2023, ഒക്‌ടോബർ 17, ചൊവ്വാഴ്ച

ഫ്രീഡ്രിക് നീച്ച -തടവറയിൽ


എന്റെ കണ്ണുകൾ, അവയെത്ര തീക്ഷ്ണമോ ദുർബ്ബലമോ ആയിക്കോട്ടെ, അതിനാവുന്ന ദൂരത്തോളമേ എത്തുകയുള്ളു; ആ ദൂരത്തിനുള്ളിലടങ്ങുന്ന ഇടത്താണ്‌ ഞാൻ ജീവിക്കുന്നതും ചലിക്കുന്നതും; ആ ചക്രവാളരേഖയാണ്‌ വലുതും ചെറുതുമായ കാര്യങ്ങളിൽ എന്റെ ആസന്നഭാഗധേയം; അതിൽ നിന്നെനിക്കു രക്ഷയുമില്ല. സമാനമായ ഒരു വൃത്തം ഓരോ ജീവിക്കു ചുറ്റും വരച്ചിട്ടിട്ടുണ്ട്; അതിനു മാത്രം പ്രത്യേകമായിട്ടുള്ള ഒരു വൃത്തകേന്ദ്രവുമുണ്ടാകും. നമ്മുടെ കാതുകൾ സമാനമായ ഒരു വൃത്തത്തിനുള്ളിൽ നമ്മെ അടച്ചിടുന്നു, നമ്മുടെ സ്പർശേന്ദ്രിയവും അതുപോലെ. തടവറയുടെ ചുമരുകൾ പോലെ ഇന്ദ്രിയങ്ങൾ നമ്മെ അടച്ചിട്ടിരിക്കുന്ന ഈ ചക്രവാളത്തിനുള്ളിൽ കിടന്നുകൊണ്ടാണ്‌ നാം ലോകത്തെ “അളക്കു”ന്നത്, ഇതടുത്താണെന്നും അതകലെയാണെന്നും ഇത് ചെറുതാണെന്നും അതു വലുതാണെന്നും ഇത് കട്ടിയുള്ളതാണെന്നും അത് മൃദുവാണെന്നും  പറയുന്നത്: ഈ അളക്കലിനെ നാം ഇന്ദ്രിയാനുഭവം എന്നു പറയുന്നു- അതാകെ പിശകുമാണ്‌! കാലത്തിന്റെ ഒരു പ്രത്യേകബിന്ദുവിൽ വച്ച് അതേവരെ നമുക്കു സാദ്ധ്യമായ അനുഭവങ്ങളുടേയും ഉത്തേജനങ്ങളുടേയും ശരാശരിക്കണക്കു വച്ച് നാം ജീവിതത്തെ ദീർഘമോ ഹ്രസ്വമോ ആയി, സമൃദ്ധമോ ദരിദ്രമോ ആയി, നിറഞ്ഞതോ ഒഴിഞ്ഞതോ ആയി അളക്കുന്നു: ശരാശരി മനുഷ്യജീവിതം വച്ച് മറ്റെല്ലാ ജീവികളുടേയും ജീവിതത്തെ നാം അളക്കുകയും ചെയ്യുന്നു- അതാകെ പിശകുമാണ്‌. നമ്മുടെ കാഴ്ചശക്തി ഇപ്പോഴത്തേതിനെക്കാൾ നൂറുമടങ്ങു കൂടുതലായിരുന്നെങ്കിൽ മറ്റൊരു മനുഷ്യനെ നാം അസാമന്യമായ ഉയരത്തിൽ കാണുമായിരുന്നു; അളക്കാൻ പറ്റാത്തതായി അയാളെ നമുക്കു കാണിച്ചുതരുന്ന അവയവങ്ങളെക്കുറിച്ചും നമുക്കു സങ്കല്പിക്കാവുന്നതാണ്‌. നേരേ മറിച്ച്, സൗരയൂഥത്തെ ഒരേയൊരു കോശമായി ചുരുക്കിക്കാണിക്കുന്ന മട്ടിലുള്ള അവയവങ്ങളും ഉണ്ടാവാം: വിപരീതമായ ശരീരഘടനയുള്ള ജീവികൾക്ക് മനുഷ്യശരീരത്തിലെ ഒരു കോശം, നിർമ്മിതിയിലും ചലനത്തിലും ഇണക്കത്തിലും, ഒരു സൗരയൂഥം പോലെ കാണപ്പെട്ടുവെന്നും വരാം. നമ്മുടെ ഇന്ദ്രിയങ്ങളുടെ ശീലങ്ങൾ  നുണകളുടേയും ചതികളുടേയും ഇഴകൾ കൊണ്ടു നെയ്തെടുത്ത ഒരു വലയാണ്‌ നമ്മുടെ പ്രത്യക്ഷാനുഭവം: ഇതാകുന്നു, നമ്മുടെ നിർണ്ണയങ്ങളുടേയും “അറിവി”ന്റെയും ആധാരവും- “യഥാർത്ഥലോക”ത്തേക്ക് ഒരു രക്ഷാമാർഗ്ഗവുമില്ല, പിൻവാതിലുമില്ല, വളഞ്ഞ വഴിയുമില്ല! നമ്മൾ ചിലന്തികൾ, നമ്മളുടെ വലയ്ക്കുള്ളിൽ നാമിരിക്കുന്നു, വലയിൽ വീഴുന്നതിനെയെല്ലാം നമുക്കു പിടിക്കാം, എന്നു പറഞ്ഞാൽ, കൃത്യമായും നമ്മുടെ വലയിൽത്തന്നെ വീഴാൻ ദാക്ഷിണ്യം കാണിക്കുന്നതെന്തിനേയും!


(from Daybreak)

അഭിപ്രായങ്ങളൊന്നുമില്ല: