2023, ഒക്‌ടോബർ 12, വ്യാഴാഴ്‌ച

പാബ്ളോ നെരൂദ -കസേരയ്ക്കൊരു വാഴ്ത്ത്



കാട്ടിനുള്ളിൽ ഒരു കസേര:
കാട്ടുവള്ളികളുടെ കൂട്ടിപ്പിടുത്തത്തിൽ
ഒരു പവിത്രവൃക്ഷം ഞരങ്ങുന്നു.
വേറെയും വള്ളികൾ
ആകാശത്തേക്കു പിരിഞ്ഞുയരുന്നു,
ചോര പറ്റിയ ജന്തുക്കൾ
നിഴലുകൾക്കിടയിൽ ഓരിയിടുന്നു,
പച്ചനിറമായ ആകാശത്തു നിന്ന്
പ്രൗഢരൂപികളായ ഇലകളിറങ്ങിവരുന്നു,
ഇലച്ചാർത്തിനിടയിലൂടെ
ഒരു കിളി മിന്നിമറയുന്നു,
ഒരു പതാകയിലേക്കു തൊടുത്ത അമ്പുപോലെ.
ചില്ലകൾ തങ്ങളുടെ വയലിനുകൾ
അങ്ങുയരത്തിൽ തൂക്കിയിടുന്നു.
പൂക്കളിൽ ആസനസ്ഥരായി
പ്രാണികൾ പ്രാർത്ഥിക്കുന്നു, 
നിശ്ചേഷ്ടരായി.
ഈ കടല്ക്കാട്ടിലെ കരിമ്പായലിൽ,
മഴക്കാടിന്റെ മേല്ക്കെട്ടിയിൽ നിന്നുതിർന്ന
മേഘങ്ങളിൽ
കാലുകൾ പൂണ്ടുപോകുന്നു.
ഇവിടം പരിചിതമല്ലാത്ത ഈ വിദേശി,
ഹതാശനായ ഈ സഞ്ചാരി,
ഒരു കാര്യമേ അപേക്ഷിക്കുന്നുള്ളു,
കസേരകളുടെ മരത്തിൽ
ഒരു കസേര,
ഒരു സിംഹാസനം,
ചുളുങ്ങിയതെങ്കിലും
വെൽവെറ്റ് വിരിച്ചത്,
കാടൻവള്ളികൾ കാർന്നുതിന്ന
സൂര്യപടസമൃദ്ധി.
അതെ,
ഒരു കസേര,
പ്രപഞ്ചത്തെ സ്നേഹിക്കുന്ന ഒരു കസേര,
കാൽനടയ്ക്കു പോകുന്നവന്‌
ഒരുറച്ച
അടിത്തറ,
വിശ്രമത്തിന്റെ
പരമോന്നതമായ
അന്തസ്സ്!

ആർത്തി പെറ്റ കടുവകളേ, പിന്നിലേക്കു മാറൂ,
രക്തദാഹികളായ ഈച്ചപ്പറ്റങ്ങളേ, പിന്നിലേക്കു മാറൂ,
പ്രേതരൂപികളായ ഇലകളുടെ
കരിമ്പടർപ്പുകളേ, പിന്നിലേക്കു മാറൂ,
ഓരുള്ള നീരൊഴുക്കുകളേ,
തുരുമ്പിന്റെ നിറമായ പൊന്തകളേ,
ചിരഞ്ജീവികളായ പാമ്പുകളേ, പിന്നിലേക്കു മാറൂ,
ഇടിമുഴക്കത്തിനു നടുവിൽ,
അതാ,
ഒരു കസേര,
ഒരു കസേര,
എനിക്കായി,
എല്ലാവർക്കുമായി,
ഒരു കസേര,
തളർന്ന ദേഹത്തിന്റെ
രക്ഷയ്ക്കായി മാത്രമല്ല,
എല്ലാറ്റിനുമായി,
എല്ലാവർക്കുമായി,
നഷ്ടമായ ബലം വീണ്ടെടുക്കാൻ,
ധ്യാനിക്കാൻ.

യുദ്ധം വിശാലമാണ്‌,
നിഴലടഞ്ഞ കാടു പോലെ.
സമാധാനം
തുടങ്ങുന്നത്
ഒരേയൊരു 
കസേരയിൽ.
*


ചിലിയിലെ ആഭ്യന്തരയുദ്ധകാലത്ത് ആൻഡീസ് മലനിരകളിലൂടെ അർജ്ജന്റീനയിലേക്കുള്ള നെരൂദയുടെ പലായനത്തിന്റെ പശ്ചാത്തലത്തിൽ വേണം ഈ കവിത വായിക്കാൻ.


അഭിപ്രായങ്ങളൊന്നുമില്ല: