2023, ഏപ്രിൽ 26, ബുധനാഴ്‌ച

ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ - അഭിമുഖം

 ചോദ്യം: എന്താണ്‌ അങ്ങയുടെ സാഹിത്യപാരമ്പര്യം? ആരെയാവും അങ്ങു പരാമർശിക്കുക?

ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ: ജീവിതാരംഭത്തിലേ ആർജ്ജിച്ചതാണ്‌ വായന എന്ന ദൂഷ്യം. അപ്പോൾ, പറയാനാണെങ്കിൽ ഒരാൾക്കൂട്ടം തന്നെയുണ്ട്, അങ്ങ് പൗരാണികകാലം വരെ നീണ്ടുചെല്ലുന്നത്. മൗലികത എന്ന കൾട്ടിനെ ഞാൻ സംശയത്തോടെയേ കണ്ടിട്ടുള്ളു. കാരണം, നിങ്ങൾക്കും വളരെക്കാലം മുമ്പേ നടപ്പുള്ള ഒരു സംഗതിയുമായിട്ടാണ്‌ നിങ്ങളുടെ നടപ്പ്; താൻ പൂജ്യത്തിൽ നിന്നാണ്‌ തുടങ്ങുന്നതെന്നു സങ്കല്പിക്കുന്നതോ അങ്ങനെ നടിക്കുന്നതോ വലിയ മൂഢതയാണ്‌. അത് സാദ്ധ്യമല്ല, അഭിലഷണീയവുമല്ലത്. കൂടാതെ ഞാൻ മറ്റു ഭാഷകളിൽ നിന്ന് കണ്ടമാനം വിവർത്തനം ചെയ്യാറുണ്ട്. പരോപകാരത്തിനായി മാത്രം ചെയ്യുന്നതല്ലത്; അതിൽ കുറച്ചു സ്വാർത്ഥതയുമുണ്ട്. ഒരു സംഗതിയുടെ പ്രവർത്തനരീതി കണ്ടുപഠിക്കാനായി അതഴിച്ചെടുത്തു നോക്കുന്നപോലെയാണത്. വ്യാപാരരഹസ്യങ്ങൾ നിങ്ങൾക്കു പഠിക്കാൻ പറ്റും. വിവർത്തനം ഒരെഴുത്തുരീതി കൂടിയാണ്‌. നിങ്ങൾ വിവർത്തനം ചെയ്യുന്ന സംഗതി എത്ര അന്യമാണോ, അത്രയും നല്ലതാണ്‌; അതിലൂടെ മറ്റൊരു ലോകത്തേക്ക് നിങ്ങൾക്കൊരുൾക്കാഴ്ച കിട്ടുകയാണ്‌.

ചോദ്യം: ഒരു വായനക്കാരന്‌ ഒരു കവിതയോടു പ്രതികരിക്കാനുള്ള അവകാശത്തെക്കുറിച്ച്, തനിക്കിഷ്ടമുള്ള രീതിയിൽ അതിനെ കാണാനുള്ള അവകാശത്തെക്കുറിച്ച് താങ്കൾ എഴുതിയിട്ടുണ്ട്. അതേ സമയം, ഒരു കവിതയിൽ ചില സ്വാതന്ത്ര്യങ്ങൾ എടുക്കാതിരിക്കാനുള്ള വിവർത്തകരുടെ ഉത്തരവാദിത്വത്തെക്കുറിച്ചും താങ്കൾ ഇന്നു സൂചിപ്പിച്ചിരുന്നു. എങ്കിൽ, വിവർത്തകനെ ഒരു തരം വായനക്കാരനായും വിവർത്തനത്തെ ഒരുതരം സമഗ്രവായനയായും കരുതിയാൽ വിവർത്തകരുടെ അവകാശങ്ങളും വായനക്കാരുടെ അവകാശങ്ങളും തമ്മിലുള്ള വൈജാത്യങ്ങളെക്കുറിച്ച് താങ്കൾക്ക് എന്താണു പറയാനുള്ളത് എന്നാണു ഞാൻ ആലോചിക്കുന്നത്.

ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ: കൗതുകകരമായ, വളരെ ആഴമുള്ളതുമായ ഒരു ചോദ്യം; കാരണം, വിവർത്തകന്മാരുണ്ടായ കാലം മുതൽ തർക്കവിഷയമായ ഒന്നാണത്. പക്ഷേ അതിനു മുമ്പ് വിവർത്തകരെ സംബന്ധിച്ച് വളരെ പ്രാഥമികമായ ഒന്നിനെക്കുറിച്ച് എനിക്കു ചിലതു പറയാനുണ്ട്: ചെയ്ത ജോലിക്ക് കൂലി കിട്ടാനുള്ള അവകാശം അവർക്കുണ്ട്. അർഹമായ പരിഗണന കിട്ടാനുള്ള അവകാശം അവർക്കുണ്ട്. പകർപ്പവകാശത്തിന്‌, ഭീമന്മാരായ പ്രസാധകസംരഭങ്ങൾ കൊള്ളയടിക്കാതിരിക്കാനുള്ള അവകാശം അവർക്കുണ്ട്. കുറേ വർഷങ്ങൾ ഞാനും ഒരു പ്രസാധകനായിരുന്നു; വിവർത്തകരുടെ അവകാശങ്ങൾക്കു വേണ്ടിയാണ്‌ ഞാനെന്നും നിലകൊണ്ടിരുന്നത്. സാഹിത്യത്തിലെ അഭിജാതരായ കൂലിപ്പണിക്കാർ എന്ന് ഞാൻ അവരെ വിളിക്കുന്നു. പക്ഷേ, അതുപോകട്ടെ; താങ്കളുടെ ചോദ്യം അതായിരുന്നില്ലല്ലോ. അതിനൊരു നിയമം വയ്ക്കുക ദുഷ്കരമാണെന്ന് എനിക്കു തോന്നുന്നു; ഒരുകൂട്ടം സാദ്ധ്യതകളാണ്‌ ഇക്കാര്യത്തിലുള്ളത്. പണ്ടുകാലത്ത്, ഉദാഹരണത്തിന്‌, ഒരു സംസ്കൃതപാഠത്തിന്റെ വിവർത്തനമെടുത്താൽ അത് വിദഗ്ധരുടേതായ ഒരു കാര്യമായിരുന്നു; മിക്കപ്പോഴും സംസ്കൃതത്തിൽ നല്ല പരിജ്ഞാനമുള്ള, എന്നാൽ ഭാഷയുടെ സംഗീതം കേൾക്കാൻ കാതില്ലാത്ത പ്രൊഫസർമാരുടെ വിഷയം. മൂലത്തിന്റെ വരി തിരിച്ചുള്ള വിവർത്തനമായിരിക്കും അതിന്റെ ഫലം. കാതില്ല, സംഗീതമില്ല, ഒന്നുമില്ല എങ്കിൽ എന്തിനു നിങ്ങൾ അതിനിറങ്ങണം? വിവർത്തനങ്ങളുടെ കാലാവധിയെക്കുറിച്ച് കൗതുകകരമായ ഒരു കാര്യം കൂടി ഇവിടെ പറയട്ടെ. പ്രധാനപ്പെട്ട ഒരു പുസ്തകമാണെങ്കിൽ ഓരോ അമ്പതുകൊല്ലം കൂടുമ്പോഴും അതിനു പുതിയൊരു വിവർത്തനം ഉണ്ടാകണം. പഴയ ഒരു വിവർത്തനം വായിക്കുമ്പോൾ, ഉദാഹരണത്തിന്‌ പതിനാറാം നൂറ്റാണ്ടിലെ ഒരു പുസ്തകത്തിന്റെ പത്തൊമ്പതാം നൂറ്റാണ്ടിലെ വിവർത്തനമാണതെങ്കിൽ നിങ്ങൾക്കൊരു വിക്ടോറിയൻ മണം അനുഭവപ്പെടും. അപ്പോൾ അത് മാറ്റിയെഴുതണം. 

ചോദ്യം: ഇംഗ്ലീഷിലേക്കുള്ള താങ്കളുടെ വിവർത്തനങ്ങൾ, താങ്കൾ സ്വന്തമായി ചെയ്ത വിവർത്തനങ്ങൾ, മൂലപാഠത്തിൽ സ്വാതന്ത്ര്യങ്ങളെടുത്തിരിക്കുന്നതായി ഞാൻ ശ്രദ്ധിച്ചു. അപ്പോൾ മറ്റൊരു ഭാഷയിലേക്കുള്ള ഈ രക്ഷപ്പെടൽ പുതിയൊരു വഴി തുറക്കലാണല്ലേ?

ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ: തന്നെത്തന്നെ വിവർത്തനം ചെയ്യുമ്പോൾ നിങ്ങൾക്കു കിട്ടുന്ന ഒരു സവിശേഷാവകാശമാണത്. അങ്ങനെയൊരു സ്വാതന്ത്ര്യം പക്ഷേ, ഒരു വിവർത്തകനില്ല. പദാനുപദവിവർത്തനം കൊണ്ടു കാര്യമില്ലെന്നു നമുക്കറിയാമല്ലോ. ഞാൻ ജർമ്മനിൽ ഒരു കവിതയെഴുതുകയാണെന്നും അതിൽ പട്ടാളത്തെക്കുറിച്ചു വരുന്നുണ്ടെന്നുമിരിക്കട്ടെ; സ്വന്തം പദാവലിയും പാരമ്പര്യവുമായി ഒരു പട്ടാളസംസ്കാരം ജർമ്മനിയ്ക്കുണ്ട്. അതേ കവിത ഞാൻ ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്യുമ്പോൾ ബ്രിട്ടീഷ് പട്ടാളത്തെ ഞാൻ കാണണം; അതിന്റെ പദാവലി വ്യത്യസ്തമാണ്‌, ശീലങ്ങൾ വ്യത്യസ്തമാണ്‌, കിറുക്കു പോലും വ്യത്യസ്തമാണ്‌. പട്ടാളത്തെ മൊത്തമായിട്ടെടുത്താൽ ഒരല്പം പൊറുതി കെട്ടതാണെന്നതു ശരിതന്നെ.

(2022 നവംബർ 24നു മരിച്ചുപോയ ജർമ്മൻ എഴുത്തുകാരനും വിവർത്തകനുമായ ഹാൻസ് മാഗ്നസ് എൻസെൻസ്ബെർഗർ ഒരഭിമുഖത്തിൽ പറഞ്ഞത്)


അഭിപ്രായങ്ങളൊന്നുമില്ല: