2023, ഒക്‌ടോബർ 15, ഞായറാഴ്‌ച

പാബ്ലോ നെരൂദ - നീലപ്പൂവിന്‌


പുൽമൈതാനത്തിലൂടെ
കടലിനു നേർക്കു നടക്കുമ്പോൾ
-നവംബർ മാസമായിരുന്നു-
എല്ലാം പിറവിയെടുത്തുകഴിഞ്ഞിരുന്നു,
എല്ലാറ്റിനുമുണ്ടായിരുന്നു ഉയരം,
പരിമളം, ആന്ദോളനവും.
കടലിന്റെ ഉന്മത്തരേഖയെത്തുവോളം
ഓരോരോ പുല്ക്കൊടിയായി,
ഓരോരോ ചുവടായി
ഭൂമിയെ ഞാൻ പഠിക്കും.
പൊടുന്നനേ ഒരു കാറ്റിൻ തിര
കാട്ടുബാർലികളെ പിടിച്ചുകുലുക്കുന്നു:
എന്റെ കാല്ച്ചുവട്ടിൽ നിന്ന്
ഒരു കിളി പറന്നുയരുന്നു;
മണ്ണിലാകെ പൊന്നിഴകൾ,
പേരറിയാത്ത പൂവിതളുകൾ,
ഒരു പച്ചപ്പനിനീർപ്പൂവു പോലെ
പൊടുന്നനേയതു തിളങ്ങിനില്ക്കുന്നു,
മുള്ളുകൾ കൊണ്ടു കിരീടവുമായി,
വൈരത്തിന്റെ പവിഴവും കാട്ടി,
മെലിഞ്ഞ തണ്ടുകളും 
നക്ഷത്രപ്പൂക്കളുള്ള കള്ളിച്ചെടികളുമായി;
ഓരോ ചെടിയുടേയും അനന്തവൈവിദ്ധ്യം
എനിക്കു കുശലം പറയുന്നു,
ചിലനേരമൊരു മുള്ളെടുത്തു വീശി,
ചിലനേരമൊരു തീക്ഷ്ണപരിമളത്തിന്റെ
തുടിപ്പുമായി.
പതയുന്ന ശാന്തസമുദ്രത്തിലേക്ക്
ഗുപ്തവസന്തത്തിന്റെ നിലം പറ്റിയ പുല്ലിൽ
വേയ്ക്കുന്ന ചുവടുകൾ വച്ചടുക്കുമ്പോൾ
കര തീരുന്നതിനു തൊട്ടു മുമ്പായി,
മഹാസമുദ്രത്തിനു നൂറു മീറ്ററിനിപ്പുറം,
സർവ്വതുമുന്മാദവും ഗാനവുമങ്കുരണവുമായപോലെ.
കുഞ്ഞുപുൽക്കൊടികൾ പൊൻകിരീടമണിഞ്ഞിരുന്നു,
മണൽച്ചെടികൾ ശോണരശ്മികൾ തൊടുത്തിരുന്നു,
വിസ്മൃതിയുടെ ഓരോ കുഞ്ഞിലയേയും
നിലാവിന്റെയോ തീയുടെയോ അമ്പു വന്നെതിരേറ്റിരുന്നു.
കടലിനരികിൽ,
നവംബറെന്ന മാസത്തിൽ,
വെളിച്ചവും തീയും കടലുപ്പുകളുമേറ്റുവാങ്ങുന്ന 
പൊന്തകൾക്കിടയിലൂടെ നടക്കുമ്പോൾ
ഒരു നീലപ്പുവിനെ ഞാൻ കാണുന്നു,
ഊഷരമായ പുൽമേട്ടിൽ പിറവിയെടുത്തതിനെ.
എവിടെ നിന്ന്, ഏതുറവിടത്തിൽ നിന്നാണ്‌
നീ നിന്റെ നീലരശ്മി ഊരിയെടുത്തത്?
നിന്റെ വിറയാർന്ന പട്ടുടയാട സമ്പർക്കത്തിലാണോ,
കടലാഴവുമായി മണ്ണിനടിയിലൂടെ?
അതിനെ കൈകളിലെടുത്തു ഞാൻ നോക്കുന്നു,
ഒരേയൊരു തുള്ളിക്കുള്ളിൽ
ഒരു കടലിനു ജീവിക്കാനാവുമെന്നപോലെ,
കരയും കടലും തമ്മിലുള്ള യുദ്ധത്തിനിടയിൽ
ഒരു പൂവിനുയർത്താനാവും ഒരു ചെറുപതാകയെന്ന്,
ആകാശനീലമായ അഗ്നിയുടെ,
തടുക്കരുതാത്ത ശാന്തിയുടെ,
അദമ്യമായ വിശുദ്ധിയുടെ.

അഭിപ്രായങ്ങളൊന്നുമില്ല: