2023, ഏപ്രിൽ 26, ബുധനാഴ്‌ച

ബ്രോണിസ്ലാവ് മാജ് - കവിതകൾ

 

ഒരില


ഒരില, 
ഒടുവിൽ ശേഷിച്ചതിലൊന്ന്,
ഒരു മേപ്പിൾച്ചില്ലയിൽ നിന്നടർന്ന്,
തെളിഞ്ഞ ഒക്ടോബർവായുവിൽ വട്ടം ചുറ്റി,
മറ്റിലകളുടെ ഒരു കൂമ്പാരത്തിനു മേൽ വീണ്‌,
കരുവാളിച്ച് നിശ്ചേഷ്ടമാവുന്നു.
കാറ്റുമായുള്ള അതിന്റെ ആവേശഭരിതമായ യുദ്ധത്തെ
ആരും പുകഴ്ത്തിയില്ല,
ആരുമതിന്റെ സഞ്ചാരം പിന്തുടർന്നില്ല,
മറ്റിലകൾക്കിടയിൽ കിടക്കുന്ന അതിനെ
ആരുമിനി വേർതിരിച്ചറിയാനും പോകുന്നില്ല,
ഞാൻ കണ്ടത് ആരും കണ്ടില്ല, ഒരാളും.
ഞാൻ ഒറ്റയാണ്‌.


‘ഒരാൾ മരിക്കാൻ കിടക്കുന്ന വീട്ടിൽ...’


ഒരാൾ മരിക്കാൻ കിടക്കുന്ന വീട്ടിലെ നിശബ്ദത:
അടക്കംപറച്ചിലുകൾ,
തൂവാല വച്ചമർത്തിയ തേങ്ങലുകൾ,
പതിയെ അടയുന്ന വാതിലുകൾ.
ഇനിമേലാവശ്യം വരാത്ത മരുന്നുകളുടെ മണം,
മെഴുകുതിരിയുടെ മഞ്ഞനാളം.
ആ നിശ്ശബ്ദനായ മനുഷ്യൻ, എന്റെ പിതാവ്,
ആ ബാലന്റെ അമ്മയാണു മരിക്കുന്നത്.
അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതിൽ,
ആരുടെയും ശ്രദ്ധയിൽ വരാതെ സംഭവിച്ചുകഴിഞ്ഞതിൽ
ആരുമിനിയും വിശ്വസിച്ചുതുടങ്ങിയിട്ടില്ല;
എന്നിട്ടും ആ നിശ്ശബ്ദത.
മുറ്റത്താരോ പരവതാനി തട്ടിക്കുടയുന്നു,
ഒരു കാർ സ്റ്റാർട്ടാകുന്നു,
കോണിപ്പടിയിൽ ഒരു ലഹള,
സംഗീതം, പുല്ലു മണക്കുന്ന കാറ്റോട്ടത്തിൽ മെഴുകുതിരിയണയുന്നു.
ഇവിടെയുള്ളതൊന്നും ഇനിമേലവർക്കുള്ളതല്ല.
അവരുമായി ഒരു ബന്ധവും ഇനിമേൽ നമുക്കില്ല,
നാം ബാക്കിയാകുന്നു.
ഇനി നമുക്കു കരയാം, ഉറക്കെക്കരയാം:
ജീവിതത്തിനു നിത്യസാക്ഷികളാണിനി നാം.
*

ട്രെയിനിലിരിക്കുമ്പോൾ മിന്നായം പോലെ കണ്ടത്...


ട്രെയിനിലിരിക്കുമ്പോൾ മിന്നായം പോലെ കണ്ടത്:
മൂടൽമഞ്ഞുള്ളൊരു സായാഹ്നം,
പാടംങ്ങൾക്കു മേലനക്കമറ്റു തൂങ്ങിക്കിടക്കുന്ന പുകനാരുകൾ,
മണ്ണിന്റെ ഈറൻകാളിമ,
അസ്തമയമടുത്ത സൂര്യൻ-
അതിന്റെ മങ്ങുന്ന ഫലകത്തിനെതിരിൽ,
 അങ്ങകലെ, രണ്ടു പുള്ളിക്കുത്തുകൾ:
കറുത്ത സാൽവ ചുറ്റിയ രണ്ടു സ്ത്രീകൾ,
അവർ പള്ളിയിൽ പോയിട്ടു വരികയാവാം,
ഒരാൾ മറ്റേയാളോടു പറയുന്നുണ്ടാവാം,
എന്നും നടക്കുന്നൊരു കഥ,
അല്ലെങ്കിലൊരു പ്രണയപാപം-
വ്യക്തവും ലളിതവുമാണവളുടെ വാക്കുകൾ,
എന്നാലതിൽ നിന്നു പിന്നെയും നിങ്ങൾക്കു സൃഷ്ടിക്കാം,
തുടക്കം തൊട്ടെല്ലാം.
അതിനാലിതോർമ്മ വയ്ക്കുക, എന്നെന്നേക്കുമായി:
സൂര്യൻ, ഉഴുത പാടം, സ്ത്രീകൾ, പ്രണയം, സായാഹ്നം
തുടക്കമിടാൻ ഈ കുറച്ചു വാക്കുകൾ മതി-
നാളെ നാം മറ്റൊരിടത്താണെന്നും വരാം.

(Bronislaw Maj 1953ൽ ജനിച്ച പോളിഷ് കവി.)


അഭിപ്രായങ്ങളൊന്നുമില്ല: