2021, ഫെബ്രുവരി 2, ചൊവ്വാഴ്ച

നെരൂദ - വിറകിന്റെ മണത്തിനൊരു വാഴ്ത്ത്



രാത്രി വൈകിയിരുന്നു.
ഞാൻ വാതിൽ തുറന്നു,
തണുത്ത വായുവിൽ
നക്ഷത്രങ്ങൾ തിളങ്ങിയിരുന്നു.
കടലോ,
ഇരുട്ടത്തു കുതിച്ചോടുന്ന
കുളമ്പുകളായിരുന്നു.

ഇരുളടഞ്ഞ വീട്ടിൽ നിന്നൊരു 
കൈ പോലെ
വിറകിന്റെ സാന്ദ്രഗന്ധം 
നീണ്ടുവന്നു.

ആ മരത്തിനിപ്പോഴും‘ജീവനുണ്ടെന്നപോലെ,
അതിപ്പോഴും ശ്വാസമെടുക്കുന്നുണ്ടെന്നപോലെ,
ആ ഗന്ധം ദൃശ്യമായിരുന്നു.

ഒരുടുപ്പു പോലെ
ദൃശ്യം.

ഒരൊടിഞ്ഞ മരച്ചില്ല പോലെ
ദൃശ്യം.

വാസനിക്കുന്ന ഇരുട്ടിനാൽ
വലയിതനായി
വീട്ടിനുള്ളിലേക്കു ഞാൻ നടന്നു.
വെളിയിൽ
ആകാശത്തിന്റെ 
കൂർത്ത മുനകൾ
കാന്തക്കല്ലുകൾ പോലെ
തിളങ്ങിയിരുന്നു,
ആ വിറകുമണം
എന്റെ ഹൃദയത്തെ തൊട്ടു,
വിരലുകൾ പോലെ,
മുല്ലപ്പൂക്കൾ പോലെ,
ചില ചില ഓർമ്മകൾ പോലെ.

പൈൻമരത്തിന്റെ
തുളയ്ക്കുന്ന ഗന്ധമായിരുന്നില്ലത്,
അല്ല,
യൂക്കാലിപ്റ്റസിന്റെ
തൊലി പൊളിഞ്ഞതായിരുന്നില്ല,
മുന്തിരിവള്ളികളുടെ
ഹരിതനിശ്വാസവുമായിരുന്നില്ല-
അതതിലും നിഗൂഢമായതൊന്നായിരുന്നു,
എന്തെന്നാൽ,
ഒരിക്കൽ,
ഒരിക്കൽ മാത്രമേ
ആ ഗന്ധമുണ്ടായിരുന്നുള്ളു,
ലോകത്തു ഞാൻ കണ്ടതിനൊക്കെയുമുപരിയായി,
അവിടെ,
മഞ്ഞുകാലക്കടല്ക്കരെ,
എന്റെ സ്വന്തം വീട്ടിനുള്ളിൽ
എന്നെ കാത്തിരിക്കുകയായിരുന്നു,
ആഴത്തിനുമാഴത്തിൽ
ഒരു പനിനീർപ്പൂവിന്റെ ഗന്ധം,
മണ്ണിന്റെ മുറിപ്പെട്ട ഹൃദയം,
കാലത്തിൽ നിന്നു വേരു പറിഞ്ഞ തിരപോലെ
എന്നിലേക്കു കടന്നതൊന്ന്,
രാത്രിയിൽ ഞാൻ വാതിൽ തുറന്നപ്പോൾ
എന്നിൽത്തന്നെയൊടുങ്ങിയതൊന്ന്.

അഭിപ്രായങ്ങളൊന്നുമില്ല: