ഹൈക്കുവും ഗദ്യവും ഇടകലർന്ന ഒരു സാഹിത്യരൂപമാണ് ഹൈബൺ (Haibun). അതിന് ഒരു നിയതരൂപം നല്കി പ്രചാരത്തിലാക്കിയത് മത്‌സുവോ ബാഷോ ആണ്.
1. ഒതുങ്ങിയും തെളിഞ്ഞും ജീവിക്കുക
ഏകാന്തദാരിദ്ര്യം, ചന്ദ്രനെ നോക്കിയിരിക്കുക. ഏകാന്തദാരിദ്ര്യം, എന്റെ പടുതിയെക്കുറിച്ചാലോചിച്ചിരിക്കുക. ഏകാന്തദാരിദ്ര്യം, ഒരു കഴിവുമില്ലല്ലോ എനിക്കെന്നു ചിന്തിച്ചിരിക്കുക. ഞാനെങ്ങനെ കഴിഞ്ഞുകൂടുന്നു? മറുപടി ഞാൻ തന്നെ പറയാം: “എകാന്തദാരിദ്ര്യത്തിൽ.” ആരും തിരിച്ചൊന്നും പറയുന്നില്ല. പിന്നെയും ഏകാന്തദാരിദ്ര്യം.
ഒതുങ്ങിയും തെളിഞ്ഞും ജീവിക്കുക.
ഒറ്റയ്ക്കിരുന്നു ചന്ദ്രനെ നോക്കുന്നവൻ
ചായ കുടിക്കുമ്പോൾ പാടുന്നു.
(1680)
2. ഒരു വേനല്പാടത്തിന്റെ ചിത്രത്തിലെഴുതിയത്
“തൊപ്പിയും വച്ച് കുതിരപ്പുറത്തിരിക്കുന്ന ആ ഭിക്ഷു എവിടെ നിന്നു വരുന്നു, എവിടേയ്ക്കു പോകുന്നു?” “അത്,” ചിത്രകാരൻ പറഞ്ഞു, “യാത്രയ്ക്കിറങ്ങിയ അങ്ങയുടെതന്നെ ചിത്രമാണ്.” “എങ്കിൽ, തപ്പിത്തടയുന്ന ത്രിലോകസഞ്ചാരീ, താഴെ വീഴാതെ പിടിച്ചിരിക്കൂ!”
മന്ദം നടക്കുന്ന കുതിരയുടെ പുറത്ത്
ചിത്രത്തിൽ ഞാനെന്നെ കാണുന്നു-
വേനലെരിക്കുന്ന പാടം.
(1683)
ക്യോരിക്കുവിനെ പിരിയുമ്പോൾ എഴുതിയത്
പോയ ശരല്ക്കാലത്തു മാത്രമാണ് ഞാൻ അയാളെ കാണാനിടയായത്; എന്നിട്ട് ഈ അഞ്ചാം മാസത്തിന്റെ തുടക്കത്തിൽ അയാൾ പോകുന്നതിനെക്കുറിച്ചു ഞാൻ വിലപിക്കുന്നു. വിട പറയാനുള്ള സമയമായപ്പോൾ അയാളെന്റെ പുല്ക്കുടിലിന്റെ വാതില്ക്കൽ വന്നു മുട്ടി. ഒരു പകൽ മുഴുവൻ ഞങ്ങൾ അലസമായി അലഞ്ഞുനടന്നു. പല കഴിവുകളുമുള്ള അയാൾക്ക് കവിതയും ചിത്രം വരയും വളരെ ഇഷ്ടമാണ്. അയാളുടെ താല്പര്യങ്ങളുടെ മാറ്റൊന്നുരച്ചുനോക്കിയാലോ എന്ന് എനിക്കു തോന്നി. “നിങ്ങൾ എന്തുകൊണ്ടാണ് ചിത്രം വരയെ സ്നേഹിക്കുന്നത്?” ഞാൻ ചോദിച്ചു. “കവിത കാരണം,” അയാൾ പറഞ്ഞു. “നിങ്ങൾ എന്തുകൊണ്ടാണ് കവിതയെ സ്നേഹിക്കുന്നത്?” “ചിത്രം വര കാരണം.” ഈ രണ്ടു കലകൾക്കും അങ്ങനെ ഉപയോഗം ഒന്നുതന്നെ. “അതെ, ഒരാൾ പലതിൽ വ്യാപരിക്കുന്നത് ലജ്ജാവഹമാണ്.” അതിനാൽ രണ്ടു കലകളെ ഒരേ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നത് പ്രശംസനീയം തന്നെ. ചിത്രം വരയിൽ അയാൾ എന്റെ ഗുരുവാണ്; ഞാൻ അയാളെ കവിതയുടെ രീതികൾ പഠിപ്പിക്കുന്നു; അങ്ങനെ അയാളെന്റെ ശിഷ്യനുമാണ്. എന്റെ ഗുരു ചിത്രം വരയുടെ ആത്മീയതയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്നിരിക്കുന്നു; അത്ഭുതപ്പെടുത്തുന്ന സൂക്ഷ്മതയോടെയാണ് ആ തൂലിക നീങ്ങുന്നത്. ആ രചനകളുടെ നിഗൂഢമായ ഗഹനത അതേവിധത്തിൽ ഉൾക്കൊള്ളാൻ എനിക്കു കഴിയുന്നില്ല.
ഞാൻ അയാളോട് ഇങ്ങനെ പറഞ്ഞു: “എന്റെ കവിത വെയിലത്തു ചൂളയും തണുപ്പത്തു വിശറിയുമാണ്. പൊതുവായ അഭിരുചിക്കു വിരുദ്ധമായിട്ടാണ് അതിന്റെ ഗതി. പ്രായോഗികമായി അതു കൊണ്ട് ഒരുപയോഗവുമില്ല. എന്നാൽ ഷെൻസേയും സെയ്ഗ്യോയും എറ്റിയെറിഞ്ഞ നിസ്സാരമായ വാക്കുകൾ പോലും മനസ്സിളക്കാൻ പോരുന്നതാണ്. ഗോ-ടോബ ചക്രവർത്തിയല്ലേ പറഞ്ഞത്, ‘അവരുടെ കവിതയിൽ സത്യമുണ്ട്, ഉള്ളിൽ ശോകവുമായി’ എന്ന്. ഈ വാക്കുകളിൽ നിന്നു ശക്തി സംഭരിക്കൂ. ഈ നേർത്ത ഇഴയിൽ നിന്നു മാറിപ്പോകരുത്. കുക്കായി എഴുതിയിട്ടില്ലേ: ‘പുരാതനരുടെ കാല്പാടുകൾക്കു പിന്നാലെ പോരുത്; അവർ തേടിയതെന്തോ, അതു തേടുക. ഹൈക്കെയുടെ കാര്യത്തിലും ശരിയാണത്.’ ഞാൻ വിളക്കുമെടുത്ത് പടി വരെ ചെന്നു. അവിടെ വച്ച് ഞങ്ങൾ പിരിഞ്ഞു.
(1693)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ