2023, ഒക്‌ടോബർ 18, ബുധനാഴ്‌ച

പാബ്ലോ നെരൂദ -തലയോടിന്‌

അങ്ങനെയൊന്നിനെ
ഞാൻ ശ്രദ്ധിച്ചിട്ടുപോലുമില്ല,
ഒന്നു വീഴുന്നതു വരെ,
ബോധം പോയി
ഏതോ ചതഞ്ഞ പഴത്തിന്റെ
കുരു പോലെ
എന്റെ സത്തയുടെ പുറത്തേക്ക്
ഞാനുരുണ്ടുകിടക്കുന്നതുവരെ;
പിന്നെല്ലാം
ഉറക്കവും ഇരുട്ടുമായിരുന്നു,
പിന്നെ
ചോരയും ചലനവുമായിരുന്നു,
പൊടുന്നനേ
ഒരു തീക്ഷ്ണവെളിച്ചമായിരുന്നു:
നിങ്ങളുടെ നിഴലിനെ
ഉച്ചാടനം ചെയ്യുന്ന
ദൂതന്മാർ.
പിന്നെ
നിലാവു പോലെ വെളുത്ത
കിടക്കവിരി,
ഒടുവിൽ,
മുറിവിൽ കറുത്ത പഞ്ഞി പോലെ
ഒട്ടിപ്പിടിക്കുന്ന
ഉറക്കവും.

ഇന്നു കാലത്ത്
ജാഗ്രതയോടെ
ഞാനൊരു വിരലു നീട്ടി,
എന്റെ വാരിയെല്ലുകൾക്കു മുകളിലൂടെ,
തരിപ്പണമായ
എന്റെ ഉടലിലൂടെ
ഞാനതിനെ കൊണ്ടുപോയി,
കേടു പറ്റാത്ത ഒരേയൊരു കാര്യം
കവചം പോലുറച്ച
എന്റെ പാവം തലയോടാണെന്ന്
ഞാൻ കണ്ടു.
എന്റെ മുതിർന്ന കാലത്ത്
എത്ര തവണ 
യാത്രകളിൽ,
പ്രണയബന്ധങ്ങളിൽ
ഓരോ മുടിയിഴയും
നെറ്റിയിലെ ഓരോ ചുളിവും
ഞാൻ പരിശോധനയ്ക്കു വിധേയമാക്കിയിട്ടില്ല;
എന്നിട്ടുപോലും ഞാൻ ശ്രദ്ധിച്ചില്ല,
എന്റെ ശിരസ്സിന്റെ ഗാംഭീര്യം,
ചിന്തയുടെ അസ്ഥിഗോപുരം,
കട്ടിനാളികേരം,
ഘടികാരസൂത്രം കാത്തുസൂക്ഷിക്കുന്ന
കാൽസിയത്തിന്റെ താഴികക്കുടം,
അതിസൂക്ഷ്മമായ നിധികൾക്കു
കാവലായ കട്ടിച്ചുമര്‌,
ധമനികൾ,
അത്ഭുതപ്പെടുത്തുന്ന ചംക്രമണങ്ങൾ,
യുക്തിയുടെ സ്പന്ദനങ്ങൾ,
നിദ്രയുടെ സിരകൾ,
ആത്മാവിന്റെ പശ,
നിങ്ങളെന്ന ലഘുസമുദ്രം,
മനസ്സിന്റെ ഉദ്ധതമകുടം,
കടലിനടിയിലെ മലമടക്കുകൾ,
അതിൽ ഇച്ഛയെന്ന മത്സ്യം,
ഉദ്ദീപനങ്ങളുടെ ആലക്തികദലപുടം,
ഓർമ്മയെന്ന കടല്പായൽ.

ഞാനെന്റെ തലയിൽ തൊട്ടു,
ഞാനതിനെ കണ്ടെടുത്തു,
ഇലകളും
കിളികളുടെ വിറയാർന്ന പാട്ടുകളും കൊഴിഞ്ഞ
മലയുടെ ഭൗമപ്രകൃതിയിൽ നിന്ന്
കഠിനലോഹത്തെ,
ഭൂമിയുടെ അസ്ഥികൂടത്തെ,
കണ്ടെടുക്കുന്നപോലെ.
അങ്ങനെ,
മുറിപ്പെട്ടവനാണിപ്പോഴുമെങ്കിലും
ഈ ഗാനത്തിൽ
നിന്നെ ഞാൻ വാഴ്ത്തുന്നു,
തലയോടേ,
നിങ്ങളുടെ,
എന്റെ,
തലയോട്,
കാവൽക്കനം,
ബലത്ത പെട്ടി,
ജീവന്റെ കവചം,
അസ്തിത്വത്തിന്റെ വിത്ത്.



1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

വളരെ നന്നായിട്ടുണ്ട്.