2022, സെപ്റ്റംബർ 22, വ്യാഴാഴ്‌ച

ലോർക്ക- വെള്ളിപോപ്ലാറുകൾ

 പുഴയ്ക്കു മേൽ ചായുന്നു,
വെള്ളിപ്പോപ്ളാറുകൾ.
അറിയേണ്ടതൊക്കെയറിഞ്ഞവ,
എന്നാൽ പുറത്തുപറയുകയുമില്ലവ.
തന്റെ ശോകം വിളിച്ചുകരയില്ല,
ജലധാരയുടെ കൃഷ്ണമണി.
മനുഷ്യരെക്കാളെത്രയഭിജാതർ,
ശേഷിച്ചതൊക്കെയും!

പൂക്കൾക്കും ശലഭങ്ങൾക്കുമേ അറിയൂ,
നക്ഷത്രജാലങ്ങൾ മുന്നിൽ വരുമ്പോൾ 
മൗനത്തിന്റെ ജ്ഞാനം.
മർമ്മരം വയ്ക്കുന്ന കാടിനും കടൽത്തിരകൾക്കുമറിയാം,
കേവലസംഗീതത്തിന്റെ ജ്ഞാനം.

കാട്ടുപൊന്തയിലനാവൃതമാവുന്ന പനിനീർപ്പൂ 
നമ്മെ പഠിപ്പിക്കുന്നു,
ഭൂമിയിൽ ജീവന്റെ അഗാധമൗനം.

നാമടിയറ വയ്ക്കണം,
ആത്മാവിനുള്ളിൽ നാമൊതുക്കിവച്ച പരിമളം!
ആകെസംഗീതമാവണം നാം,
ആകെവെളിച്ചവും ആകെനന്മയും.
ഇരുണ്ട രാത്രിയിൽ മലർക്കെത്തുറക്കണം നാം,
നമ്മിൽ നിറയട്ടെ ചിരായുസ്സായ ഹിമകണം!

സ്വസ്ഥത കെട്ട ആത്മാവിനുള്ളിൽ
നമ്മുടെയുടലിനെ നാം കിടത്തണം!
അതീതത്തിൽ നിന്നുള്ള വെളിച്ചത്താൽ
നമ്മുടെ കണ്ണുകളെ നാം കെടുത്തണം!
നിഴലടഞ്ഞ സ്വന്തം മാറിടങ്ങളിൽ
നമ്മുടെ മുഖം നാം പുറത്തു കാട്ടണം!
സാത്താൻ നമ്മിൽ വിതച്ചിട്ട നക്ഷത്രങ്ങൾ
നാം കിളച്ചെടുത്തുകളയണം.

മരത്തെപ്പോലെയാവണം നാം,
പ്രാർത്ഥനാനിരതമാവണം;
ഒഴുകുന്ന പുഴ പോലെയാവണം നാം,
നിത്യതയ്ക്കു കാതോർക്കണം.

ശോകത്തിന്റെ നഖരങ്ങൾ കൊണ്ടാ-
ത്മാവുകളെക്കരളണം നാം,
അവയിലേക്കു കടക്കട്ടെ,
താരാപഥങ്ങളുടെ ജ്വാലകൾ!

പുഴുക്കുത്തിയ പ്രണയത്തിന്റെ നിഴൽപ്പാടിൽ
ഉദയത്തിന്റെ ഉറവ പൊന്തട്ടെ.
കൊടുങ്കാറ്റിൽ നഗരങ്ങൾ കാണാതെയാവും,
ഒരു മേഘത്തിന്മേൽ സവാരി ചെയ്യുന്നതായി
ദൈവത്തെ നമുക്കു കാണുമാറാകും.

1919 മേയ്

അഭിപ്രായങ്ങളൊന്നുമില്ല: