2023, ജൂലൈ 18, ചൊവ്വാഴ്ച

കീർക്കെഗോർ

 എത്ര വന്ധ്യമാണ്‌, എന്റെ ആത്മാവും എന്റെ മനസ്സും; എന്നിട്ടും പൊള്ളയായ ആസക്തിയും മർമ്മഭേദകമായ പേറ്റുനോവും കൊണ്ട് നിരന്തരപീഡയിലുമാണവ! എന്റെ ആത്മാവിനു നാവിന്റെ കെട്ടഴിയുക എന്നതുണ്ടാവില്ലേ; ഞാനെന്നും പുലമ്പിയും കൊണ്ടിരിക്കുമെന്നോ? എനിക്കു വേണ്ട ഒച്ച ലിൻസിയൂസിന്റെ നോട്ടം പോലെ തുളച്ചുകയറുന്നതായിരിക്കും, ഭീമസത്വങ്ങളുടെ ഞരക്കം പോലെ ഭീതിദമായിരിക്കും, പ്രകൃതിയിലെ ഒരു ശബ്ദം പോലെ സ്ഥിരസ്വഭാവമുള്ളതായിരിക്കും, അടിച്ചുകയറിവരുന്ന ശീതക്കാറ്റു പോലെ കളിയാക്കുന്നതായിരിക്കും, മാറ്റൊലിയുടെ ഹൃദയശൂന്യമായ അപഹാസം പോലെ പകയുറ്റതായിരിക്കും, ഏറ്റവും താണ സ്വരം മുതൽ ഉരുകുന്ന താരശബ്ദങ്ങൾ വരെ അതിലുണ്ടാവും, ഒരുദാത്തമന്ത്രത്തിന്റെ നിശബ്ദതയിൽ നിന്ന് രോഷത്തിന്റെ ഊർജ്ജത്തിലേക്കു നീളുന്ന ശബ്ദനിയന്ത്രണം അതിനുണ്ടാവും. ശ്വസിക്കാൻ, എന്റെയുള്ളിലുള്ളതിനു ശബ്ദം നല്കാൻ, കോപത്തിന്റെയും സഹതാപത്തിന്റെയും ആന്തരാവയവങ്ങളെ പിടിച്ചുകുലുക്കാൻ എനിക്കു വേണ്ടത് അതാണ്‌- എന്നാൽ എന്റെ ശബ്ദം കടൽക്കാക്കയുടെ സീല്ക്കാരം പോലെ കാറിയതാണ്‌, മൂകന്റെ ചുണ്ടുകളിലെ ആശീർവാദം പോലെ മൃതപ്രായമാണ്‌. 

എന്താണ്‌ സംഭവിക്കാൻ പോകുന്നത്? എന്താണ്‌ ഭാവി കൊണ്ടുവരാൻ പോകുന്നത്? എനിക്കറിയില്ല, എനിക്കൊരു മുന്നറിവുമില്ല. ഒരെട്ടുകാലി ഒരു സ്ഥിരബിന്ദുവിൽ നിന്ന് അതിന്റെ പരിണതികളിലേക്ക് സ്വയം എടുത്തെറിയുമ്പോൾ കാലുറപ്പിക്കാവുന്ന ഒരിടം അത് കണ്മുന്നിൽ കാണുന്നതേയില്ല. എന്റെ കാര്യവും അതുതന്നെ; എനിക്കു മുന്നിലും നിരന്തരം ചുരുൾ നിവരുന്നത് ശൂന്യതയണ്‌, എന്റെ പരിധിക്കുമപ്പുറത്തുള്ള ഒരു പരിണതിയിലേക്കാണ്‌ ഞാൻ പൊക്കൊണ്ടിരിക്കുന്നതും. ഭീഷണമാണ്‌, സഹിച്ചുനില്ക്കാൻ പറ്റാത്തതാണ്‌ ഈ ജീവിതം.

പരിഹാസ്യമായവയിൽ വക്കേറ്റവും പരിഹാസ്യമായത് ഈ ലോകത്ത് തിരക്കുള്ളവനായിരിക്കുക, തീന്മേശയ്ക്കു മുന്നിലെന്നപോലെ ജോലിസ്ഥലത്തും ചടുലമായിരിക്കുക എന്നാണെന്ന് എനിക്കു തോന്നുന്നു. അതിനാൽ, അങ്ങനെയൊരു ബിസനസ്സുകാരന്റെ മൂക്കിനു മേൽ ഒരു നിർണ്ണായകനിംസിഹത്തിൽ ഒരീച്ച വന്നിരിക്കുന്നതു കാണുമ്പോൾ, അയാളിലും തിടുക്കമുള്ള ഒരു വണ്ടി അയാൾക്കു മേൽ ചെളി തെറിപ്പിക്കുന്നതു കാണുമ്പോൾ, അതുമല്ലെങ്കിൽ ഒരു മേച്ചിലോടു തലയിൽ വീണ്‌ അയാൾ മരിക്കുന്നതു കാണുമ്പോൾ ഹൃദയംഗമമായി ഞാൻ ചിരിച്ചുപോകുന്നു. ചിരിക്കാതിരിക്കാൻ ആർക്കാകും? ഈ തിടുക്കക്കാർ എന്തു കൈവരിക്കാനാണു പോകുന്നതെന്നു പറയൂ. പുര കത്തുമ്പോൾ അതിൽ നിന്നൊരു കൊടിലു വീണ്ടെടുത്ത ആ വീട്ടമ്മയെപ്പോലല്ലേ അവർ? ജീവിതമെന്ന ഘോരമായ ഗ്നിബാധയിൽ നിന്ന് അതല്ലാതെ എന്താണവർ രക്ഷപ്പെടുത്തിയെടുക്കുക?

മരിച്ചവരിൽ നിന്നാരും മടങ്ങിവരുന്നില്ല; തേങ്ങിക്കരഞ്ഞുകൊണ്ടല്ലാതാരും ലോകത്തേക്കു വന്നിട്ടില്ല. എപ്പോഴാണ്‌ വരാനിഷ്ടമെന്ന് ഒരാളും ചോദിക്കുന്നില്ല; എപ്പോഴാണ്‌ പോകാനിഷ്ടമെന്ന് ഒരാളും ചോദിക്കുന്നില്ല.

(കീർക്കെഗോർ- ഒന്നുകിൽ/അല്ലെങ്കിൽ)


ഉറച്ച തീരുമാനമെടുക്കുന്നതിനെക്കുറിച്ച് 

നന്നായി പരിശീലനം കിട്ടിയ ഒരു വേട്ടപ്പട്ടിയെ മനസ്സിൽ കാണുക. ഒരു കുടുംബസന്ദർശനത്തിനു പോയ തന്റെ യജമാനനെ അനുഗമിക്കുകയാണവൻ. അവിടെ, ഇക്കാലത്തു പതിവുള്ളപോലെ, മര്യാദ കെട്ട ചെറുപ്പക്കാരുടെ ഒരു കൂട്ടമുണ്ട്. പട്ടിയെ കാണേണ്ട താമസം, അവർ അതിനോടു ക്രൂരമായി പെരുമാറാൻ തുടങ്ങുകയാണ്‌. പട്ടി താൻ എന്തു ചെയ്യണമെന്നാണ്‌ യജമാനൻ പ്രതീക്ഷിക്കുന്നതെന്ന് മുഖഭാവം കൊണ്ടു തീരുമാനിക്കാൻ അയാളുടെ കണ്ണുകളിൽ ഉറ്റുനോക്കുന്നു. തന്നോടു കാണിക്കുന്ന ആ ദ്രോഹത്തെയൊക്കെ സഹിച്ചുനില്ക്കണമെന്നാണ്‌ അയാൾ അർത്ഥമാക്കുന്നതെന്ന് അവൻ അയാളുടെ നോട്ടത്തിൽ നിന്നു വായിച്ചെടുക്കുകയും ചെയ്യുന്നു. അതോടെ ചെറുപ്പക്കാരുടെ പെരുമാറ്റം വളരെ നിഷ്ഠുരമാവുന്നു; ഇത്രയൊക്കെയായിട്ടും പ്രതികരിക്കാതെ നില്ക്കണമെങ്കിൽ ഒട്ടും ബുദ്ധിയില്ലാത്ത ജന്തുവായിരിക്കണം ആ പട്ടി എന്ന നിഗമനത്തിലെത്തുകയും ചെയ്യുന്നു അവർ.

ഈ നേരത്തെല്ലാം പട്ടിയുടെ ശ്രദ്ധ ഒന്നിൽ മാത്രമായിരുന്നു: താൻ എന്തു ചെയ്യണമെന്നാണ്‌ യജമാനൻ കല്പിക്കുന്നതെന്ന് അയാളുടെ നോട്ടത്തിൽ നിന്നു മനസ്സിലാക്കുക. അപ്പോഴതാ, പെട്ടെന്നയാളുടെ നോട്ടം മാറുന്നു; ഇപ്പോൾ അതു സൂചിപ്പിക്കുന്നത് - പട്ടി അതപ്പോൾത്തന്നെ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്- നിന്റെ ബലം ഉപയോഗിക്കുക! എന്നാണ്‌. അവൻ ഒറ്റക്കുതിപ്പിന്‌ ആ പോക്കിരികളിൽ ഏറ്റവും പൊണ്ണനെ കടന്നുപിടിക്കുകയും കടിച്ചെടുത്ത് നിലത്തേക്കെറിയുകയും ചെയ്യുന്നു- ഇപ്പോൾ അവനെ ആരും തടയുന്നില്ല, തന്റെ യജമാനന്റെ നോട്ടമല്ലാതെ. ആ നിമിഷം അവൻ മുൻപടിയാവുകയും ചെയ്യുന്നു.



അഭിപ്രായങ്ങളൊന്നുമില്ല: