2025 ജൂലൈ 20, ഞായറാഴ്‌ച

തോറോ

സാഹിത്യത്തിൽ നമ്മെ ആകർഷിക്കുന്നത് വന്യമായതു മാത്രമാണ്‌. മെരുക്കത്തിന്റെ മറ്റൊരു പേരാണെന്നേയുള്ളു വിരസത. ഹാംലറ്റിലും ഇലിയഡിലും, വിദ്യാലയങ്ങളിലല്ലാതെ നാം പഠിക്കുന്ന വേദഗ്രന്ഥങ്ങളിലുമൊക്കെ നമ്മെ ആനന്ദിപ്പിക്കുന്നത് അനാഗരികവും സ്വച്ഛന്ദവും വന്യവുമായ ആ ചിന്തകളാണ്‌. മഞ്ഞുതുള്ളികൾക്കിടയിലൂടെ, പന്നലുകൾക്കു മുകളിലൂടെ, പറന്നുപോകുന്ന കാട്ടുതാറാവിനാണ്‌ വളർത്തുതാറാവിനെക്കാൾ വേഗതയും ഭംഗിയുമുള്ളതെന്നപോലെയാണ്‌ അടക്കമില്ലാത്ത ചിന്തകളുടെ കാര്യവും. ശരിക്കും ഉത്കൃഷ്ടമെന്നു പറയാവുന്ന ഒരു പുസ്തകം പടിഞ്ഞാറുള്ള പുല്മൈതാനങ്ങളിലോ പൗരസ്ത്യവനങ്ങളിലോ കണ്ടെടുക്കപ്പെടുന്ന ഒരു കാട്ടുപൂവു പോലത്ര സ്വാഭാവികമായിരിക്കും, അത്രയ്ക്കപ്രീതിക്ഷിതമായിരിക്കും, വിശദീകരണങ്ങൾക്കപ്പുറവുമായിരിക്കും. പ്രതിഭ ഇരുട്ടിനെ വെളിച്ചപ്പെടുത്തുന്ന, (അറിവിന്റെ ദേവാലയത്തെത്തന്നെ അതു തകർത്തുവെന്നും വരാം) ഇടിമിന്നലാണ്‌- അടുപ്പുകല്ലിനരികിൽ കൊളുത്തിവച്ച, പകൽവെളിച്ചത്തിൽ പ്രഭ മങ്ങുന്ന മെഴുകുതിരിയല്ല.

*

തിമിംഗലത്തിന്റെ എല്ലും കൊഴുപ്പും കൊണ്ടുള്ള ചില ഉപയോഗങ്ങൾ കണ്ടുപിടിച്ച ഒരാളെ തിമിംഗലത്തിന്റെ യഥാർത്ഥത്തിലുള്ള ഉപയോഗം കണ്ടുപിടിച്ചയാളെന്നു പറയാൻ പറ്റുമോ? ആനക്കൊമ്പിനു മാത്രമായി ആനയെ വേട്ടയാടുന്ന ഒരാളെ ”ആനയെ കണ്ടയാൾ“ എന്നു വിശേഷിപ്പിക്കാൻ പറ്റുമോ? ഇപ്പറഞ്ഞതെല്ലാം നിസ്സാരവും ആനുഷംഗികവുമായ ഉപയോഗങ്ങളാണ്‌; നമ്മളെക്കാൾ കരുത്തരായ ഒരു വർഗ്ഗം നമ്മുടെ എല്ലുകൾ കൊണ്ട് ബട്ടണും ഓടക്കുഴലും ഉണ്ടാക്കാൻ വേണ്ടി നമ്മളെ കൊന്നൊടുക്കുന്നതുപോലെയാണത്; സർവ്വതിനുമുണ്ട് താഴ്ന്നതും ഉയർന്നതുമായ ഒരുപയോഗം.
വിറകുകടയിലും മരപ്പണിയാലയിലും തുകലൂറയ്ക്കിടുന്നിടത്തും ടർപ്പന്റൈൻ ഫാക്റ്ററിയിലും ഞാൻ പോയിട്ടുണ്ട്; എന്നാൽ അകലെ മറ്റെല്ലാ കാട്ടുമരങ്ങൾക്കും മേലെയായി കാറ്റത്തുലഞ്ഞും വെളിച്ചം പ്രതിഫലിപ്പിച്ചും പൈന്മരത്തലപ്പുകൾ കണ്ടപ്പോൾ മുമ്പു പറഞ്ഞവയല്ല, പൈന്മരങ്ങളെക്കൊണ്ടുള്ള ഉന്നതമായ ഉപയോഗങ്ങൾ എന്നെനിക്കു ബോദ്ധ്യമായി. അവയുടെ എല്ലുകളെയോ തൊലിയേയോ എണ്ണയേയോ അല്ല ഞാൻ ഏറ്റവുമധികം സ്നേഹിക്കുന്നത്. എന്റെ മുറിവുണക്കുന്ന ടർപ്പന്റൈനെയല്ല, ആ മരത്തിന്റെ ജീവാത്മാവിനെയാണ്‌ ഞാൻ സ്നേഹിക്കുന്നത്.
*

എല്ലാ മനുഷ്യരും ആചാരങ്ങളുടെ ശവക്കുഴിയിൽ പാതി മൂടിക്കിടക്കുകയാണ്‌; ചിലരുടെ കാര്യത്തിലാണെങ്കിൽ അവരുടെ തലമുടിത്തലപ്പു മാത്രമേ പുറത്തു കാണാനുള്ളു. അവരെക്കാൾ എത്രയോ ഭേദമാണ്‌, ഭൗതികമായി മരിച്ചവർ; അവർ എത്ര ജീവനോടെയാണ്‌ ജീർണ്ണിക്കുന്നത്! നന്മ പോലും കെട്ടിക്കിടന്നാൽ ആ പേരിനർഹമല്ല. ഒരു മനുഷ്യന്റെ ജീവിതം ഈ പുഴ പോലെ നിരന്തരം നൂതനമായിരിക്കണം: ചാൽ അതുതന്നെ, എന്നാൽ ഓരോ നിമിഷവും അതിലൂടൊഴുകുന്നത് പുതിയൊരു ജലം.

*

കാട്ടിലൂടെയും പാടത്തൂടെയുമുള്ള ഒരു നടത്തപോലെ ഇത്ര ആരോഗ്യപ്രദവും ഇത്ര കാവ്യാത്മകവുമായി മറ്റൊന്നില്ല. അവിടങ്ങളിൽ എനിക്കാരെയും കണ്ടുമുട്ടേണ്ടിവരുന്നില്ല. തെരുവിലും സമൂഹത്തിലും ഞാനൊരു നിസ്സാരനും പാഴുമാണ്‌; പറയരുതാത്ത വിധം ഹീനമാണ്‌ എന്റെ ജീവിതം. ധനവും മാന്യതയും കൊണ്ട് അതിനൊരർത്ഥവും കിട്ടാൻ പോകുന്നില്ല. എന്നാൽ അകലെയുള്ള കാടുകളിലോ പാടങ്ങളിലോ ഒറ്റയ്ക്കാവുമ്പോൾ എനിക്കെന്നെ തിരിച്ചുകിട്ടുന്നു, മഹത്തുക്കൾ ബന്ധുക്കളായതായി എനിക്കു തോന്നുന്നു​‍ാ തണുപ്പും ഏകാന്തതയും എന്റെ ചങ്ങാതിമാരുമാകുന്നു. മറ്റുള്ളവർക്ക് പള്ളിയിൽപോക്കും പ്രാർത്ഥനയും കൊണ്ടു കിട്ടുന്നതിനു തുല്യമാണ്‌ എനിക്കിതിന്റെ മൂല്യം എന്നു ഞാൻ കരുതുന്നു. അങ്ങനെ, വസ്തുക്കളെ ഉപരിപ്ലവമായിട്ടല്ലാതെ അവ യഥാർത്ഥത്തിൽ എന്താണോ അങ്ങനെ കാണാൻ എനിക്കു കഴിയുന്നു, എന്നുപറഞ്ഞാൽ, മഹത്തും സുന്ദരവുമായി.

(തോറോയുടെ ഡയറിയിൽ നിന്ന്)

*

 മനുഷ്യരെ നാം അറിയുന്നത് അവരുടെ കണ്ണുകളിലൂടെയാണ്‌. കണ്ണുകൾ എന്നും മൗലികമായിരുന്നുവെന്നും മറ്റൊന്നും പോലെയായിരുന്നില്ലെന്നും വേണമെങ്കിൽ പറയാം. വ്യക്തിലക്ഷണമാണത്, കുടുംബലക്ഷണമല്ല; ഇരട്ടകളില്പോലും കണ്ണുകൾ വ്യത്യസ്തമായിരിക്കും. ഒരു മനുഷ്യന്റെ എല്ലാ സ്വകാര്യതയും അയാളുടെ കണ്ണുകളിലുണ്ട്; അയാൾക്ക് എത്രത്തോളം സ്വന്തം സ്വഭാവം മാറ്റാൻ പറ്റില്ലയോ, അത്രത്തോളം അയാൾക്കു തന്റെ കണ്ണുകളിലെ ഭാവവും മാറ്റാൻ പറ്റില്ല. നാമൊരാളെ അയാളുടെ കണ്ണുകളിൽത്തന്നെ നോക്കിക്കൊണ്ടിരുന്നാൽ നമുക്കു തോന്നും അയാളുടെ മറ്റു മുഖലക്ഷണങ്ങളെ ഭരിക്കുന്നത് ആ കണ്ണുകളാണെന്ന്, അവയ്ക്കും തനിമ നല്കുന്നത് അവയാണെന്ന്. ഒരാളെ അയാളുടെ രൂപവും ഭാവവും മറ്റു മുഖലക്ഷണങ്ങളും നിരീക്ഷിച്ചിട്ട് മറ്റൊരാളായി ഞാൻ തെറ്റിദ്ധരിക്കുമ്പോൾ ആ വ്യത്യാസം അത്ര പ്രധാനമായി എനിക്കു തോന്നുന്നില്ല; എന്നാൽ അയാളുടെ കണ്ണുകൾ കാണുകയും അയാളെ അയാളായി ഞാൻ തിരിച്ചറിയുകയും ചെയ്യുന്നതോടെ ആ പ്രത്യഭിജ്ഞ അയാളുടെ മറ്റു മുഖലക്ഷണങ്ങളിലേക്കും വ്യാപിക്കുന്നു. കണ്ണുകൾ തിരിയുന്നത് അവയുടെ സ്വന്തമായ ഒരു തിരിക്കുറ്റിയിലാണ്‌; അതിൽ നമുക്കൊരു നിയന്ത്രണവുമില്ല. അതിന്റെ അച്ചുതണ്ട് ആത്മാവിന്റെ അച്ചുതണ്ടാണ്‌, ഭൂമിയുടെ അച്ചുതണ്ട് ആകാശമണ്ഡലത്തിന്റെ അച്ചുതണ്ടിനൊപ്പമാണു തിരിയുന്നതെന്നപോലെ. 

*

അഭിപ്രായങ്ങളൊന്നുമില്ല: