മുറിക്കുള്ളിൽ ഒരു മാലാഖയുണ്ടായിരുന്നു.
എടുത്തുപറയാൻ ഒന്നുമില്ലാത്ത ഒരു മാലാഖ,
മാലാഖമാരുടെ ഗണത്തിൽ താഴത്തെ തട്ടിലുള്ളയാളായിരിക്കണം.
നിങ്ങൾക്കു സങ്കല്പിക്കാൻ പോലുമാവില്ല, അവൻ പറഞ്ഞു,
ഏതളവിൽ ഉപേക്ഷണീയനാണു നിങ്ങളെന്ന്.
നീലയുടെ പതിനയ്യായിരം നിറഭേദങ്ങളിൽ,
അവൻ പറഞ്ഞു, ഓരോന്നിനുമുണ്ടൊരു പ്രാധാന്യം,
നിങ്ങളെന്തു ചെയ്താലുമതിനും മേലെയായി,
എന്തു ചെയ്യാതിരുന്നാലുമതിനും മേലെയായി.
ചന്ദ്രകാന്തത്തിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ,
മഗല്ലെനിക് മേഘത്തിന്റെ കാര്യവും.
ഒരു നാട്യവുമില്ലാത്ത വാഴച്ചെടി പോലുമില്ലാതാവുമ്പോൾ
ഒരു വിടവു ശേഷിപ്പിക്കും. നിങ്ങളങ്ങനെയല്ല.
അവന്റെ തിളങ്ങുന്ന കണ്ണുകളിൽ നിന്നെനിക്കു കാണാം-
ഒരു തർക്കം, ഒരു ദീർഘയുദ്ധം അവനാഗ്രഹിക്കുന്നുണ്ട്.
ഞാൻ അനങ്ങിയതേയില്ല.
ഒന്നും മിണ്ടാതെ ഞാൻ കാത്തിരുന്നു, ഒടുവിലവൻ പോയിമറയുന്നതുവരെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ