2023, ഏപ്രിൽ 26, ബുധനാഴ്‌ച

അൽബേർ കമ്യു - കലാകാരന്റെ സമകാലികാവസ്ഥയെക്കുറിച്ച്

 പൗരസ്ത്യദേശക്കാരനായ ഒരു ജ്ഞാനി തന്റെ ദൈവത്തോടുള്ള പ്രാർത്ഥനകളിൽ ഇതൊന്നേ ആവശ്യപ്പെട്ടിരുന്നുള്ളു: താല്പര്യജനകമായ ഒരു കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്നതിൽ നിന്ന് തന്നെ ഒഴിവാക്കാനുള്ള ദാക്ഷിണ്യമുണ്ടാവണം. നമ്മൾ ജ്ഞാനികളല്ലാത്ത നിലയ്ക്ക് ദൈവം നമുക്ക് ആ ദാക്ഷിണ്യം തന്നിട്ടില്ല: നാം ജീവിക്കുന്നത് താല്പര്യജനകമായ ഒരു കാലഘട്ടത്തിലാണ്‌. അതെന്തായാലും ഈ കാലഘട്ടം നമ്മുടെ താല്പര്യം പിടിച്ചുവാങ്ങുകയാണ്‌. ഇന്നത്തെ എഴുത്തുകാർക്ക് അതറിയാം. അവർ തങ്ങളുടെ അഭിപ്രായം തുറന്നുപറഞ്ഞാൽ അതിന്റെ പേരിൽ അവർ വിമർശിക്കപ്പെടുകയും ആക്രമിക്കപ്പെടുകയുമാണ്‌. അവർ വിനീതരായി നാവടക്കി ഇരുന്നാലോ, ആ മൗനത്തിന്റെ പേരിലും അവർ പഴി കേൾക്കേണ്ടിവരുന്നു.

ഈ കോലാഹലത്തിനു നടുവിൽ തനിക്കു പ്രിയപ്പെട്ട ബിംബങ്ങളേയും ചിന്തകളേയും പിന്തുടരാൻ പറ്റുന്ന രീതിയിൽ അകന്നുനില്ക്കാമെന്ന പ്രതീക്ഷ എഴുത്തുകാരനു വേണ്ട. ഈ നിമിഷം വരെ അകന്നുനില്ക്കാൻ ചരിത്രത്തിൽ സാദ്ധ്യമായിരുന്നു. ഒരാൾക്ക് ഒരു കാര്യം അംഗീകരിക്കാൻ പറ്റാത്തതാണെങ്കിൽ അയാൾക്ക് നിശബ്ദനായിരിക്കാൻ പറ്റുമായിരുന്നു, അല്ലെങ്കിൽ അയാൾക്ക് മറ്റെന്തിനെയെങ്കിലും കുറിച്ചു പറയാമായിരുന്നു. ഇന്ന് സർവ്വതും മാറിമറിഞ്ഞിരിക്കുന്നു; മൗനത്തിനു പോലും ആപല്ക്കരമായ വിവക്ഷകളാണുള്ളത്. തിരഞ്ഞെടുക്കാതെ മാറിനില്ക്കുന്നതുപോലും ഒരു തിരഞ്ഞെടുപ്പായി ഗണിക്കപ്പെടുകയാണ്‌, അതിന്റെ പേരിൽ പുകഴ്ത്തപ്പെടുകയോ പഴിക്കപ്പെടുകയോ ആണ്‌; കലാകാരൻ അയാൾക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുദ്ധത്തിനിറങ്ങേണ്ടിവരികയാണ്‌. സമകാലീനമായ പടക്കപ്പലിൽ തണ്ടു വലിക്കാൻ നിയോഗിക്കപ്പെടുന്ന അടിമയാണ്‌ ഇന്നത്തെ ഓരോ കലാകാരനും. ഭൂതകാലത്തിന്റെ ചൂരു കെട്ടിക്കിടക്കുന്നതാണ്‌ കപ്പലെങ്കിലും വേണ്ടതിലധികമാണ്‌ കങ്കാണികളെങ്കിലും, ഇതിനൊക്കെപ്പുറമേ, ചുക്കാൻ പിടിത്തം ശരിയായ ദിശയിലേക്കല്ലെങ്കിലും അയാൾക്കു വഴങ്ങിക്കൊടുക്കേണ്ടിവരികയാണ്‌. നാം പുറംകടലിലാണ്‌. കലാകാരൻ, മറ്റാരെയും പോലെ, ആഞ്ഞു തണ്ടു വലിക്കണം, കഴിയുമെങ്കിൽ ജീവൻ നഷ്ടപ്പെടുത്താതെ- എന്നു പറഞ്ഞാൽ, അയാൾ ജീവിക്കുകയും വേണം, സൃഷ്ടിക്കുകയും വേണം.

സത്യം പറഞ്ഞാൽ അതെളുപ്പമല്ല; തങ്ങൾക്കു മുമ്പു കിട്ടിയിരുന്ന ആ സുഖത്തെക്കുറിച്ചോർത്ത് കലാകാരന്മാർക്കുണ്ടാവുന്ന നഷ്ടബോധം എനിക്കു മനസ്സിലാവുകയും ചെയ്യുന്നുണ്ട്. ഒരുതരത്തിൽ ക്രൂരമായിരുന്നു ആ മാറ്റം. ചരിത്രത്തിന്റെ ആംഫിതിയേറ്ററിൽ എന്നുമുണ്ടായിരുന്നു രക്തസാക്ഷിയും സിംഹവും. ആദ്യത്തെയാളിന്റെ ആശ്രയം നിത്യതയുടെ സാന്ത്വനമായിരുന്നു, മറ്റേയാൾക്കത് ചരിത്രത്തിന്റെ പച്ചയിറച്ചിയും. പക്ഷേ ഇന്നാൾ വരെ കലാകാരന്റെ ഇരിപ്പിടം ഗാലറിയിലായിരുന്നു. അയാൾ പാടിയിരുന്നത് സ്വന്തം രസത്തിനായിരുന്നു; ഇനി അതുമല്ലെങ്കിൽ രക്തസാക്ഷിയെ പ്രോത്സാഹിപ്പിക്കാനോ സിംഹത്തിനെ വിശപ്പോർമ്മിപ്പിക്കാതിരിക്കാനോ ആയിരുന്നു. ഇന്നുപക്ഷേ, കലാകാരൻ ആംഫിതിയേറ്ററിനുള്ളിലാണ്‌. അതിനാൽത്തന്നെ അയാളുടെ ശബ്ദം പണ്ടത്തെപ്പോലെയല്ല; അതിനിപ്പോൾ പണ്ടത്തെ ദാർഢ്യവുമില്ല.

*

എല്ലാറ്റിനെയും കുറിച്ചു സംസാരിക്കുക, എല്ലാവരോടും സംസാരിക്കുക എന്നു പറഞ്ഞാൽ എല്ലാവർക്കുമറിയുന്നതിനെക്കുറിച്ച്, എല്ലാവർക്കും പൊതുവായിട്ടുള്ള യാഥാർത്ഥ്യത്തെക്കുറിച്ചു സംസാരിക്കുക എന്നാണ്‌. കടൽ, മഴ, അനിവാര്യത, തൃഷ്ണ, മരണത്തിനെതിരെയുള്ള സമരം- ഇതൊക്കെയാണ്‌ നമ്മളെയെല്ലാം ഒരുമിപ്പിക്കുന്നത്. നാമൊരുമിച്ചെന്തു കാണുന്നു, ഒരുമിച്ചെന്തനുഭവിക്കുന്നു, അതിലാണ്‌ നാം ഒരാൾ ഒരാൾക്കു സദൃശനായിരിക്കുന്നത്. സ്വപ്നങ്ങൾ വ്യക്തികൾ തോറും വ്യത്യസ്തമായിരിക്കും, എന്നാൽ ലോകത്തിന്റെ യാഥാർത്ഥ്യം നമുക്കെല്ലാം പൊതുവായിട്ടുള്ളതാണ്‌. റിയലിസത്തിനു നേർക്കുദ്യമിക്കുക എന്നത് അതിനാൽ സാധുവാണ്‌; കാരണം, മൗലികമായിത്തന്നെ അത് കലാപരമായ സംരംഭങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു.

അതിനാൽ നാം യാഥാർത്ഥ്യബോധമുള്ളവരാവുക. അതല്ലെങ്കിൽ ഇങ്ങനെ പറയാം: സാദ്ധ്യമാണതെങ്കിൽ അങ്ങനെയാകാൻ ശ്രമിക്കുകയെങ്കിലും ചെയ്യുക. എന്തെന്നാൽ, ലോകത്തിന്‌ ഒരർത്ഥമുണ്ടെന്ന് ഇനിയും തീർച്ചയായിട്ടില്ല; റിയലിസം, അതാണഭിലഷണീയമെന്നു വന്നാലും, സാദ്ധ്യമാണെന്നു തീർച്ചയായിട്ടുമില്ല. ശുദ്ധമായ റിയലിസം കലയിൽ സാദ്ധ്യമാണോയെന്ന് നമുക്കൊന്നു നിന്നാലോചിക്കുക. പത്തൊമ്പതാം നൂറ്റാണ്ടിലെ നാച്ചുറലിസ്റ്റുകളുടെ പ്രഖ്യാപനങ്ങൾ വിശ്വസിക്കാമെങ്കിൽ യാഥാർത്ഥ്യത്തിന്റെ കൃത്യമായ ചിത്രീകരണമാണത്. അതിനാൽ അതിനു കലയോടുള്ളത് ഫോട്ടോഗ്രഫിക്ക് പെയിന്റിംഗിനോടുള്ള ബന്ധത്തിനു തുല്യമായ ഒന്നാണ്‌: ആദ്യത്തേത് പുനഃസൃഷ്ടിക്കുകയും രണ്ടാമത്തേത് തിരഞ്ഞെടുക്കുകയുമാണ്‌. പക്ഷേ എന്താണത് പുനഃസൃഷ്ടിക്കുന്നത്, എന്താണ്‌ യാഥാർത്ഥ്യം? ഏറ്റവും മികച്ച ഒരു ഫോട്ടോഗ്രാഫ് പോലും തൃപ്തികരമെന്നു പറയാവുന്ന രീതിയിൽ വിശ്വസ്തമായ ഒരു പുനഃസൃഷ്ടിയല്ല, മതിയായത്ര റിയലിസ്റ്റിക്കല്ല. ഉദാഹരണത്തിന്‌, ഒരു മനുഷ്യന്റെ ജീവിതം പോലെ യഥാർത്ഥമായി ഈ പ്രപഞ്ചത്തിൽ മറ്റെന്താണുള്ളത്; ഒരു റിയലിസ്റ്റിക് സിനിമയിലല്ലാതെ അതെങ്ങനെ പിടിച്ചുവയ്ക്കാമെന്നാണു നാം പ്രതീക്ഷിക്കുക? എന്നാൽ അങ്ങനെയൊരു സിനിമ സാദ്ധ്യമാവുക ഏതു പരിതസ്ഥിതിയിലാണ്‌? തീർത്തും സാങ്കല്പികമായ ഉപാധികൾക്കു കീഴിൽ. അയാളുടെ ഓരോ ചലനവും ഒപ്പിയെടുത്തുകൊണ്ട് അയാൾക്കു മേൽ തിരിച്ചുവച്ചിരിക്കുന്ന ഒരു ഐഡിയൽ ക്യാമറ നമുക്കു മനസ്സിൽ കാണേണ്ടിവരും. അങ്ങനെയൊരു സിനിമയുടെ പ്രദർശനം തന്നെ ഒരു ജീവിതകാലം നീണ്ടുനില്ക്കുന്നതായിരിക്കും; മറ്റൊരാളുടെ ജീവിതം സർവ്വവിശദാംശങ്ങളോടെയും കാണാൻ വേണ്ടി സ്വന്തം ജീവിതം തുലയ്ക്കാൻ മനസ്സുള്ള ഒരു സദസ്സുമുണ്ടാവണം. ഇനി അങ്ങനെ സംഭാവിച്ചാലും ഭാവനാതീതമായ ആ സിനിമ റിയലിസ്റ്റിക്കാകാൻ പോകുന്നില്ല; കാരണം, ഒരു മനുഷ്യന്റെ ജീവിതത്തിന്റെ യാഥാർത്ഥ്യം അയാളുടെ തൽസ്ഥിതിയിലേക്കു മാത്രമായി ചുരുക്കാൻ പറ്റില്ലല്ലോ. അതു കിടക്കുന്നത് അയാളുടെ ജീവിതത്തിനു രൂപം നല്കിയ മറ്റു ജീവിതങ്ങളിലുമാണ്‌- ഒന്നാമതായി, അയാൾ സ്നേഹിക്കുന്നവരുടെ ജീവിതങ്ങളിൽ; അവയും പകർത്തേണ്ടിവരും; അയാളെ സ്വാധീനിച്ചവരും അഗണ്യരുമായ മനുഷ്യർ, ദേശവാസികൾ, പോലീസുകാർ, പ്രൊഫസ്സർമാർ, ഖനികളിലും ഫൗണ്ടറികളിലും പണിയെടുക്കുന്ന അദൃശ്യരായ സഖാക്കൾ, നയതന്ത്രജ്ഞരും ഏകാധിപതികളും, മതപരിഷ്കർത്താക്കൾ, നമ്മുടെ പെരുമാറ്റമര്യാദകളിൽ നിർണ്ണായകമായ മിത്തുകൾ സൃഷ്ടിക്കുന്ന കലാകാരന്മാർ- ചുരുക്കത്തിൽ, എത്ര നിത്യാനുസാരിയായ അസ്തിത്വത്തെയും ഭരിക്കുന്ന യാദൃച്ഛികത എന്ന പരമാധികാരിയുടെ എളിമപ്പെട്ട പ്രതിനിധികൾ. തല്ഫലമായി റിയലിസ്റ്റ് സിനിമ എന്നത് സാദ്ധ്യമാണെങ്കിൽ അത് ഒന്നേയുള്ളു: ലോകമെന്ന തിരശ്ശീലയിൽ അദൃശ്യമായ ഒരു ക്യാമറ നിരന്തരമായി നമ്മെ കാണിച്ചുകൊണ്ടിരിക്കുന്നതെന്തോ അത്. റിയലിസ്റ്റിക്കായ കലാകാരൻ അപ്പോൾ, ഒരാളേയുള്ളു, ദൈവം, അങ്ങനെയൊരാളുണ്ടെങ്കിൽ. മറ്റെല്ലാ കലാകാരന്മാരും, അതിനാൽത്തന്നെ, യാഥാർത്ഥ്യത്തോട് വിശ്വസ്തത പുലർത്താത്തവരുമാണ്‌.

*

കലാകാരൻ എല്ലാവരുടേയും യാതനകളും സന്തോഷങ്ങളും എല്ലാവരുടേയും ഭാഷയിലേക്കു വിവർത്തനം ചെയ്താൽ മതി, എല്ലാവർക്കും അതു മനസ്സിലായിക്കൊള്ളും. യാഥാർത്ഥ്യത്തോടു സമ്പൂർണ്ണമായ വിശ്വസ്തത പുലർത്തിയതിനുള്ള പാരിതോഷികമായി മനുഷ്യർക്കിടയിൽ പൂർണ്ണമായ ആശയവിനിമയം അയാൾ കൈവരിക്കും.

പൂർണ്ണമായ ആശയവിനിമയം എന്ന ഈ ആദർശം ഏതു വലിയ കലാകാരന്റെയും ആദർശം തന്നെയാണ്‌. ഇന്നു പരക്കെയുള്ള ധാരണ പോലെയല്ല, ഏകാന്തത അവകാശപ്പെടാൻ പാടില്ലാത്ത ഒരാളുണ്ടെങ്കിൽ അത് കലാകാരനാണ്‌. കല ആത്മഭാഷണമാകാൻ പാടില്ല. എത്രയും ഏകാകിയും ഒട്ടും പ്രസിദ്ധനുമല്ലാത്ത ഒരു കലാകാരൻ തന്റെ രചന ഭാവിയിലേക്കായി സമർപ്പിക്കുമ്പോൾ അയാൾ തന്റെ അടിസ്ഥാനവൃത്തിയെ ആവർത്തിച്ചു സ്ഥിരീകരിക്കുകമാത്രമാണു ചെയ്യുന്നത്. ബധിരരോ അശ്രദ്ധരോ ആയ സമകാലികരുമായി ഒരു സംവാദം അസാദ്ധ്യമാണെന്നിരിക്കെ, വരാനിരിക്കുന്ന തലമുറകളുമായി സാർത്ഥകമായ ഒരു സംവാദത്തിനാണ്‌ അയാൾ അപേക്ഷിക്കുന്നത്.

പക്ഷേ, എല്ലാറ്റിനെക്കുറിച്ചും എല്ലാവരോടും സംസാരിക്കാൻ എല്ലാവർക്കും അറിവുള്ളതിനെക്കുറിച്ചും നമുക്കെല്ലാം പൊതുവേയുള്ളതായ യാഥാർത്ഥ്യത്തെക്കുറിച്ചും വേണം സംസാരിക്കാൻ. കടൽ, മഴ, ദാരിദ്ര്യം, തൃഷ്ണ, മരണവുമായുള്ള സമരം- ഇതൊക്കെയാണ്‌ നമ്മെ ഒരുമിപ്പിക്കുന്നത്. നാം ഒരുമിച്ചെന്തു കാണുന്നു, ഒരുമിച്ചെന്തു സഹിക്കുന്നു എന്നതിലാണ്‌ നാം ഒരാളോടു മറ്റൊരാൾ സദൃശനായിരിക്കുന്നത്. വ്യത്യസ്തരായ വ്യക്തികളുടെ സ്വപ്നങ്ങൾ വ്യത്യസ്തമാകാം; എന്നാൽ ലോകത്തിന്റെ യാഥാർത്ഥ്യം നമുക്കെല്ലാം ഒന്നുതന്നെയാണ്‌. റിയലിസത്തിനായുള്ള ഉദ്യമം അതിനാൽ ന്യായം തന്നെയാണ്‌, കാരണം, അത് മൗലികമായി കലാവൃത്തിയോടു ബന്ധപ്പെട്ടതാണല്ലോ.

(അൽബേർ കമ്യു 1957ൽ ഉപ്സാല യൂണിവേഴ്സിറ്റിയിൽ ചെയ്ത ഒരു പ്രഭാഷണത്തിൽ നിന്ന്)


അഭിപ്രായങ്ങളൊന്നുമില്ല: