2023, ഏപ്രിൽ 26, ബുധനാഴ്‌ച

മിലാൻ കുന്ദേര- Testaments Betrayed

 മരിച്ചുപോയ ഒരാളുടെ ആഗ്രഹത്തെ മാനിക്കാതിരിക്കുക എത്ര എളുപ്പമാണ്‌. എന്നിട്ടും ചിലപ്പോഴൊക്കെ നാം അയാളുടെ ആഗ്രഹങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നുണ്ടെങ്കിൽ അത് ഭയം കൊണ്ടല്ല, പ്രേരണ കൊണ്ടല്ല, മറിച്ച്, നാം അയാളെ സ്നേഹിക്കുന്നതുകൊണ്ടാണ്‌, അയാൾ മരിച്ചുപോയെന്നു വിശ്വസിക്കാൻ നാം വിസമ്മതിക്കുന്നതുകൊണ്ടാണ്‌. വൃദ്ധനായ ഒരു കർഷകൻ മരണശയ്യയിൽ കിടന്നുകൊണ്ട് ജനാലയ്ക്കു വെളിയിലുള്ള പഴയ പെയർ മരം മുറിച്ചുകളയരുതെന്ന് മകനോടഭ്യർത്ഥിക്കുകയാണെങ്കിൽ ആ മകൻ തന്റെ പിതാവിനെ സ്നേഹത്തോടെ ഓർമ്മിക്കുന്ന കാലത്തോളം പെയർ മരം അവിടെയുണ്ടാകും.

ആത്മാവിന്റെ നിത്യജീവനെക്കുറിച്ചുള്ള മതപരമായ ഒരു വിശ്വാസവുമായും ഇതിനൊരു ബന്ധവുമില്ല. മരിച്ചയാളെ ഞാൻ സ്നേഹിക്കുന്നുണ്ടെങ്കിൽ എനിക്കയാൾ മരിച്ചയാളല്ല എന്നേ അതിനർത്ഥമുള്ളു. “ഞാനയാളെ സ്നേഹിച്ചിരുന്നു,” എന്നുപോലും എനിക്കു പറയാൻ പറ്റില്ല; അല്ല, “ഞാനയാളെ സ്നേഹിക്കുന്നു,” എന്നായിരിക്കണം അത്. എനിക്കയാളോടുള്ള സ്നേഹത്തെക്കുറിച്ച് ഭൂതകാലത്തിൽ പറയാൻ ഞാൻ വിസമ്മതിക്കുനതിനർത്ഥം മരിച്ചയാൾ ‘ഉണ്ട്’ എന്നാണ്‌. മനുഷ്യന്റെ മതാത്മകമാനത്തിന്റെ ആധാരം അതായിരിക്കാം. തീർച്ചയായും ഒരാളുടെ അന്ത്യാഭിലാഷത്തെ മാനിക്കുക എന്നതിൽ ഒരു നിഗൂഢതയുണ്ട്: പ്രായോഗികവും യുക്തിപരവുമായ എല്ലാ ചിന്തകൾക്കുമപ്പുറത്താണത്; പെയർ മരം മുറിച്ചോ ഇല്ലയോ എന്ന് ശവക്കുഴിയിൽ കിടക്കുന്ന കർഷകൻ അറിയാനേ പോകുന്നില്ല; എന്നാൽ അയാളെ സ്നേഹിക്കുന്ന മകന്‌ അയാളെ അനുസരിക്കാതിരിക്കുക അസാദ്ധ്യവുമാണ്‌.
*

എന്റെ ചെറുപ്പത്തിൽ നിന്നൊരു ദിവസം എനിക്കോർമ്മ വരുന്നു: ഞാൻ ഒരു കൂട്ടുകാരനോടൊപ്പം കാറിൽ യാത്ര ചെയ്യുകയാണ്‌; ഞങ്ങൾക്കു മുന്നിൽ ആളുകൾ റോഡ് മുറിച്ചു നടക്കുന്നുണ്ട്. എനിക്കു തീരെ കണ്ണിനു പിടിക്കാത്ത ഒരു മനുഷ്യനെ അപ്പോൾ ഞാൻ കണ്ടു; അയാളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാൻ കൂട്ടുകാരനോടു പറഞ്ഞു: “അയാളെ ഇടിച്ചിട്!” ഞാനൊരു തമാശ പറഞ്ഞതായിരുന്നു, ശരി തന്നെ; പക്ഷേ ആ വാക്കുകൾ എന്റെ കൂട്ടുകാരനെ ഏതോ ഉന്മാദാവസ്ഥയിലേക്കു കൊണ്ടുപോയെന്നു തോന്നി; അവൻ ആക്സിലേറ്ററിൽ ആഞ്ഞുചവിട്ടി. ആ മനുഷ്യൻ പേടിച്ചു കാലിടറി റോഡിൽ വീണു. തൊട്ടു, തൊട്ടില്ലെന്ന മട്ടിൽ എന്റെ കൂട്ടുകാരൻ കാർ നിർത്തുകയും ചെയ്തു. അയാൾക്കു പരിക്കൊന്നും പറ്റിയില്ല; പക്ഷേ ആളുകൾ ഞങ്ങളെ തല്ലിക്കൊല്ലുമെന്ന മട്ടിൽ (അതു പറയേണ്ടല്ലോ) ചുറ്റും കൂടി. കൊലപാതകിയുടെ പ്രകൃതമൊന്നും എന്റെ കൂട്ടുകാരനില്ല. പക്ഷേ എന്റെ വാക്കുകൾ അപ്പോൾ ഒരു ക്ഷണികലഹരിയിലേക്ക് അവനെ കൊണ്ടുപോവുകയായിരുന്നു (അതും എത്രയും വിചിത്രമായ ഒരു ലഹരി, ഒരു തമാശയുടെ ലഹരി).
അങ്ങനെയൊരു ലഹരിയെ നാം സാധാരണ ബന്ധപ്പെടുത്തുക മിസ്റ്റിക് അനുഭൂതിയുടെ മുഹൂർത്തങ്ങളുമായിട്ടാണ്‌. എന്നാൽ നിത്യജീവിതത്തോടു ബന്ധപ്പെട്ട, സർവസാധാരണമായ, പ്രാകൃതമായ ലഹരി എന്നൊരു സംഗതി കൂടിയുണ്ട്: കോപത്തിന്റെ ലഹരി, സ്റ്റിയറിങ്ങ് വീലിനു പിന്നിലെ ലഹരി, കാതടപ്പിക്കുന്ന ഒച്ചയുടെ ലഹരി, ഫുട്ബാൾ സ്റ്റേഡിയത്തിലെ ലഹരി. ജീവിക്കുക എന്നാൽ നമ്മെ നമ്മുടെ കണ്ണിൽ നിന്നു തെറ്റിപ്പോകാതെ നോക്കാനുള്ള, നമ്മെ നമ്മിൽത്തന്നെ, നമ്മുടെ സ്ഥായിയിൽത്തന്നെ പിടിച്ചുനിർത്താനുള്ള നിരന്തരവും കഠിനവുമായ യത്നമാണ്‌. ഒരു നിമിഷത്തേക്കെങ്കിലും നാം നമ്മിൽ നിന്നു പുറത്തേക്കൊരു ചുവടുവച്ചുകഴിഞ്ഞു, മരണം ഭരിക്കുന്ന ദേശത്താണു നാമെത്തുക.
*

കാഫ്ക എഴുതിയിട്ടുള്ളതിൽ വച്ചേറ്റവും സുന്ദരമായ ലൈംഗികവര്‍ണ്ണന കാസിലിന്റെ മൂന്നാമത്തെ അദ്ധ്യായത്തിലാണ്‌: കെ.യും ഫ്രീഡയും തമ്മിലുള്ള വേഴ്ച. വെള്ളനിറവും വെള്ള മുടിയുമുള്ള, തീർത്തും അനാകർഷകയായ ഒരു ചെറിയ പെണ്ണിനെ കണ്ട് ഒരു മണിക്കൂറിനുള്ളിൽ അയാൾ ബാറിനു പിന്നിൽ “ബിയറു തളം കെട്ടിക്കിടക്കുന്നതും മറ്റഴുക്കുകൾ നിറഞ്ഞതുമായ തറയിൽ” അവളുമായി കെട്ടിമറിയുകയാണ്‌. അഴുക്ക്: ലൈംഗികതയിൽ നിന്ന്, അതിന്റെ സത്തയിൽ നിന്ന് അഭേദ്യമാണത്.

എന്നാൽ തൊട്ടു പിന്നാലെ, അതേ ഖണ്ഡികയിൽ തന്നെ, കാഫ്കയുടെ വാക്കുകൾ ലൈംഗികതയുടെ കവിത പകരുന്നു: “മണിക്കൂറുകൾ അവിടെ കടന്നുപോയി, ശ്വാസങ്ങളൊരുമിച്ചെടുക്കുന്ന മണിക്കൂറുകൾ, ഹൃദയങ്ങളൊരുമിച്ചു മിടിക്കുന്ന മണിക്കൂറുകൾ, തനിയ്ക്കു വഴി തെറ്റുന്നുവെന്നും ഒരന്യദേശത്ത് മുമ്പൊരാളും ചെല്ലാത്തത്ര ഉള്ളിലേക്കു കടന്നുചെല്ലുകയാണു താനെന്നുമുള്ള തോന്നൽ കെ.യെ പിരിയാതെ നിന്ന മണിക്കൂറുകൾ; വായുവിൽ പോലും സ്വദേശത്തിന്റെ ഒരംശമില്ലാത്ത ഒരപരിചിതദേശത്താണയാൾ; ആ അപരിചിതത്വം ശ്വാസം മുട്ടിക്കുന്നതാണെങ്കിലും അതിന്റെ മൂഢവിലോഭനങ്ങളിലേക്കു പിന്നെയുമെടുത്തുചാടുകയല്ലാതെ, പിന്നെയും വഴി തെറ്റുകയല്ലാതെ ഒന്നും ചെയ്യാനുമില്ല...“

സുരതത്തിന്റെ ദൈർഘ്യം അപരിചിതത്വത്തിന്റെ ആകാശത്തിനു ചുവടെയുള്ള നടത്തയുടെ രൂപകമായി മാറുകയാണിവിടെ. എന്നാൽ ആ നടത്തം വൈരൂപ്യവുമല്ല; മറിച്ച്, അതു നമ്മെ ആകർഷിക്കുകയാണ്‌, പിന്നെയുമുള്ളിലേക്കു ചെല്ലാൻ നമ്മെ ക്ഷണിക്കുകയാണ്‌, നമ്മെ ലഹരി പിടിപ്പിക്കുകയാണ്‌: ഇതു സൗന്ദര്യമാണ്‌.

ചില വരികൾക്കു ശേഷം: ”ഫ്രീഡയെ കൈകളിലൊതുക്കി നില്ക്കുമ്പോൾ അയാൾ ഏറെ സന്തോഷത്തിലായിരുന്നു, ഏറെ ഉത്കണ്ഠയിലുമായിരുന്നു; എന്തെന്നാൽ ഫ്രീഡ തന്നെ വിട്ടുപോയാൽ തനിക്കുള്ളതൊക്കെ വിട്ടുപോകുമെന്ന് അയാൾക്കു തോന്നിപ്പോയി.“ എങ്കിൽ ഇതു പ്രണയമാണോ? തീർച്ചയായുമല്ല, പ്രണയമല്ല. നിഷ്കാസിതനായ, സ്വന്തമായിട്ടുള്ളതെല്ലാം കവർന്നെടുക്കപ്പെട്ട ഒരാൾക്കു പിന്നെ, ആരെന്നു തനിക്കറിയാത്ത, ബിയറു തളം കെട്ടിയ തറയിൽ കിടന്നു താൻ കെട്ടിപ്പിടിച്ച ഒരു കൊച്ചുപെണ്ണ്‌ ഒരു പ്രപഞ്ചമാകെത്തന്നെയാവുന്നു- അതിൽ പ്രണയത്തിനു കാര്യമില്ല.

(മിലൻ കുന്ദേരയുടെ Testaments Betrayed എന്ന പുസ്തകത്തിൽ നിന്ന്)

അഭിപ്രായങ്ങളൊന്നുമില്ല: