2023, ഏപ്രിൽ 30, ഞായറാഴ്‌ച

നെരൂദ- ഒരു നൈരാശ്യഗീതം

 

എന്നെച്ചുഴലുന്ന രാത്രിയിൽ നിന്നുയർന്നുവരുന്നു നിന്നെക്കുറിച്ചുള്ളോർമ്മകൾ,
കടലിൽച്ചെന്നു കലരുന്നു പുഴയുടെ തോരാത്ത വിലാപങ്ങൾ.
പുലർവേളയിൽ കടൽപ്പാലങ്ങൾ പോലെ പരിത്യക്തൻ ഞാൻ.
ഇതു വേർപാടിന്റെ നേരം, എന്നെ ത്യജിച്ചുപോയവളേ!
ഈറൻ പറ്റിയ പൂവിതിളുകളിറുന്നുവീഴുകയാണെന്റെ ഹൃദയത്തിൽ.
അവശിഷ്ടങ്ങളുടെ ഗർത്തമേ, നാവികർ മുങ്ങിത്താഴുന്ന ഗുഹാഗർഭമേ!
നിന്നിൽ വീണടിയുന്നു യുദ്ധങ്ങൾ, പലായനങ്ങളും,
പാടുന്ന കിളികൾക്കു ചിറകു മുളയ്ക്കുന്നതും നിന്നിൽ നിന്നല്ലോ.
എല്ലാം വിഴുങ്ങി നീ, വിദൂരത പോലെ,
കടൽ പോലെ, കാലം പോലെ. എല്ലാം മുങ്ങിത്താണു നിന്നിൽ!
ആക്രമണത്തിന്റെ, ആശ്ളേഷത്തിന്റെ ആനന്ദവേള,
വിളക്കുമാടം പോലെ നിന്നെരിഞ്ഞ വശ്യമുഹൂർത്തം.
കപ്പിത്താന്റെ ഭീതി, മുത്തു വാരാൻ മുങ്ങുന്നവന്റെ അന്ധരോഷം,
പ്രണയത്തിന്റെ ക്ഷുഭിതോന്മാദം, എല്ലാം മുങ്ങിത്താണു നിന്നിൽ!
മൂടൽമഞ്ഞിന്റെ ബാല്യത്തിൽ ചിറകു കുഴഞ്ഞ എന്റെയാത്മാവ്,
വഴി പിണഞ്ഞ സഞ്ചാരി, എല്ലാം മുങ്ങിത്താണു നിന്നിൽ!
ശോകമെടുത്തരയിലണിഞ്ഞു നീ, ആസക്തിയിലള്ളിപ്പിടിച്ചു നീ,
വിഷാദം സ്തബ്ധയാക്കി നിന്നെ, എല്ലാം മുങ്ങിത്താണു നിന്നിൽ!
നിഴലടഞ്ഞ ചുമരുകളെ പൊരുതിപ്പിന്മടക്കി ഞാൻ,
തൃഷ്ണയ്ക്കും ക്രിയയ്ക്കുമപ്പുറം നടന്നുകേറി ഞാൻ.
എന്റെയുടലേ, ഉടലിന്റെയുടലേ, ഞാൻ പ്രണയിച്ച, എനിക്കു നഷ്ടമായ പെണ്ണേ,
ഈറൻ പുരണ്ട ഈ മുഹൂർത്തത്തിൽ നിന്നെ ഞാൻ ആവാഹിക്കുന്നു, നിന്നെ ഞാൻ സ്തുതിക്കുന്നു.
ഒടുങ്ങാത്ത ദയാവായ്പ്പിനിടമുണ്ടായിരുന്നുവല്ലോ നിന്റെ പാനപാത്രത്തിൽ,
ഒടുങ്ങാത്ത വിസ്മൃതി തകർത്തുകളഞ്ഞു നിന്റെയാ പാനപാത്രത്തെ.
നിഴലടഞ്ഞ തുരുത്തുകളുടെ ഏകാന്തത്തിലടിഞ്ഞുകിടന്നവൻ ഞാൻ,
പ്രണയം രൂപമെടുത്തവളേ, അന്നെനിക്കഭയം തന്നതു നിന്റെ കൈകൾ.
ദാഹിച്ചും വിശന്നും പരവശനായിരുന്നു ഞാൻ, മധുരിക്കുന്ന കനിയായതു നീ.
ദുഃഖിതനും പരിത്യക്തനുമായിരുന്നു ഞാൻ, വീണ്ടെടുപ്പിന്റെ മാലാഖയായതു നീ.
ഹാ,യെന്റെ പെണ്ണേ, എങ്ങിനെ നിനക്കായി
നിന്റെയാത്മാവിന്റെ മണ്ണിൽ, നിന്റെ കൈകളുടെ കുരിശ്ശിൽ എന്നെയൊതുക്കാൻ!
എത്ര കഠോരമായിരുന്നു, എത്ര ഹ്രസ്വമായിരുന്നു നിന്നെപ്രതി എന്റെയാർത്തി!
എത്ര ദുർവഹവും ഉന്മത്തവുമായിരുന്നു, എത്ര ക്ളിഷ്ടവും വ്യഗ്രവുമായിരുന്നു!
ചുംബനങ്ങളുടെ ചുടലപ്പറമ്പേ, എരിഞ്ഞടങ്ങിയിട്ടില്ലല്ലോ നിന്റെ ചിതകൾ,
തീയാളുന്ന മരച്ചില്ലകളിൽ കനികൾ കൊത്തിയിരിക്കുന്നുമുണ്ടല്ലോ കിളികൾ.
ഹാ, കനച്ച ചുണ്ടുകൾ, ചുംബനങ്ങളേറ്റ കൈകൾ,
ഹാ, ആർത്തി പെറ്റ പല്ലുകൾ, പിണഞ്ഞുകൂടിയ ഉടലുകൾ.
ഹാ, ഊർജ്ജത്തിന്റെ, പ്രത്യാശയുടെ വിഭ്രാന്തമൈഥുനം,
നാമതിൽ ലയിച്ചു, ഹതാശരായി.
ആർദ്രത പിന്നെ, ജലം പോലെ, ധാന്യം പോലെ സൗമ്യം,
ചുണ്ടുകളിൽ മുളയെടുത്തുവരുന്ന വചനവും.
എന്റെ നിയോഗമത്, എന്റെ തൃഷ്ണകൾ പ്രയാണം ചെയ്തതിൽ,
എന്റെ തൃഷ്ണകൾ പതിച്ചതതിൽ. എല്ലാം മുങ്ങിത്താണു നിന്നിൽ.
അവശിഷ്ടങ്ങളുടെ ഗർത്തമേ, എല്ലാം വന്നുപതിച്ചതു നിന്നിൽ.
പുറമേ പറയാത്ത ദുഃഖങ്ങളെത്ര, കുഴഞ്ഞുവീണ ചിറകുകളെത്ര!
എന്നിട്ടും തിരകളിൽ നിന്നെന്നെ പാടിവിളിച്ചു നീ,
അണിയം ചേർന്നുനില്ക്കുന്ന നാവികനെപ്പോലെ.
എന്നിട്ടും പാട്ടുകളായി വിരിഞ്ഞു നീ, ഒഴുക്കായി ചിതറി നീ.
അവശിഷ്ടങ്ങളുടെ ഗർത്തം നീ, ശോകം കനച്ച തുറന്ന ഖനി നീ.
കണ്ണു കാണാതെ വിളർത്തു മുങ്ങുന്നവൻ, ഭാഗ്യം കെട്ട കവണേറ്റുകാരൻ,
വഴി പിണഞ്ഞ സഞ്ചാരി, എല്ലാം മുങ്ങിത്താണു നിന്നിൽ.
ഇതു വേർപാടിന്റെ നേരം, ശൈത്യത്തിന്റെ ദുർവഹവേള,
എല്ലാ സമയപ്പട്ടികയിലും രാത്രി തൊടുത്തുവയ്ക്കുന്നതിത്.
തീരത്തെ ചിലമ്പുന്ന അരപ്പട്ടയണിയിക്കുന്നു കടൽ,
വലിഞ്ഞിഴഞ്ഞെത്തുന്നു തണുത്ത നക്ഷത്രങ്ങൾ, ദേശാന്തരം പോകുന്നു പറവകൾ.
പുലർവേളയിൽ കടൽപ്പാലങ്ങൾ പോലെ പരിത്യക്തൻ ഞാൻ.
കാതരമായ നിഴലുകൾ മാത്രം എന്റെ കൈകളിൽ പിണഞ്ഞുകൂടുന്നു.
ഹാ, സർവതിൽ നിന്നുമകലെ. ഹാ, സർവതിൽ നിന്നുമകലെ.
ഇതു വേർപാടിന്റെ നേരം. ഹാ, എന്നെ ത്യജിച്ചുപോയവളേ!


1 അഭിപ്രായം:

അംബി പറഞ്ഞു...

മനോഹരമായിട്ടുണ്ട്.