2023, ഓഗസ്റ്റ് 2, ബുധനാഴ്‌ച

ഹെർമ്മൻ ഹെസ്സെ - പുല്പുറത്തു മലർന്നുകിടക്കുമ്പോൾ



ഇത്രേയുള്ളു എല്ലാം:
പൂക്കളുടെ നൈമിഷികമായ ഇന്ദ്രജാലപ്രകടനം,
തെളിഞ്ഞ വേനല്പാടത്ത് തൂവലുകൾ പോലെ കൊഴിയുന്ന നിറങ്ങൾ,
മാനത്തു വലിച്ചുകെട്ടിയ നേർത്ത നീലിമ, തേനീച്ചകളുടെ ഗാനം?
ഏതോ ദൈവം സ്വപ്നം കണ്ടു പുലമ്പുന്നതാണിതെല്ലാമെന്നോ,
അജ്ഞാതശക്തികളേതോ വിടുതലിനായി കരഞ്ഞുവിളിക്കുന്നതാണെന്നോ?
നീലിമയിൽ സുന്ദരവും ധീരവുമായി വിശ്രമിക്കുന്ന ആ മലയുടെ വിദൂരരേഖ-
അതുമൊരു സംക്ഷോഭം മാത്രമാണെന്നോ,
കലങ്ങിമറിയുന്ന പ്രകൃതിയുടെ പിരിമുറുക്കം?
ശോകം മാത്രം, യാതന മാത്രം, നിരർത്ഥകമായ അനിശ്ചിതത്വം മാത്രം,
ഒരിക്കലുമടങ്ങാത്ത, ധന്യതയറിയാത്ത ചലനം?
വിടൂ, എന്നെ വെറുതേവിടൂ, ദുഷ്ടസ്വപ്നമേ!
സാന്ധ്യവെളിച്ചത്തിൽ പ്രാണികളുടെ നൃത്തമെന്നെ തൊട്ടിലാട്ടുമ്പോൾ,
കിളിപ്പാട്ടുകളുമെന്നെ താരാട്ടുമ്പോൾ,
മുഖസ്തുതി കൊണ്ടൊരു കാറ്റിന്റെ നിശ്വാസമെന്റെ നെറ്റിത്തടം തണുപ്പിക്കുമ്പോൾ,
എന്നെ വെറുതേവിടൂ, പ്രാക്തനശോകമേ!
വേദനയാണെല്ലാമെന്നായിക്കോട്ടെ,
യാതനയാണെല്ലാമെന്നായിക്കോട്ടെ,
നിഴലും ദുരിതവുമാണെപ്പോഴുമെന്നായിക്കോട്ടെ-
എന്നാലങ്ങനെയല്ല, വേനലിന്റെ ഈ മധുരമുഹൂർത്തം,
അങ്ങനെയല്ല, ഈ വയല്പൂവിന്റെ പരിമളം,
എന്റെ ആത്മാവിനുള്ളിലെ ആർദ്രമായ ആഹ്ലാദവും.

അഭിപ്രായങ്ങളൊന്നുമില്ല: