2025 ജൂലൈ 31, വ്യാഴാഴ്‌ച

പ്രിമോ ലെവി - കവിതകൾ

 

കരയടുക്കൽ


സന്തുഷ്ടനാണയാൾ: അയാൾ കരയടുത്തിരിക്കുന്നു,
കടലുകളും കോളുകളുമയാൾ പിന്നിലാക്കിയിരിക്കുന്നു,
അയാളുടെ സ്വപ്നങ്ങൾ മരിച്ചുകഴിഞ്ഞിരിക്കുന്നു,
അഥവാ, സ്വപ്നങ്ങളയാൾക്കു ജനിച്ചിട്ടേയില്ലെന്നുമാവാം;
ബ്രെമെനിലെ ഒരു ബിയർ ഹാളിലയാളിരിക്കുന്നു,
സ്റ്റൗവ്വിന്റെ ചൂടും പറ്റി, സ്വസ്ഥനും ശാന്തനുമായി.

സന്തുഷ്ടനാണയാൾ, തവിഞ്ഞുപോയ ജ്വാല പോലെ,
സന്തുഷ്ടനാണയാൾ, അഴിമുഖത്തടിഞ്ഞ എക്കൽ പോലെ.
ഭാരങ്ങളയാൾ ചുമലിൽ നിന്നിറക്കിവച്ചുകഴിഞ്ഞു,
നെറ്റിയിലെ വിയർപ്പുമണികളയാൾ വടിച്ചുമാറ്റിക്കഴിഞ്ഞു,
പാതയോരത്തയാളിരിക്കുന്നു, വിശ്രമിക്കാനായി.
അയാൾക്കൊന്നിനേയും പേടിയില്ല, ഒന്നുമയാളാശിക്കുന്നില്ല,
അസ്തമിക്കുന്ന സൂര്യനെ നോക്കി അയാളിരിക്കുന്നു, കണ്ണെടുക്കാതെ.
*

തിങ്കളാഴ്ച


ഒരു തീവണ്ടിയെക്കാൾ സങ്കടകരമായതെന്തെങ്കിലുമുണ്ടോ?
അതിനു പറഞ്ഞിരിക്കുന്ന സമയത്തു പുറപ്പെടുന്നത്,
ഒരേയൊരു ശബ്ദം മാത്രമുള്ളത്,
ഒരേയൊരു വഴി മാത്രമുള്ളത്.
അതിലും സങ്കടകരമായിട്ടൊന്നുമില്ല.

ഒരു വണ്ടിക്കുതിരയൊഴികെ, ഒരു പക്ഷേ;
രണ്ടു ദണ്ഡുകൾക്കിടയിൽ ബന്ധിക്കപ്പെട്ടത്,
ഇരുവശങ്ങളിലേക്കു നോക്കാൻ പോലുമതിനാവില്ല.
നടത്തയാണതിന്റെ ജീവിതം തന്നെ.

മനുഷ്യനോ? മനുഷ്യനുമില്ലേ സങ്കടം?
ദീർഘമായൊരു കാലം ഏകാന്തതയിലാണയാൾ ജീവിക്കുന്നതെങ്കിൽ,
കാലം നിലച്ചുവെന്നാണയാൾ വിശ്വസിക്കുന്നതെങ്കിൽ,
എങ്കിൽ മനുഷ്യനും സങ്കടകരമായ കാര്യം തന്നെ.

ബ്യൂണ
----------------


വിണ്ട കാലടികൾ, ശപിക്കപ്പെട്ട ഭൂമി,
വിവർണ്ണമായ പ്രഭാതത്തിൽ നീണ്ടുനീണ്ടുപോകുന്ന നിര.
ഒരായിരം പുകക്കുഴലുകളിലൂടെ ബ്യൂണ പുകയുന്നു.
ഏതൊരു ദിവസവും പോലെ മറ്റൊരു ദിവസം ഞങ്ങളെക്കാത്തിരിക്കുന്നു.

കാതു തുളയ്ക്കുന്ന വിസിലുകൾ പ്രഭാതമായെന്നറിയിക്കുന്നു:
“ജീവനറ്റ മുഖങ്ങളുടെ പുരുഷാരമേ,
ചെളിമണ്ണിന്റെ ഏകതാനമായ നരകത്തിൽ
ദുരിതത്തിന്റെ മറ്റൊരു ദിവസം പിറന്നിരിക്കുന്നുവല്ലോ!”

തളർന്നുപോയ കൂട്ടാളീ, എനിക്കു നിങ്ങളെയറിയാം.
നിങ്ങളുടെ കണ്ണുകളെനിക്കു വായിക്കാം, വിഷണ്ണനായ ചങ്ങാതീ.
നിങ്ങളുടെ നെഞ്ചിൽ നിങ്ങൾ പേറുന്നുണ്ടെന്നെനിക്കറിയാം,
തണുപ്പും വിശപ്പും ശൂന്യതയും.
നിങ്ങളിൽ ശേഷിച്ച ധൈര്യത്തെ ജീവിതം പണ്ടേ തകർത്തുകളഞ്ഞു.

നിറം കെട്ട മനുഷ്യാ, നിങ്ങളൊരിക്കൽ കരുത്തനായിരുന്നു,
ഒരു സ്ത്രീ നിങ്ങൾക്കൊപ്പം നടന്നിരുന്നു.
എന്നാലിപ്പോൾ, പൊള്ളയായ മനുഷ്യാ,
നിങ്ങൾക്കൊരു പേരു പോലുമില്ല.

അത്രയും പരിത്യക്തൻ, കരയാൻ പോലുമാകുന്നില്ല നിങ്ങൾക്ക്.
അത്രയും പരാധീനനൻ, സങ്കടപ്പെടാൻ പോലുമാകുന്നില്ല നിങ്ങൾക്ക്.
അത്രയും ക്ഷീണിതൻ, പേടി പോലുമില്ല നിങ്ങൾക്ക്.
കെട്ടുപോയിരിക്കുന്നു, ഒരിക്കലാളിക്കത്തിയ നിങ്ങൾ.

ഇനിയൊരിക്കൽ നാം തമ്മിൽ കണ്ടുവെന്നിരിക്കട്ടെ,
അങ്ങു മുകളിലൊരു ലോകത്ത്, ഊഷ്മളമായൊരു സൂര്യനു ചുവട്ടിൽ,
എന്തുതരം മുഖത്തോടെയാവും നാമന്യോന്യം അഭിമുഖീകരിക്കുക?

 (1945 ഡിസംബർ 18)


ഓഷ്‌വിറ്റ്സിനു കീഴിലുള്ള മറ്റൊരു തടങ്കല്പാളയമായിരുന്നു ബ്യൂണ. നാസികൾ തടവിലാക്കിയ 40000 വിദേശികളാണ്‌ ഇവിടെ അടിമപ്പണിയെടുത്തിരുന്നത്. അതാര്യവും നരച്ചതുമായ ഒരിടമായിട്ടാണ്‌ ലെവി ബ്യൂണയെ വിവരിക്കുന്നത്. കല്ക്കരിയുടേയും പെട്രോളിയത്തിന്റെയും വിഷച്ചാറുകൾ കുടിച്ചുവീർത്ത മണ്ണിൽ ഒരു പുല്ക്കൊടി പോലും മുളച്ചിരുന്നില്ല. അവിടെ ജീവനുണ്ടായിരുന്നത് യന്ത്രങ്ങൾക്കും അടിമകൾക്കുമാണ്‌; ആദ്യത്തേതിനാണ്‌ രണ്ടാമത്തേതിനെക്കാൾ ജീവനുണ്ടായിരുന്നത് എന്നും പറയാം. ജൂതന്മാർക്ക് ഓഷ്‌വിറ്റ്സിൽ നിന്നു രക്ഷപ്പെടാനുള്ള ഒരേയൊരു വഴി ശ്മശാനത്തിന്റെ പുകക്കുഴലിലൂടെയാണെന്ന് ഒരു തടവുകാരൻ പറഞ്ഞതായും ലെവി രേഖപ്പെടുത്തുന്നുണ്ട്.


ഫൊസോളിയിലെ സൂര്യാസ്തമയം
——————————————


മടങ്ങിവരാതാവുക എന്നാലെന്തെന്നെനിക്കറിയാം.
സൂര്യൻ താഴ്ന്നിറങ്ങുന്നതും മരിക്കുന്നതും
മുൾവേലിക്കിടയിലൂടെ ഞാൻ കണ്ടു;
ആ പഴയ കവിയുടെ വാക്കുകൾ
എന്റെയുടൽ കൊത്തിക്കീറുന്നതു ഞാനറിഞ്ഞു:
"അസ്തമിക്കുന്ന സൂര്യന്മാർക്കു പിന്നെ പുനരുദയം നിശ്ചയം,
നമ്മുടെ ക്ഷണികമായ പകലിനു പക്ഷേ, ഒരേയൊരസ്തമയം,
ഇനിയൊരുനാളുമുണരാത്ത നിത്യനിദ്രയത്രെ നമുക്കു രാത്രി."

(1946 ഫെബ്രുവരി 7)

നാസികൾ ജൂതന്മാരെ പോളണ്ടിലെയും ജർമ്മനിയിലേയും കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്കയച്ചിരുന്നത് ഇറ്റലിയിലെ ഫൊസോളി എന്ന തടങ്കല്പാളയത്തിൽ നിന്നാണ്‌. അങ്ങനെ പോകുന്ന മിക്കവരും ലക്ഷ്യസ്ഥാനമെത്തും മുമ്പ് മരിച്ചുപോയിരുന്നു.
അവസാനത്തെ മൂന്നുവരി ലാറ്റിൻ ക്ലാസ്സിക്കൽ കവിയായ കറ്റലസ്സിന്റെ വളരെ പ്രസിദ്ധമായ ഒരു പ്രണയകവിതയിൽ നിന്നാണ്‌.

കറുത്ത നക്ഷത്രങ്ങൾ
-------------------------


ഇനിയാരും പാടാതിരിക്കട്ടെ,
പ്രണയഗാനങ്ങളും യുദ്ധഗാനങ്ങളും.
പകരമവർ കൊണ്ടാടട്ടെ,
ആകാശത്തെ വിദഗ്ധരെ,
നിർദ്ദയരും വിശിഷ്ടരുമായ
മരണത്തിന്റെ ദൂതരെ.
ഞാനിവിടെയാവർത്തിക്കട്ടെ,
അവർ നമുക്കായിക്കൊണ്ടുവന്ന
ഏറ്റവും പുതിയ സന്ദേശം:

പ്രപഞ്ചത്തിനതിന്റെ പേരു നല്കിയ ക്രമം
ഇതോടെ അവസാനിച്ചിരിക്കുന്നു.
ആകാശവ്യൂഹങ്ങൾ
രാക്ഷസസത്വങ്ങളുടെ കെട്ടുപിണച്ചിൽ മാത്രം,
അന്ധവും ചണ്ഡവും വിചിത്രവുമായ പ്രപഞ്ചം
നമ്മെ വന്നുപരോധിക്കുന്നു.
തെളിഞ്ഞ മാനത്തു ചിതറിക്കിടക്കുന്നു,
പേടിപ്പെടുത്തുന്ന സൂര്യജഡങ്ങൾ,
ഞെരിഞ്ഞമർന്ന ആറ്റങ്ങളുടെ
നിബിഡാവശിഷ്ടങ്ങൾ.
അവയിൽ നിന്നൊന്നും പ്രസരിക്കുന്നില്ല,
ഹതാശമായ ഭാരമല്ലാതെ.
ഊർജ്ജമില്ല, സന്ദേശമില്ല,
കണികകളില്ല, വെളിച്ചമില്ല.
വെളിച്ചം പിന്നിലേക്കു പതിക്കുന്നു,
അതിന്റെതന്നെ ഭാരത്താൽ.
നാം, മനുഷ്യസന്തതികൾ,
നാം ജീവിക്കുന്നു, മരിക്കുന്നു,
വ്യർത്ഥമായി.
ആകാശം നിലയ്ക്കാതെ തിരിയുന്നു,
വ്യർത്ഥമായി.

(1974 ഡിസംബർ 18)

വിടവാങ്ങൽ
==========


നേരം വൈകുന്നു, ചങ്ങാതിമാരേ:
അതിനാൽ ഞാൻ  നിങ്ങളിൽ നിന്നു  വാങ്ങുന്നില്ല അപ്പവും വീഞ്ഞും;
മൗനത്തിന്റെ ചില നാഴികകൾ മതിയെനിക്ക്,
പത്രോസെന്ന മുക്കുവന്റെ പഴംകഥകൾ,
ഈ തടാകത്തിന്റെ കസ്തൂരിഗന്ധം,
കരിഞ്ഞ ചുള്ളിക്കമ്പുകളുടെ പ്രാചീനഗന്ധം,
കടല്ക്കാക്കകളുടെ പരദൂഷണസീല്ക്കാരങ്ങൾ,
മേച്ചിലോടുകളിൽ പായലിന്റെ പൊന്ന്,
ഒറ്റയ്ക്കു കിടന്നുറങ്ങാനൊരു കിടക്കയും.
പകരം ഞാൻ നിങ്ങൾക്കു നല്കാം, 
ഇതുപോലുള്ള കവിതകൾ,
ദാരുണവും നിസ്സഹായവും അനുചിതവുമായ കവിതകൾ,
അഞ്ചോ ആറോ വായനക്കാർക്കു വായിക്കാനായിട്ടെഴുതിയവ.
പിനെ നമുക്കു പിരിഞ്ഞുപോകാം, 
ഓരോ ആളും അവനവന്റെ ഭാരവുമായി,
എന്തെന്നാൽ, മുമ്പു ഞാൻ പറഞ്ഞപോലെ, 
നേരം വൈകുകയാണല്ലോ.

(1974 ഡിസംബർ 28)

ഒച്ച്
----------------


അത്രയും സുരക്ഷിതനാണു താനെങ്കിൽ
എന്തിനു വെറുതേ തിരക്കു പിടിക്കണം?
പുല്ലിനും നനവിനും കുറവില്ലാത്ത കാലത്തോളം
ഒരിടം മറ്റൊരിടത്തെക്കാളെന്തിനു നല്ലതാവണം?
എന്തിനോടണം, ഓടിച്ചെന്നപകടത്തിൽ ചാടണം,
തന്നിലേക്കുതന്നെ പിൻവലിഞ്ഞാൽ
സ്വസ്ഥതയും സമാധാനവും നിനക്കു കിട്ടുമെങ്കിൽ?
ഇനി ലോകം തന്നെ നിനക്കെതിരായാലും
നീയതിൽ നിന്നു സ്വയം കൊട്ടിയടയ്ക്കുന്നു,
ലോകത്തെ നിഷേധിച്ചും ലോകത്തിനു സ്വയം നിഷേധിച്ചും.
എന്നാലിളം മഞ്ഞിൽ പുല്പരപ്പു നനയുമ്പോൾ,
മഴയിൽ നിലം പിന്നെയുമാർദ്രമാവുമ്പോൾ,
ഓരോ വഴിയും നിനക്കു രാജപാതയാവുന്നു,
ഇലയിൽ നിന്നിലയിലേക്ക്, കല്ലിൽ നിന്നു കല്ലിലേക്ക്
ഒട്ടുന്നൊരു ദ്രാവകം പൂശി നീ പാലം പണിയുന്നു.
കരുതലോടെ, ക്ഷമയോടെ, ഒളിവായി നീ ഗമിക്കുന്നു,
ദൂരദർശിനിക്കണ്ണുകളാൽ വഴി പരീക്ഷിച്ച്,
മലിനമായി, സുഭഗമായി, ക്രമാനുഗതമായി,
ഒടുവിൽ മറ്റേയാണിനെ/പെണ്ണിനെ കണ്ടെത്തും വരെ,
ആകാക്ഷയോടെ, പിരിമുറുക്കത്തോടെ,
ഓട്ടിക്കുള്ളിലാകെത്തുടിച്ചും കൊണ്ടും
സന്ദിഗ്ധപ്രണയത്തിന്റെ കാതരവശ്യതകൾ
നിനക്കനുഭവമാകും വരെ.

(1983 ഡിസംബർ 70)

അഭിപ്രായങ്ങളൊന്നുമില്ല: