2023, ഒക്‌ടോബർ 14, ശനിയാഴ്‌ച

പാബ്ലോ നെരൂദ -തേനീച്ചകൾക്ക്



തേനീച്ചകളുടെ ബഹുലത!
അവർ കയറിപ്പോകുന്നു, ഇറങ്ങിപ്പോകുന്നു,
കടുംചുവപ്പിലൂടെ, നീലിമയിലൂടെ, മഞ്ഞയിലൂടെ,
ലോകത്തെ ഏറ്റവും മാർദ്ദവമുള്ള
മാർദ്ദവത്തിലൂടെ;
നിങ്ങളൊരു ദളപുടത്തിലേക്ക്
തല കീഴ്ക്കാമ്പാടിടിച്ചിറങ്ങുന്നു,
നിങ്ങളുടെ ഇടപാടു നടത്തുന്നു,
പിന്നെ തിരിച്ചിറങ്ങുന്നു,
ഒരു സ്വർണ്ണക്കുപ്പായവുമണിഞ്ഞ്,
ഒരുകൂട്ടം മഞ്ഞപ്പാപ്പാസുകളുമിട്ട്.

ഇടുപ്പ്
ഒന്നാന്തരം,
അടിവയർ
കരി കൊണ്ടു വരഞ്ഞത്,
സദാ ചിന്തിച്ചുകൂട്ടുന്ന
കുഞ്ഞുതല,
ചിറകുകൾ
വെള്ളത്തിൽ നിന്നപ്പോൾപ്പണിതത്;
വാസനിക്കുന്ന ജനാലയോരോന്നിലൂടെയും
നിങ്ങൾ കയറിച്ചെല്ലുന്നു,
പട്ടു പോൽ നനുത്ത
വാതിലുകൾ തുറക്കുന്നു,
എത്രയും സുരഭിലമായ പ്രണയത്തിന്റെ
മണിയറയിലേക്കു കടക്കുന്നു,
വജ്രത്തരി പോലൊരു തേൻതുള്ളി
അവിടെക്കണ്ടെടുക്കുന്നു,
വിരുന്നു പോകുന്ന വീടുകളോരോന്നിലും നിന്നു
നിങ്ങൾ കവരുന്നു,
നിഗൂഢമായ മധു,
കൊഴുത്ത തേൻ,
സാന്ദ്രഗന്ധം,
തുള്ളിയിറ്റുന്ന വെളിച്ചം,
പിന്നെയൊടുവിൽ
നിങ്ങൾ മടങ്ങുന്നു,
നിങ്ങൾ സംഘമായി പാർക്കുന്ന
കൊട്ടാരത്തിലേക്ക്,
അതിന്റെ ഗോത്തിക് ആൾമറകളിൽ
നിങ്ങൾ നിക്ഷേപിക്കുന്നു,
പൂക്കളുടേയും പറക്കലിന്റേയും
ആ ഉല്പന്നം,
ദിവ്യവും നിഗൂഢവുമായ
ദാമ്പത്യസൂര്യൻ!
തേനീച്ചകളുടെ ജനതതി!
ഒരുമയുടെ
പാവനോത്കർഷം,
തുടിക്കുന്ന
പള്ളിക്കൂടം.

ഇരമ്പുന്ന,
ഒച്ചപ്പാടുകാരായ
വേലക്കാരികൾ
പൂന്തേൻ പരുവപ്പെടുത്തുന്നു,
നൊടിനേരം കൊണ്ടതിനെ
അമൃതബിന്ദുക്കളാക്കുന്നു;
ഒസോർണോവിലിത്
വേനല്ക്കലെ ഉച്ചമയക്കത്തിന്റെ കാലം.
അങ്ങു മുകളിൽ
സൂര്യനതിന്റെ കുന്തങ്ങൾ
മഞ്ഞിലെറിഞ്ഞുകൊള്ളിക്കുന്നു,
അഗ്നിപർവ്വതങ്ങൾ വെട്ടിത്തിളങ്ങുന്നു,
കടൽ പോലനന്തമായി
കര നീണ്ടുകിടക്കുന്നു
ആകാശത്തിനു നീലനിറം,
എന്നാലെന്തോ വിറകൊള്ളുന്നുണ്ട്,
വേനലിന്റെ 
ആഗ്നേയഹൃദയമാണത്,
പലതായിപ്പെരുകിയ
തേനൂറുന്ന ഹൃദയം,
മൂളുന്ന തേനീച്ച,
പൊന്നും പറക്കലും
ചേർത്തുപണിത തേനറ!

തേനീച്ചകളേ,
അതിനിർമ്മലരായ പണിക്കാരേ,
ഗോത്തിക് ജോലിക്കാരേ,
വെട്ടിത്തിളങ്ങുന്ന
തൊഴിലാളികളേ,
യുദ്ധത്തിൽ
വിഷമുള്ളായുധമാക്കുന്ന
ധീരരായ ചാവേറുകളേ;
മുരളൂ,
മണ്ണിന്റെ സമൃദ്ധികൾക്കു മേൽ
മുരളൂ,
പൊന്നിന്റെ കുടുംബമേ,
കാറ്റിന്റെ ബഹുലതേ,
ഉലർത്തിയിടൂ,
പൂക്കളിൽ നിന്നഗ്നി,
കേസരങ്ങളിൽ നിന്നു ദാഹം;
പകലുകളെ തുന്നിക്കൂട്ടുന്ന
കൂർത്ത,
വാസനിക്കുന്ന ഇഴ 
നിങ്ങൾ,
തേനിന്റെ വിതരണക്കാർ നിങ്ങൾ,
പശ്ചിമാകാശത്തെ
അതിവിദൂരദ്വീപുകളിൽ,
ഈറൻ ഭൂഖണ്ഡങ്ങളിൽ
യാത്ര ചെയ്യുന്നവർ.

അതെ:
മെഴുകുയർത്തട്ടെ
ഹരിതബിംബങ്ങൾ,
എണ്ണമറ്റ നാവുകളിൽ
തേനൊഴുകട്ടെ,
സമുദ്രമൊരു
തേനീച്ചക്കൂടാവട്ടെ,
ഭൂമി
പൂക്കളുടെ മേടയും
മേലങ്കിയുമാവട്ടെ,
ലോകമാകട്ടെ,
ഒരു ജലപാതം,
ഒരു ധൂമകേതുവിന്റെ വാൽ,
തേനറകളുടെ
തീരാത്ത കലവറയും!


അഭിപ്രായങ്ങളൊന്നുമില്ല: