2023, ഏപ്രിൽ 27, വ്യാഴാഴ്‌ച

യാന്നിസ് റിറ്റ്സോസ് - കുന്ന്



ഒരാൾക്കനേകം പരേതരുണ്ടായിരുന്നു.
അയാൾ മണ്ണിൽ കുഴികളെടുത്തുകൊണ്ടേയിരുന്നു,
അയാളൊറ്റയ്ക്കവരെ കുഴിച്ചിട്ടുകൊണ്ടേയിരുന്നു.
കല്ലിന്മേൽ കല്ലടുക്കി, മണ്ണിനു മേൽ മണ്ണിട്ട്
അയാളൊരു കുന്നു പടുത്തുയർത്തി.
ആ കുന്നിനു മേൽ
സൂര്യനഭിമുഖമായി അയാളൊരു കുടിലും പണിതു.

പിന്നയാൾ കുഞ്ഞുകുഞ്ഞുതെരുവുകൾ തീർത്തു,
മരങ്ങൾ നട്ടു,
ശ്രദ്ധയോടെ, നിര തെറ്റാതെ, ആലോചനയോടെ;
അയാളുടെ കണ്ണുകൾ മന്ദഹസിക്കുകയായിരുന്നു.
അയാളുടെ കൈകളൊന്നു വിറപൂണ്ടതുമില്ല.

ആ കുന്ന്.
ഞായറാഴ്ച വൈകുന്നേരങ്ങളിൽ
അമ്മമാർ കുഞ്ഞുങ്ങളേയും കൊണ്ട് കുന്നു കയറി;
പരിസരത്തെ പണിക്കാർ വൃത്തിയുള്ള കുപ്പായങ്ങളുമിട്ട് കുന്നു കയറി,
ഒന്നു വെയിലു കായാൻ,
അല്പം ശുദ്ധവായു ശ്വസിക്കാൻ.
രാത്രികളിൽ നവദമ്പതിമാരതു നടന്നുകയറി;
നക്ഷത്രങ്ങളെ നിരീക്ഷിക്കാൻ പഠിക്കുകയാണവർ.
മരങ്ങൾക്ക് ചുവട്ടിലിരുന്ന് ഒരു കുട്ടി ഹാർമ്മോണിക്ക വായിക്കുന്നു.
ലെമണേഡുകാരൻ ഒച്ച വയ്ക്കുന്നു.

കുന്നിനു മുകളിൽ വച്ചെല്ലാവർക്കുമറിയാം,
ആകാശത്തോടല്പം കൂടി അടുത്താണു തങ്ങളെന്ന്.

എന്നാലൊരാൾക്കുമറിയില്ല, 
ആ കുന്നവിടെ ഉണ്ടായിവന്നതെങ്ങനെയെന്ന്,
ഒരാൾക്കുമറിയില്ല,
കുന്നിന്റെ ഉദരത്തിനുള്ളിൽ എത്രപേരുറങ്ങിക്കിടക്കുന്നുവെന്ന്.