2023, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

പാബ്ളോ നെരൂദ -ശരല്ക്കാലത്തിന്‌



ഹാ, ഇത്രയും കാലം
ശരല്ക്കാലമില്ലാതെ കഴിയാൻ
ഭൂമിക്കെങ്ങനെ
കഴിഞ്ഞു!
വാസന്തദേവത
എത്ര നമ്മളെ പീഡിപ്പിച്ചു,
കാണായ മരങ്ങളിലെല്ലാം
നിർലജ്ജം
മുലക്കണ്ണുകൾ കാട്ടി!
പിന്നെ വേനലായി,
കതിരുകളും
കതിരുകളും
ഇടയ്ക്കിടെ
ചീവീടുകളും
മണ്ണട്ടകളും
നിലയ്ക്കാത്ത വിയർപ്പുമായി.
പിന്നെ
പ്രഭാതത്തിൽ
ഭൂമിയുടെ ബാഷ്പം
വായുവിൽ.
മറ്റൊരു നക്ഷത്രത്തിൽ നിന്ന്
വെള്ളിത്തുള്ളികൾ പൊഴിഞ്ഞു.
ഈർപ്പത്തിൽ നിന്നു കാറ്റിലേക്ക്,
കാറ്റിൽ നിന്നു വേരിലേക്ക്
അതിരുകൾ മാറുന്നത്
ഗന്ധത്തിൽ നിങ്ങളറിഞ്ഞു.
ബധിരവും ഗഹനവുമായതെന്തോ
മണ്ണിനടിയിൽ പണിയെടുക്കുന്നു,
സ്വപ്നങ്ങൾ കൂട്ടിവയ്ക്കുന്നു.
ഊർജ്ജം ചുരുളിടുന്നു,
സമൃദ്ധിയുടെ നാട
വലയങ്ങൾ തീർക്കുന്നു.

ശരല്ക്കാലം വിനീതം
മരംവെട്ടികളെപ്പോലെ.
എല്ലാ ദേശത്തെയും
എല്ലാ മരങ്ങളിലും നിന്ന്
എല്ലാ ഇലകളും പറിച്ചെടുക്കുക
എത്ര ദുഷ്കരം.
ഇലകൾ നെയ്തുകൂട്ടുക
ഒരെളുപ്പപ്പണിയായിരുന്നു
വസന്തത്തിന്‌,
ഇനിയവ വാടിവീഴട്ടെ,
മഞ്ഞക്കിളികളെപ്പോലെ.
അതത്ര എളുപ്പമല്ല.
അതിനുള്ള നേരമില്ല.
എത്ര വഴികളിലൂടോടണം,
എത്ര ഭാഷകൾ സംസാരിക്കണം,
സ്വീഡിഷ്,
പോർച്ചുഗീസ്,
ചുവന്ന മൊഴി,
പച്ചമൊഴി.
എവിടെയും
ഏതു ഭാഷയിലും
നിശ്ശബ്ദനാവാനും പഠിക്കണം,
അവ വീഴട്ടെ,
വീഴട്ടേയവ,
ഇലകൾ.

ശരല്ക്കാലമാവുക
ദുഷ്കരം,
വസന്തമാവാൻ
എളുപ്പവും.
ജ്വലിക്കാൻ ജനിച്ചതിനെയൊക്കെ
ജ്വലിപ്പിക്കുക,
അതെളുപ്പമാണ്‌.
എന്നാൽ 
ലോകത്തിന്റെ പ്രവർത്തനം
നിർത്തുക,
അതിനെ
മഞ്ഞവസ്തുക്കളുടെ വലയമാക്കുക,
വീഞ്ഞിനെ
മുന്തിരിക്കുലയിലെത്തിക്കുക,
മരത്തിന്റെ ഉയരത്തിൽ
ക്ഷമയോടെ
കനികൾ വിളക്കുക,
പിന്നവയെ
ആളൊഴിഞ്ഞ,
ഉദാസീനമായ തെരുവുകളിൽ
ചൊരിയുക,
പൗരുഷത്തിന്റെ കൈകൾക്കു പറഞ്ഞ
പണിയാണത്.

അതിനാലത്രേ,
ശരല്ക്കാലമേ,
കുംഭാരസഖാവേ,
ഗ്രഹങ്ങളുടെ നിർമ്മാതാവേ,
വൈദ്യുതിപ്പണിക്കാരാ,
ഗോതമ്പുകലവറക്കാരാ,
ആണുങ്ങൾ തമ്മിലെന്നപോലെ
ഞാൻ നിങ്ങൾക്കു കൈ തരുന്നു,
നിങ്ങളോടൊപ്പം കുതിരസവാരി ചെയ്യാൻ,
നിങ്ങളോടൊപ്പം പണിയ്ക്കു കൂടാൻ
എന്നെ ക്ഷണിക്കാൻ ഞാൻ
നിങ്ങളോടു പറയുന്നു.
ഏറെനാളത്തെ
എന്റെ ആഗ്രഹമായിരുന്നു,
ശരല്ക്കാലത്തിനു കീഴിൽ
വേല പഠിക്കുക,
പരിശ്രമശാലിയായ
ഒരു മെക്കാനിക്കിന്റെ
അകന്ന ബന്ധുവാകുക,
സ്വർണ്ണം,
ഉപയോഗശൂന്യമായ സ്വർണ്ണം വിതറി
കുതിരപ്പുറത്തു കുതിച്ചുപായുക.
എന്നാൽ നാളെ,
ശരല്ക്കാലമേ,
പാതയിലെ പാവങ്ങൾക്കു
സ്വർണ്ണയിലകൾ കൊണ്ടു 
വേതനം നല്കാൻ
നിന്നെ ഞാൻ സഹായിക്കാം.

ശരല്ക്കാലമേ,
കേമനായ കുതിരക്കാരാ,
ഇരുണ്ട മഞ്ഞുകാലം
നമ്മെ കടന്നുപിടിക്കും മുമ്പേ
നമുക്കു കുതിച്ചുപായുക.
നമ്മുടെ ജോലി കഠിനമാണ്‌.
നമുക്കു മണ്ണൊരുക്കുക,
അവളെ നാം പഠിപ്പിക്കുക,
അമ്മയാകാൻ,
തന്റെ ഉദരത്തിൽ
വിത്തുകളെ കാത്തുവയ്ക്കാൻ;
അവയുറങ്ങുമ്പോൾ
കാവൽ നില്ക്കുന്നുണ്ടല്ലോ,
ലോകമലയുന്ന
രണ്ടു ചുവന്ന കുതിരക്കാർ:
ശരല്ക്കാലവും
ശരല്ക്കാലത്തിന്റെ ശിഷ്യനും.

മറഞ്ഞ വേരുകളിൽ നിന്നങ്ങനെ
നൃത്തം വച്ചു പുറത്തേക്കു വരട്ടെ,
വസന്തത്തിന്റെ സൗരഭ്യവും
പച്ചനിറത്തിൽ മൂടുപടവും.



അഭിപ്രായങ്ങളൊന്നുമില്ല: