2023, ഓഗസ്റ്റ് 6, ഞായറാഴ്‌ച

ഫ്രീഡ്രിക് നീച്ച - മൌനവും നാട്യവും

 ...മനസ്സിലാക്കാൻ അത്രയും പ്രയാസമുള്ള ഒരാളാണോ ഞാൻ, എന്റെ ഉദ്ദേശ്യങ്ങളിൽ, പദ്ധതികളിൽ, സൗഹൃദങ്ങളിൽ അത്രയെളുപ്പം തെറ്റിദ്ധരിക്കപ്പെടാനും? ഹാ, ഏകാകികളും സ്വതന്ത്രാത്മാക്കളുമായ ഞങ്ങളെപ്പോലുള്ളവർ- ഞങ്ങൾ എന്തു ചിന്തിക്കുന്നുവോ, അതിനു വിരുദ്ധമായി കാണപ്പെടാനാണ്‌ എപ്പോഴും ഞങ്ങളുടെ വിധി. സത്യവും ആർജ്ജവവും അല്ലാതെ മറ്റൊന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നിരിക്കെ തെറ്റിദ്ധാരണകളുടെ വലക്കണ്ണികളാണ്‌ ഞങ്ങളെ വലയം ചെയ്യുന്നത്; ഞങ്ങൾ എത്ര തീവ്രമായി ആഗ്രഹിച്ചാലും ഞങ്ങളുടെ ചെയ്തികൾ അവാസ്തവമായ അഭിപ്രായങ്ങളുടെയും നിർബ്ബന്ധിതമായ വിട്ടുവീഴ്ച്ചകളുടേയും അർദ്ധസമ്മതങ്ങളുടേയും ദയാപൂർവ്വമായ മൗനത്തിന്റെയും തെറ്റായ വ്യാഖ്യാനങ്ങളുടേയും പുകമേഘത്തിനുള്ളിൽ ശ്വാസം കിട്ടാതെ പിടയുകയും വേണം. അത്തരം സംഗതികൾ ഞങ്ങളുടെ നെറ്റിത്തടത്തിൽ വിഷാദത്തിന്റെ ഭാരമേറ്റിയിരിക്കുന്നു; കപടാഭിനയം ആവശ്യമായിവരുമെന്ന ചിന്ത മരണത്തെക്കാൾ ഞങ്ങൾക്കു വെറുപ്പുളവാക്കുന്നതാണല്ലോ.  ഇത്തരം കാര്യങ്ങളോട് നിരന്തരം ഏറ്റുമുട്ടേണ്ടിവരുന്നത് ഞങ്ങളെ സ്ഫോടകാത്മകവും ഭീഷണവുമായ ഒരവസ്ഥയിലെത്തിക്കുകയും ചെയ്യുന്നു. ഞങ്ങൾക്കു മേൽ അടിച്ചേല്പിക്കപ്പെട്ടിരിക്കുന്ന ഗോപ്യതയ്ക്കും നിർബ്ബന്ധിതമായ ആത്മനിയന്ത്രണത്തിനുമെതിരെ ഇടയ്ക്കിടെ ഞങ്ങൾ പ്രതികാരം നടത്താറുമുണ്ട്. ഭയാനകമായ മുഖങ്ങളുമായി അപ്പോൾ ഞങ്ങൾ സ്വന്തം മാളങ്ങളിൽ നിന്നു പുറത്തുവരുന്നു; ഞങ്ങളുടെ വാക്കുകളും പ്രവൃത്തികളും അപ്പോൾ സ്ഫോടനങ്ങളായിരിക്കും; ഞങ്ങളിലൂടെത്തന്നെ ഞങ്ങൾ നാശമടയുക എന്നത് സാദ്ധ്യതയുടെ അതിർവരമ്പിനപ്പുറത്താകാതെയും വരാം. അത്ര അപകടകരമായിട്ടാണ്‌ ഞങ്ങൾ ജീവിക്കുന്നത്! കൃത്യമായും ഞങ്ങൾക്കാണ്‌, ഏകാകികൾക്കാണ്‌, സ്നേഹം ആവശ്യമുള്ളത്; മനസ്സു തുറക്കാനും സരളമനസ്കരാവാനും ചങ്ങാതിമാരുടെ സാന്നിദ്ധ്യം വേണ്ടത്; മൗനവും നാട്യവും തമിലുള്ള നിതാന്തസമരം അപ്പോഴേ നിലയ്ക്കുകയുമുള്ളു...


(ഫ്രീഡ്രിക് നീച്ച സഹോദരി എലിസബത്തിനെഴുതിയ കത്തിൽ നിന്ന്. 1875 ജനുവരി 22)

അഭിപ്രായങ്ങളൊന്നുമില്ല: