2022, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

ലോർക്ക- വിഷാദഗാനം



രാപ്പാടിയുടെ ചിറകുകളിൽ 
മഞ്ഞുതുള്ളികൾ,
അതിപ്രതീക്ഷകളിൽ നിന്നൂറിയിറങ്ങിയ
തെളിനിലാവിന്റെ മുത്തുകൾ.

വെണ്ണക്കൽജലധാരയിൽ
ജലത്തിന്റെ ചുംബനം,
വിനീതനക്ഷത്രങ്ങളുടെ സ്വപ്നം.

ഉദ്യാനത്തിലൂടെ ഞാൻ കടന്നുപോകെ
എല്ലാ പെൺകുട്ടികളുമെനിക്കു വിട ചൊല്ലുന്നു.
പള്ളിമണികളുമെനിക്കു വിട ചൊല്ലുന്നു.
സന്ധ്യയുടെ പാതിയിരുട്ടിൽ
മരങ്ങളന്യോന്യം ചുംബിക്കുന്നു.
തേങ്ങിക്കരഞ്ഞും കൊണ്ടു
തെരുവിലൂടെ ഞാൻ കടന്നുപോയി,
വിലക്ഷണനായി, അനിശ്ചിതമനസ്സായി,
സിറാനോയെപ്പോലെ, ക്വിഹോത്തെയെപ്പോലെ
വിഷാദിയായി.
ഘടികാരത്തിന്റെ സ്പന്ദനതാളത്തിൽ
അനന്തമായ അസാദ്ധ്യതകളെ വീണ്ടെടുത്തും.
ചോരച്ച വെളിച്ചം
കറ പറ്റിച്ചതാണെന്റെ ശബ്ദം;
അതു തൊടുമ്പോൾ
ഐറിസ് പൂക്കൾ വാടുന്നതു ഞാൻ കണ്ടു;
എന്റെ ഭാവഗീതത്തിലെനിക്കു വേഷം
മുഖത്തു ചായം തേച്ചൊരു കോമാളിയുടെ.
പ്രണയം, ചാരുവായ പ്രണയം,
ഒരെട്ടുകാലിക്കടിയിൽ മറഞ്ഞിരിക്കുന്നു.
സൂര്യൻ, മറ്റൊരെട്ടുകാലി,
തന്റെ പൊൻകാലുകൾക്കടിയിലെന്നെ മറയ്ക്കുന്നു.
എന്റെ ഭാഗ്യമെനിക്കു കിട്ടില്ല,
പ്രണയത്തിന്റെ ദേവനെപ്പോലെയാണു ഞാനെന്നതിനാൽ-
അവന്റെ അമ്പുകൾ കണ്ണീർത്തുള്ളികൾ,
ഹൃദയം ആവനാഴിയും.

ഒക്കെയും ഞാനന്യർക്കു നല്കും,
വിലപിച്ചും കൊണ്ടു ഞാനലയും,
പാതി മറന്നൊരു നാടോടിക്കഥയിൽ
കൈവിട്ടുപോയൊരു ബാലനെപ്പോലെ.

(1918 ഡിസംബർ)


അഭിപ്രായങ്ങളൊന്നുമില്ല: