2022, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ലോർക്ക- ശബ്ദങ്ങൾ



ആശയങ്ങളുടെ തലപ്പൂവു വച്ച
കടലാസ്സുപാമ്പുകളുടെ കാടാണ്‌
നമ്മുടെ ശബ്ദങ്ങൾ.

നോട്ടങ്ങളുടെ വൈറസുകൾ
ഉള്ളിൽ പേറുന്ന
നാടവിരകളായ വാക്കുകൾ.

തത്വശാസ്ത്രത്തിന്റെ സിമന്റിൽ വാർത്ത
സ്തംഭങ്ങൾ.
ഹാ, ചിഹ്നനത്തിന്റെ മേഘങ്ങൾക്കിടയിലൂടെ
പ്രൊഫസറുടെ ശബ്ദം!

ചില ശബ്ദങ്ങൾ
ചാരനിറത്തിൽ
ഉദ്ധൃതലിംഗങ്ങൾ പോലെയാണ്‌,
ആകെയഴുക്കായി മറ്റുള്ളവ,
അവയിൽ ചിലതാവട്ടെ,
നായ്ക്കളുടെ നാക്കുകൾ പോലെ 
തുപ്പലൊലൊപ്പിക്കുന്നവയും.
മൂകതയിൽ പിന്നലഴിയുന്ന ശബ്ദങ്ങൾ.
ഈച്ചകളുടെ ചിറകുകൾ പോലെ
പ്രായമായവരുടെ ശബ്ദങ്ങൾ.

വേശ്യകളുടെ ശബ്ദങ്ങൾ
തുളകൾ വീണരിപ്പക്കണ്ണികളായവ,
പുരോഹിതന്മാരുടെ വാസനിക്കുന്ന ശബ്ദങ്ങളാണ്‌
കൂമനു ചിത്രത്തുന്നലിനു വേണ്ട
ഇഴയിടുന്ന ശബ്ദങ്ങൾ.

വാക്കുകളുടെ നീലറോസ്:
പെൺകിടാവിന്റെ ശബ്ദം!
മുത്തശ്ശിയുടെ ശബ്ദം:
ചുരുളുചുരുളായ പട്ടുതുണി.

കിനാവള്ളിശബ്ദങ്ങളുണ്ട്,
പെരുച്ചാഴിശബ്ദങ്ങളുണ്ട്,
പ്രാവുകളുടെ കഴുത്തുകൾ പോലെ
മിനുങ്ങുന്ന വാക്കുകൾ വേറെയുമുണ്ട്.
പിന്നെ, പൊതുജനശബ്ദം,
ഇരുണ്ടതും കാറിയതും
സ്ത്രീകളുടെ പല്ലുകൾ നിറഞ്ഞതും.

പ്രവൃത്തികളാവട്ടെ,
മാന്യരേ,
ശബ്ദങ്ങളുടെ
ലേലംവിളിയിൽ
നിങ്ങൾക്കവ
വളരെക്കുറഞ്ഞ തുകയ്ക്കു കിട്ടും.


അഭിപ്രായങ്ങളൊന്നുമില്ല: