2023 ഏപ്രിൽ 26, ബുധനാഴ്‌ച

എയ്ഞ്ചൽ ഗൊൺസാലെസ്- കവിതകൾ

 Angel Gonzalez Muniz (1925-2008)- Generation of 1950 എന്ന ഗ്രൂപ്പിൽ പെട്ട ഏറ്റവും പ്രധാനപ്പെട്ട സ്പാനിഷ് കവി. സ്പാനിഷ് ആഭ്യന്തരയുദ്ധവും തുടർന്നുണ്ടായ ഫ്രാങ്കോയുടെ സ്വേച്ഛാധിപത്യവും നേരിട്ടു വളർന്നയാളാണെന്നതിനാൽ ‘അടക്കം പറഞ്ഞുകൊണ്ടു പ്രതിഷേധിക്കാൻ, ഉള്ളിൽ ശപിക്കാൻ, പറയുന്നതു വ്യക്തമാക്കാതിരിക്കാൻ, നേരിട്ടല്ലാതെ എഴുതാനാണ്‌’ താൻ ശീലിച്ചതെന്ന് അദ്ദേഹം പറയുന്നുണ്ട്.


പ്രതിമകൾക്കൊരു സന്ദേശം

ഘോരമായി കോലം കെടുത്തപ്പെട്ട ശിലകളേ, കല്ലുളിയുടെ കൃത്യമായ പ്രഹരം കൊണ്ടു തകർന്ന നിങ്ങൾ അവർ നിങ്ങൾക്കു നല്കിയ അന്തിമരൂപം വരാനുള്ള നൂറ്റാണ്ടുകൾക്കായി പ്രദർശിപ്പിച്ചുനില്ക്കും: ഒരു നെടുവീർപ്പിലുമിളകാത്ത മാറിടം, ക്ഷീണമെന്തെന്നറിയാത്ത ഉറച്ച കാലുകൾ, ഫലമില്ലാത്ത യത്നത്താൽ വലിഞ്ഞുമുറുകിയ മാംസപേശികൾ, കാറ്റു പിടിച്ചുലയ്ക്കാത്ത മുടിച്ചുരുളുകൾ, വെളിച്ചത്തെ നിഷേധിക്കാനായി തുറന്ന കണ്ണുകൾ. എന്നാൽ നിങ്ങളുടെ അചഞ്ചലമായ ധാർഷ്ട്യം, നിങ്ങളുടെ തണുത്തുറഞ്ഞ സൗന്ദര്യം, നിർവ്വികാരമായ ചേഷ്ടകളിലെ പുച്ഛം നിറഞ്ഞ വിശ്വാസദാർഢ്യം, -അവയ്ക്കൊരുനാൾ അന്ത്യമാകും. നിങ്ങളെക്കാൾ ശാഠ്യമുള്ളതാണ്‌ കാലം. എന്തിനേയും പോലെ മണ്ണ്‌ നിങ്ങളേയും കാത്തുനില്ക്കുന്നു. സ്വന്തം ഭാരം കൊണ്ടുതന്നെ നിങ്ങളതിൽ വീഴും, നിങ്ങൾ, ചാരമല്ലെങ്കിൽ അവശിഷ്ടങ്ങളെങ്കിലുമാകും, പൊടിയാകും, നിങ്ങൾ കിനാക്കണ്ട നിത്യത ഒന്നുമല്ലാതാകും. കല്ലിലേക്കു കല്ലായി നിങ്ങൾ മടങ്ങും, അഗണ്യമായ ധാതു, തകർന്നമ്പിയ ചല്ലി. ഏതു പ്രതാപത്തെ ഓർമ്മപ്പെടുത്താനായി നിങ്ങളെ പടുത്തുയർത്തിയോ, കഠിനവും ഭവ്യവും വിശ്രുതവും വിജയശ്രീലാളിതവുമായ ആ അശ്വാരൂഢസ്വപ്നവും വിസ്മൃതിയായി ചിതറിപ്പോകും.

പരുഷലോകം

പേലവമായിരുന്നപ്പോൾ നിന്നെ ഞാൻ കൈകളിലെടുത്തു, അരുമലോകമേ. ഒരു മേഘം തന്നെയായിരുന്ന യാഥാർത്ഥ്യമേ, എങ്ങനെ നീയെന്റെ കൈകളിൽ നിന്നു പറന്നുപോയി! ഇന്നു ഞാൻ പിന്നെയും നിന്നെയറിയുന്നു. നിന്റെ വെളിച്ചത്തിലൂടെയല്ല, നിന്റെ തൊലിയിലൂടെ. നിന്റെ സുവ്യക്തസാന്നിദ്ധ്യം ഞാനറിയുന്നു ...നിശിതമായ ബാഹ്യരേഖകൾ, കല്ലിച്ച ധ്രുവരേഖകൾ, എന്റെ രണ്ടു കൈകളിലൊതുങ്ങാത്ത പരുഷലോകം!

മരിച്ചവർക്കൊരു ശകാരം

മരിച്ചവർ സ്വാർത്ഥികളാണ്‌: അവർ നമ്മെ കരയിക്കുന്നു, നമ്മൾ കരയുന്നതവർ കാര്യമാക്കുന്നതുമില്ല. ഒട്ടും സൗകര്യമില്ലാത്തിടങ്ങളിൽ ഒച്ചയനക്കമില്ലാതവരിരിക്കുന്നു. നടക്കാനവർ കൂട്ടാക്കുന്നില്ല, കുട്ടികളെപ്പോലെ നമുക്കവരെയെടുത്ത് കുഴിമാടങ്ങളിൽ കിടത്തേണ്ടിവരികയാണ്‌. എന്തു ഭാരമാണവർക്ക്! വല്ലാതെ വെറുങ്ങലിച്ച അവരുടെ മുഖങ്ങൾ എന്തിന്റെയോ പേരിൽ നമ്മെ കുറ്റപ്പെടുത്തുന്നു, അല്ലെങ്കിൽ നമ്മെ താക്കീതു ചെയ്യുന്നു: നമ്മുടെ മനഃസാക്ഷിക്കുത്താണവർ, നാം പിന്തുടരാൻ പാടില്ലാത്ത മാതൃകയാണ്‌, നമ്മുടെ ജീവിതങ്ങളിൽ എന്നുമെന്നും നടക്കുന്ന ഏറ്റവും മോശമായ കാര്യമാണ്‌. അവരെ കൊല്ലാൻ ഒരു വഴിയുമില്ല എന്നതാണു പിന്നെയും കഷ്ടം. അക്കാരണം കൊണ്ടുതന്നെ എണ്ണിയാലൊടുങ്ങാത്തതാണ്‌ അവരുടെ നിരന്തരമായ നശീകരണകൃത്യങ്ങളും. നിർവ്വികാരർ, അകന്നവർ, നിർബ്ബന്ധബുദ്ധികൾ, തണുത്തവർ, തങ്ങളുടെ ഗർവ്വും തങ്ങളുടെ മൗനവും കൊണ്ട് എന്തൊക്കെയാണവർ തകർക്കുന്നതെന്ന് അവരറിയുന്നതുമില്ല.

ജന്മദിനം

ഞാനിതു ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു: പതുക്കെപ്പതുക്കെ എനിക്കൊരുറപ്പില്ലാതെവരികയാണ്‌, ഞാൻ ആശയക്കുഴപ്പത്തിലാവുകയാണ്‌, ദൈനന്ദിനാന്തരീക്ഷത്തിൽ അലിഞ്ഞുപോവുകയാണ്‌ ഞാൻ, എന്റെതന്നെ പരുക്കൻ പഴന്തുണി, വലിഞ്ഞതും കയ്യറ്റം കീറിയതും. എനിക്കു മനസ്സിലാവുന്നുണ്ട്: ഒരു കൊല്ലം കൂടി ഞാൻ ജീവിച്ചുകഴിഞ്ഞിരിക്കുന്നു, അതൊരു ദുഷ്കരമായ കാര്യമാണെന്നും. ദിനേന മിനിട്ടിൽ നൂറു തവണയോളം ഹൃദയത്തെ ചലിപ്പിക്കുക! ഒരു കൊല്ലം ജീവിക്കാൻ മാത്രമായി പിന്നെയും പിന്നെയും മരിക്കേണ്ടിവരുന്നു നിങ്ങൾക്ക്.

*

കാത്തിരിക്കുകയെന്നാൽ എന്താണെന്നെനിക്കറിയാം...

കാത്തിരിക്കുകയെന്നാൽ എന്താണെന്നെനിക്കറിയാം: എന്റെ ജീവിതത്തിൽ ഞാൻ കാത്തിരുന്നിട്ടുണ്ട്, അത്രയും തവണ, അത്രയും കാര്യങ്ങൾക്കായി! വിരസമായ മഞ്ഞുകാലങ്ങളിൽ ഞാൻ കാത്തിരുന്നു, വെയിലു ചൊരിയുന്ന വേനല്ക്കാലങ്ങളിൽ ഞാൻ കാത്തിരുന്നു; ദീപ്തവും പീതവുമായ ശരല്ക്കാലങ്ങളും -കാത്തിരിക്കാൻ സുന്ദരമായ ഋതു- മറ്റേതു കാലത്തെക്കാളും പ്രതീക്ഷകൾ സഫലമായേക്കാവുന്ന വസന്തകാലങ്ങളും കാത്തിരിക്കുന്ന എന്നെ കണ്ടു, വിഫലമായി, എന്നാൽ അചഞ്ചലമായി, വാശിയോടെ, പ്രതീക്ഷയോടെ, നിശ്ചയിച്ച സ്ഥലത്തും സമയത്തും, ഉറച്ച വിശ്വാസത്തോടെ, സന്നദ്ധഹൃദയത്തോടെ. ഉറച്ച വിശ്വാസത്തോടെ, സന്നദ്ധമായ ഹൃദയത്തോടെ, എത്രയോ തവണ നിന്ന അതേയിടത്ത്, കാലത്തിന്റെ ഒരു കോണിൽ -വൈകാതതു വന്നുചേരും- മഴയോ വെയിലോ കാറ്റോ വീഴുന്ന ഒരു തെളിഞ്ഞ ജനാലയ്ക്കു പിന്നിലായി, നല്ല നോട്ടം കിട്ടുന്നൊരിടത്തു ചാരി, ഞാൻ നില്ക്കുന്നു, ദിവസങ്ങളും മാസങ്ങളും ഒന്നൊന്നായി കടന്നുപോകുമ്പോൾ.
*

പ്രണയത്തിനു ശുഭകരമായ ഇടങ്ങളുടെ പട്ടിക

അങ്ങനെയധികമൊന്നുമില്ല. വസന്തകാലം ഏറെ മതിക്കപ്പെടുന്നതുതന്നെ, എന്നാൽ വേനല്ക്കാലമാണ്‌ കൂടുതൽ നല്ലത്. അല്ലെങ്കിൽത്തന്നെ വാഴപ്പഴം പോലെ മഞ്ഞിച്ച ചില നഗരങ്ങളിൽ ഞായറാഴ്ചകൾക്കിടയ്ക്കു കേറുമ്പോൾ ശരല്ക്കാലമുണ്ടാക്കുന്ന ചില വിടവുകളേയും കൂട്ടാം. മഞ്ഞുകാലം പലയിടങ്ങളേയും ഇല്ലാതാക്കിക്ക്ളയും: വടക്കോട്ടു തുറക്കുന്ന വാതിലുകൾ, പുഴക്കരകൾ, പബ്ലിക് ബഞ്ചുകൾ. പഴയ പള്ളികൾക്കു പുറമേയുള്ള മുട്ടുചുമരുകൾക്കിടയിലെ വിടവുകൾ മഞ്ഞു പൊഴിയുമ്പോൾപ്പോലും ഉപയോഗിക്കാവുന്നതേയുള്ളു. പക്ഷേ നാമെന്തിനു സ്വയം വഞ്ചിക്കണം: താഴ്ന്ന ഊഷ്മാവും ഈറൻ കാറ്റുകളും സർവ്വതിനും വിഘാതമാവുകയാണ്‌. അതിനും പുറമേ, തലോടലുകൾ വിലക്കിക്കൊണ്ടുള്ള നിയമങ്ങളുമുണ്ടല്ലോ; അതൊഴിവാക്കിയിരിക്കുന്ന ഇടങ്ങൾ -കുട്ടികൾ, നായ്ക്കൾ, മറ്റു ജന്തുക്കൾ ഇവയുടെ ചില പ്രത്യേക ചർമ്മമേഖലകൾ- അവയിൽ നമുക്കു താല്പര്യവുമില്ല. അതുപോലെ, ഒരായിരം നോട്ടങ്ങളിൽ വായിക്കാം, തൊട്ടുപോയാൽ മാനഹാനി ഉറപ്പ് എന്ന മുന്നറിയിപ്പുകൾ. എങ്കിൽ, എവിടേയ്ക്കാണു നാം ഓടിരക്ഷപ്പെടുക? എവിടെയും നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്
ഏറുകണ്ണുകൾ, ചുരുക്കിപ്പിടിച്ച കാചപടലങ്ങൾ, മെരുങ്ങാത്ത കൃഷ്ണമണികൾ, മൗനികളായ ദൃഷ്ടിപടലങ്ങൾ, ജാഗ്രത്തായി, അവിശ്വാസത്തോടെ, ഭീഷണിയോടെ. ഒടുവിൽ ചെയ്യാവുന്നതിതാവാം: ഒറ്റയ്ക്കാവുക, ആത്മാവിൽ നിന്നാർദ്രത വാർത്തുകളയുക, മടുപ്പും ഉപേക്ഷയും കൊണ്ടതു നിറയ്ക്കുക. വിദ്വേഷത്തിനു ശുഭകരമാണ്‌, ഈ വൈരകാലം. *

ഇതിലേ ഒരു പുഴയൊഴുകുന്നു...

ഇതിലേ ഒരു പുഴയൊഴുകുന്നു. നിന്റെ കാലടികൾ പോയതുമിതിലേ, മണൽത്തരികളെ മിനുക്കി, ജലവീചികളെത്തിളക്കി, വെള്ളാരങ്കല്ലുകളെ മിനുസപ്പെടുത്തി, വശീകൃതരായ ആമ്പല്പ്പൂക്കളോടു പൊറുത്തും... നീയല്ല പുഴയുടെ വഴിയേ പോകുന്നത്: പുഴ നിന്റെ പിന്നാലെ ഒഴുകുകയാണ്‌, നിന്നിലതിന്റെ പ്രതിബിംബം തേടി, നിന്റെ പിന്നിലതിനെയും നോക്കി. നീ തിടുക്കം പിടിക്കുമ്പോൾ പുഴ വേഗത്തിലാകുന്നു, നീ പതുക്കെപ്പോകുമ്പോൾ പുഴ തളം കെട്ടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: