2023, ഏപ്രിൽ 27, വ്യാഴാഴ്‌ച

ഹേയ്തം എൽ വർദാനി - പ്രത്യാശയുടെ പ്രമാണം

 

നാമില്ലെങ്കിലും അതുണ്ടാവുമെന്നറിഞ്ഞുകൊണ്ടുതന്നെ നാം ലോകത്തോടു വിട ചൊല്ലുന്നു. നമ്മൾ കാരണം യാതൊന്നും അവസാനിക്കാൻ പോകുന്നില്ല; നമ്മുടെ അഭാവം യാതൊന്നിനെയും ബാധിക്കാൻ പോകുന്നില്ല. നമ്മെക്കൊണ്ടാകുന്നതെല്ലാം നാം ചെയ്തുകഴിഞ്ഞു; എന്നാൽ നമ്മുടെ പ്രവൃത്തികളുടെ വിധി അപൂർണ്ണമായി ശേഷിക്കാനാണ്‌; ഇപ്പോഴാകട്ടെ, പകൽ പോയിമറയുകയും ചെയ്യുന്നു. നാം ലോകത്തോടു വിട ചൊല്ലുകയും നമ്മുടെ തലയിണകളിൽ തല ചേർത്തുവയ്ക്കുകയും ചെയ്യുന്നു. എന്നാൽ നമുക്കു ദുഃഖമില്ല. നമ്മൾ പ്രത്യാശ നിറഞ്ഞവരാണ്‌. അവിടെ, ആ ഇരുട്ടിന്റെ ഹൃദയത്തിൽ, ഒരു പ്രത്യാശ നാം കണ്ടെടുക്കുന്നു: അനക്കമില്ലാതെ പുഷ്ടിപ്പെടുകയും നാം രാത്രിയിലേക്കു കടന്നുചെല്ലുന്തോറും ശക്തവും ദൃഢവുമാവുകയും ചെയ്യുന്ന ഒരു പ്രത്യാശ. ഉണരാമെന്ന പ്രത്യാശ. ഇരുട്ടുരുണ്ടുമറയുമെന്ന ഒരു പ്രത്യാശ. നാളെയിലുള്ള ഒരു പ്രത്യാശ; ഒരു പുതിയ തുടക്കത്തിലുള്ള പ്രത്യാശ. അടുത്ത ദിവസം കണ്ണു തുറക്കുമ്പോൾ സർവ്വതും അതേതുവിധം വേണ്ടിയിരുന്നുവോ, അതുപോലായിരിക്കുമെന്ന ഒരു പ്രത്യാശ. ആ പ്രത്യാശ രാത്രിക്കുള്ളിൽ ഒരു കനി പോലെ വിളയുന്നു. ഇരുട്ടിനുള്ളിൽ അതു തിടം വയ്ക്കുന്നു; ഇരുട്ടിനു കറുപ്പു കൂടുന്തോറും അതു മധുരം വായ്ക്കുന്നു. ഈ കനിയാണ്‌ ഉറക്കത്തിന്റെ ഉപഹാരം; എന്തെന്നാൽ, ഉറക്കമാണല്ലോ പ്രത്യാശയുടെ യഥാർത്ഥമായ നിർവ്വഹണം; മോചനത്തിനും സ്വാതന്ത്ര്യത്തിനുമായുള്ള ഒരു ദീർഘപരിശീലനം. എന്നാൽ എന്തിനെയാണ്‌ ഈ പ്രത്യാശ ആലംബമാക്കുന്നത്? അജ്ഞാതത്തിലുള്ള അതിരറ്റ വിശ്വാസത്തെ, അജ്ഞാതത്തോടുള്ള ഭയത്തെ അതിജീവിച്ചുകഴിഞ്ഞാൽ. അഭാവത്തിലുള്ള ഒരു വിശ്വാസത്തെ, അഭാവത്തിനു നാം സ്വയം കീഴടങ്ങിയാൽ. ഓരോ രാത്രിയിലും നാം വിട ചൊല്ലുന്ന ഒരു ലോകത്തോടുള്ള അതിരറ്റ വിശ്വാസം; വിശ്വസിക്കാവുന്ന കൈകളിലാണ്‌ നാം നമ്മെ കൊടുത്തിട്ടു പോകുന്നതെന്ന തീർച്ച. ലോകത്തിന്മേലുള്ള നമ്മുടെ നിയന്ത്രണം നഷ്ടപ്പെടുന്ന ഓരോ സമയത്തും നമുക്കുണ്ടാകുന്ന ഒരു വിശ്വാസം; നാമപ്പോൾ നമ്മളെത്തന്നെ ലോകത്തിനേല്പിച്ചുകൊടുക്കുന്നു, നമ്മെക്കൊണ്ട് അതിനിഷ്ടമുള്ളതു ചെയ്യട്ടെ എന്നതിനായി. ഉറക്കത്തിൽ കുടി കൊള്ളുന്ന വിശ്വാസം, അതിനാൽ, മറ്റേതു പോലെയുമല്ല.  വിശ്വാസത്തിന്റെ പ്രമാണമാണത്. പ്രത്യേകിച്ചൊരു വസ്തുവിനോടുള്ള തൃഷ്ണയിൽ നിന്നുണ്ടാകുന്നതല്ല അത്; എല്ല വസ്തുക്കളേയും അതിവർത്തിക്കുന്ന കൂടുതൽ വലിയൊരു തൃഷ്ണയിൽ നിന്നു ജനിക്കുന്നതാണത്: മറുകരയിലേക്കു കടക്കാനും അജ്ഞാതത്തെ പുണരാനുമുള്ള തൃഷ്ണ.

*


ഈജിപ്ഷ്യൻ എഴുത്തുകാരനായ Haytham El Wardany(ജനനം 1972)യുടെ ‘ഉറക്കത്തിന്റെ പുസ്തക’ത്തിൽ നിന്ന്


അഭിപ്രായങ്ങളൊന്നുമില്ല: