പരിഭാഷപ്പെടുത്താൻ എത്ര കൃതികളുണ്ടോ, അത്രയും പരിഭാഷാതത്വശാസ്ത്രങ്ങളുമുണ്ട്, അല്ലെങ്കിൽ ഉണ്ടാവണം. ഓരോ കൃതിയും അനന്യമാണ്, അനന്യമായ പരിഹാരമാർഗ്ഗമാണ് ഓരോന്നിനും വേണ്ടതും. ഏതു പരിഭാഷാതത്വശാസ്ത്രവും ഏതു കൃതിയാണോ പരിഭാഷപ്പെടുത്തുന്നത് അതിനനുസൃതമായി പരിഷ്കരിക്കപ്പെടണം; പലപ്പോഴും പരിഭാഷാപ്രക്രിയക്കിടയിലാണ് ആ പരിഷ്കരണം നടക്കുന്നതും. എന്നാൽ, പരിഭാഷ കൃത്യവും പൂർണ്ണവും മൂലകൃതിയുടെ ശൈലിയോടു വിശ്വസ്തവുമായിരിക്കണമെന്നത് നാം ചോദ്യം ചെയ്യാതെ സ്വീകരിക്കുന്ന ഒരു മുൻധാരണയുമാണ്. കൃത്യം, പൂർണ്ണം, വിശ്വസ്തം- ഈ പദങ്ങൾ കൊണ്ട് നാം എന്താണർത്ഥമാക്കുന്നത്? മൂലരചനയെ മിനുക്കി നന്നാക്കുന്ന വിവർത്തനമാണ് ഏറ്റവും വലിയ വഞ്ചന എന്ന് ജോർജ്ജ് സ്റ്റെയ്‌നർ സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പൊതുജനത്തിനു വേണ്ടി ഒഴുക്കുള്ളതും പരായണക്ഷമവുമായ ഭാഷാന്തരം നിർമ്മിക്കാൻ പ്രയത്നിക്കുമ്പോൾ മിക്ക സമകാലികവിവർത്തകരുടേയും മനസ്സിലുള്ളത് ഇപ്പറഞ്ഞതു തന്നെയാണെന്നും വരുന്നു, മൂലഗ്രന്ഥകാരൻ വരുത്തിയെന്ന് അവർ കരുതുന്ന ശൈലീഭംഗങ്ങളും പിശകുകളും മിനുസപ്പെടുത്തുകയും മായ്ച്ചുകളയുകയും ചെയ്യുക എന്നാണ് അതിനർത്ഥമെങ്കിലും. 1930കളിൽ കാഫ്കയുടെ നോവലുകൾ ആദ്യമായി വിവർത്തനം ചെയ്യുമ്പോൾ എഡ്വിൻ മൂറും വില്ലാ മൂറും സ്വീകരിച്ചത് ഈ സമീപനമായിരുന്നു. എന്നാൽ കാഫ്കയുടെ കാര്യം വ്യത്യസ്തമാണ്; വിവർത്തനത്തിന്റെ കാര്യത്തിൽ തീർത്തും വ്യത്യസ്തമായ ഒരു സമീപനമാണ് അതാവശ്യപ്പെടുന്നത്.
(ബ്രെയോൺ മിച്ചൽ "വിചാരണ"യുടെ ഇംഗ്ലീഷ് വിവർത്തനത്തിനെഴുതിയ ആമുഖത്തിൽ നിന്ന്.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ