ്പുകൾ പൊയ്ക്കഴിഞ്ഞു, ചുംബനങ്ങളും മാപ്പുകളും കുറ്റങ്ങളും പൊയ്ക്കഴിഞ്ഞു. വീട്ടിൽ തുടരുന്നത് കാലടിയും ചുണ്ടുകളും കണ്ണുകളും ഹൃദയവും. നിഷേധങ്ങളും സമ്മതങ്ങളും, നല്ലതും ചീത്തയും പിരിഞ്ഞുപൊയ്ക്കഴിഞ്ഞു. വീട്ടിൽ തുടർന്നുമുള്ളത് ക്രിയയുടെ കർത്താവാണ്‌.

*






അഭിപ്രായങ്ങളൊന്നുമില്ല: