2020, ജൂൺ 8, തിങ്കളാഴ്‌ച

ഹാഫിസ് - എന്നോടു ചോദിക്കേണ്ട



പ്രണയമേ, നിന്റെ വേദന ഞാനെത്രയറിഞ്ഞിരിക്കുന്നു!
എങ്ങനെയെന്നെന്നോടു ചോദിക്കേണ്ട-
വിരഹമേ, നിന്റെ കയ്പൻനീരെത്ര ഞാൻ മൊത്തിയിരിക്കുന്നു!
എങ്ങനെയെന്നെന്നോടു ചോദിക്കേണ്ട-

തേടിത്തേടിയെത്ര വഴികൾ തെറ്റി ഞാനലഞ്ഞു;
അതിനൊക്കെയുമൊടുവിൽ ഞാൻ തേടിപ്പിടിച്ചതാരെ?
ആരെയെന്നെന്നോടു ചോദിക്കേണ്ട-

അവളുടെ പടിക്കൽ നിന്നൊരേയൊരു മൺപൊടി,
ഒരു മൺപൊടി കാണാനെന്റെ കണ്ണുകളെന്തു കണ്ണീരൊഴുക്കി!
എങ്ങനെയെന്നെന്നോടു ചോദിക്കേണ്ട-

എന്തേ, അതൃപ്തരായി ചുണ്ടു കടിക്കുന്നു നിങ്ങൾ, സ്നേഹിതരേ?
എനിക്കു വശമായതേതു പവിഴാധരമെന്നു നിങ്ങൾക്കറിയുമോ?
എന്നെന്നെന്നോടു ചോദിക്കേണ്ട-

പോയ രാത്രിയിൽ ഇതേ കാതുകൾ കേട്ടിരിക്കുന്നു,
അവളുടെ ചുണ്ടുകളിൽ നിന്നിമ്മാതിരിയൊരു ഭാഷ-
എന്തെന്നെന്നോടു ചോദിക്കേണ്ട-

പ്രണയത്തിന്റെ ചുറ്റിച്ചുഴലുന്ന വഴികളിൽ തേടിയലഞ്ഞവ,
ഹാഫിസിനെപ്പോലെന്റെ കാലടികൾ ലക്ഷ്യം കണ്ടുവല്ലോ-
എവിടെയെന്നെന്നോടു ചോദിക്കേണ്ട. 

അഭിപ്രായങ്ങളൊന്നുമില്ല: