2023, ഏപ്രിൽ 26, ബുധനാഴ്‌ച

ബ്രെഹ്റ്റിന്റെ ഡയറിയിൽ നിന്ന്

 

1920 ജൂലൈ 8


വാൻഗോഗ് തിയോക്കയച്ച കത്തുകൾ വായിക്കുകയായിരുന്നു. ദാരിദ്ര്യത്തിന്റെയും ഉന്മത്തമായ പ്രയത്നത്തിന്റെയും ഹൃദയസ്പർശിയായ രേഖകളാണവ. ആഹാരത്തിനു പകരം അയാൾ കഴിക്കുന്നത് ചായങ്ങളാണ്‌; തന്റെ ക്ഷയരോഗം എത്ര ചായമാണ്‌  സംഭാവന ചെയ്തതെന്നതിന്റെ കണക്കെടുപ്പും അയാൾ നടത്തുന്നുണ്ട്. അയാൾ ഒന്നിലും വിജയം കാണുന്നില്ല; എന്നാല്ക്കൂടി ഒരുന്മത്തനെപ്പോലെയാണ്‌ അയാൾ ജോലി ചെയ്യുന്നത്; തുടക്കം തന്നെ ഇരുണ്ട വർത്തമാനകാലത്തെക്കാൾ ഇരുണ്ടതായിട്ടാണ്‌ ഭാവിയെ അയാൾ കാണുന്നത്. അതിൽ നിന്നു പഠിക്കാൻ കാര്യമായിത്തന്നെയുണ്ട്, അതാകട്ടെ, മാനുഷികവശത്തു നിന്നു നോക്കുമ്പോൾ മാത്രവുമല്ല. ആ രീതിയിൽ ജോലി ചെയ്യുന്നത് എനിക്കു വലിയ ഗുണം ചെയ്യുമായിരുന്നു- വിഷണ്ണനായി, മൂഢബുദ്ധിയായി, പ്രചോദനത്തെ ഗൗനിക്കാതെ, പകിട്ടുള്ള ആശയങ്ങൾക്കു മേൽ കാറിത്തുപ്പിക്കൊണ്ട്. അതു പക്ഷേ, വിവരണം കൊണ്ടേ കൈവരിക്കാനാവൂ: ഒരുപാടു കാര്യങ്ങൾ അറിയണം, അനുഭവങ്ങൾ പിന്നിലുണ്ടാവണം, എന്തിലും ‘പ്രയുക്തമാക്കാവുന്ന’ ഒരു സവിശേഷശൈലിയും നിങ്ങൾക്കുണ്ടാകണം. അതെന്തായാലും, ‘രസികത്വ’ത്തെ, പഞ്ചാരപ്പാവിൽ മുക്കിയ പഴങ്ങളെ, കലാവാസന നിറഞ്ഞ അലങ്കരണങ്ങളെ, മിനുസമായ പുറംമോടിയെ കരുതിയിരിക്കുകയും വേണം. വിഭാവന ചെയ്യുന്ന ആശയത്തിന്റെ ഗരിമ, ഇരുണ്ടു കൂമ്പാരം കൂടുന്ന പിണ്ഡം, സർവ്വതിനും മേൽ വിറ കൊള്ളുന്ന വെളിച്ചം, കാര്യങ്ങളെ അവയായി കാണുന്ന, ആ രീതിയിൽ കാണാനിഷ്ടപ്പെടുന്ന മനുഷ്യഹൃദയത്തിന്റെ നിർഭയത്വം- അതാണ്‌ സുപ്രധാനം.

*


അഭിപ്രായങ്ങളൊന്നുമില്ല: