2023, ഒക്‌ടോബർ 9, തിങ്കളാഴ്‌ച

ലെവ് ഷെസ്റ്റോവ്


ജീവിതത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ


നഗരത്തിലെ രാജപാതകളുടെ സൗകര്യങ്ങൾ തരാൻ ജീവിതത്തിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഇരുളടഞ്ഞ തെരുവുകൾക്കു കഴിയില്ല. ഇലക്ട്രിക് ലൈറ്റില്ല, ഗ്യാസ് വിളക്കുകളില്ല, ഒരു മണ്ണെണ്ണവിളക്കിന്റെ തൂണു പോലുമില്ല. നടപ്പാതകൾ തന്നെയില്ല: യാത്രക്കാരന്‌ ഇരുട്ടത്തു വഴിതപ്പി നടക്കേണ്ടിവരികയാണ്‌ വെളിച്ചം കിട്ടണമെങ്കിൽ ഒരിടിമിന്നൽ വീശുന്നതുവരെ അയാൾ കാത്തുനില്ക്കണം, അല്ലെങ്കിൽ പ്രാകൃതരീതിയിൽ കല്ലുകൾ തമ്മിലുരസ്സി ഒരു തീപ്പൊരി പുറത്തുകൊണ്ടുവരണം. പരിചയമില്ലാത്ത രൂപരേഖകൾ ഒരു മിന്നായം പോലെ വെളിച്ചപ്പെട്ടുവെന്നുവരാം; പിന്നയാൾ അപ്പോൾ മനസ്സിൽ പതിഞ്ഞതെന്താണോ, അതോർമ്മിച്ചെടുക്കാൻ നോക്കണം, അത് ശരിയായാലും തെറ്റായാലും. എന്തെന്നാൽ മറ്റൊരു വെളിച്ചം കിട്ടുക അത്ര എളുപ്പമല്ലോ; അല്ലെങ്കിൽ ഏതെങ്കിലും ചുമരിൽ അയാളുടെ തല ചെന്നിടിച്ചിട്ട് തീപ്പൊരികൾ പറക്കണം. ഇത്രയും ഗതികേടിലായ ഒരു കാൽനടയാത്രക്കാരൻ ഇത്തരം സാഹചര്യങ്ങളിൽ നിന്ന് എന്തു വിവരം ശേഖരിക്കാൻ? ജിജ്ഞാസയാൽ പ്രേരിതനായി (അത്രയും ബലത്തതായിരുന്നു ആ ജിജ്ഞാസ എന്നു നാം സങ്കല്പിക്കുക) ജീവിതത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ തപ്പിത്തടഞ്ഞുനടന്ന അയാളിൽ നിന്ന് വ്യക്തമായ ഒരു വിവരണം നാമെങ്ങനെ പ്രതീക്ഷിക്കാൻ? അയാളുടെ വിവരണങ്ങളെ പ്രകാശപൂരിതമായ തെരുവുകളിലെ യാത്രക്കാരുടെ വിവരണങ്ങളുമായി നാമെന്തിനു താരതമ്യം ചെയ്യണം?


സനാതനനിയമങ്ങൾ


സമകാലീനലോകത്ത് നമ്മെ ഭരിക്കുന്ന നിയമങ്ങളുടെ പിടിയിൽ നിന്നു രക്ഷപ്പെടാൻ നാം ചരിത്രം പഠിക്കണം. അന്യകാലങ്ങളിൽ അന്യദേശങ്ങളിലെ അന്യമനുഷ്യരുടെ ജീവിതങ്ങൾ നമ്മെ പഠിപ്പിക്കുന്നു, നമ്മുടെ “സനാതനനിയമങ്ങളും” അപ്രമാദികളെന്നു വച്ചിരിക്കുന്ന ആശയങ്ങളും വെറും ഭ്രൂണഹത്യകൾ മാത്രമാണെന്നു ബോദ്ധ്യപ്പെടാൻ. ഒരു ചുവടു കൂടി വയ്ക്കുക, മനുഷ്യവർഗ്ഗം ഈ ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവിക്കുന്നുണ്ടെന്നു സങ്കല്പിക്കുക, നമ്മുടെ ഐഹികസനാതനത്വങ്ങൾക്ക് അവയുടെ ചാരുതകളെല്ലാം നഷ്ടപ്പെടുകയും ചെയ്യുന്നു.


പ്രപഞ്ചത്തെക്കുറിച്ചുള്ള സങ്കല്പനങ്ങൾ


നമ്മുടെ അസ്തിത്വത്തിന്റെ മൗലികയാഥാർത്ഥ്യത്തെക്കുറിച്ച് നമുക്കൊന്നുമറിയില്ല, എന്നെങ്കിലും നാമതറിയാനും പോകുന്നില്ല. ഇക്കാര്യത്തിൽ നമുക്കു യോജിപ്പിലെത്താം. എന്നാൽ അതുകൊണ്ടർത്ഥമാകുന്നില്ല, ഏതെങ്കിലും സിദ്ധാന്തത്തെ നാം അന്ധമായി അംഗീകരിക്കണമെന്നും അതിനെ നമ്മുടെ ജീവിതപ്രമാണമാക്കണമെന്നും. ഇതേ അർത്ഥമാക്കാനുള്ളു: തന്റെ ചെരുപ്പോ കയ്യുറയോ മാറ്റുന്നപോലെ പ്രപഞ്ചത്തെക്കുറിച്ചുള്ള തന്റെ ധാരണ മാറ്റാൻ തടസ്സമില്ല മനുഷ്യനെന്ന്; മറ്റു മനുഷ്യരുമായുള്ള ബന്ധങ്ങളുടെ കാര്യത്തിലേ അവൻ താത്വികമായ സ്ഥിരത സൂക്ഷിക്കേണ്ടതുള്ളുവെന്ന്; അതാകട്ടെ, ഏതുവരെ, എത്രത്തോളം  നമ്മെ ആശ്രയിക്കാമെന്ന് അവർക്കറിയാനും വേണ്ടി മാത്രം. അതിനാൽ, ബാഹ്യലോകത്ത് അവൻ ചിട്ടയും നിയമവും പാലിക്കണം, തന്റെ ആന്തരലോകത്ത് സമ്പൂർണ്ണമായ അവ്യവസ്ഥയും. ഇനി, അങ്ങനെയൊരു ദ്വന്ദ്വഭാവം പാലിക്കാൻ ബുദ്ധിമുട്ടു തോന്നുന്നവർക്ക് എന്തെങ്കിലും തരത്തിലുള്ള ചിട്ട ഉള്ളിലും സൂക്ഷിക്കാവുന്നതാണ്‌. അതിലവർ അഭിമാനം കൊള്ളരുതെന്നേയുള്ളു; തങ്ങളുടെ ബലഹീനതയുടെ, ക്ഷുദ്രതയുടെ, ജഡബുദ്ധിയുടെ ഒരു ലക്ഷണമാണതെന്ന് അവർക്കെപ്പോഴും ഓർമ്മയുണ്ടായിരിക്കണം.


പ്രപഞ്ചത്തിന്റെ തോന്ന്യാസം


എപ്പിക്ക്യൂറസ്സും അദ്ദേഹത്തിന്റെ ക്ഷോഭവുമൊക്കെ ഇരിക്കെത്തന്നെ എന്തിൽ നിന്നും എന്തുവേണമെങ്കിലും ഉണ്ടായിവരാമെന്ന് സമ്മതിച്ചുകൊടുക്കാൻ നിർബ്ബന്ധിതരാവുകയാണു നാം. എന്നു പറഞ്ഞതുകൊണ്ട് ഒരു കല്ക്കഷണം എന്നെങ്കിലും അപ്പത്തുണ്ടായി മാറിയിട്ടുണ്ടെന്നോ അല്ലെങ്കിൽ, നമ്മുടെ ഈ ദൃശ്യപ്രപഞ്ചം ഏതോ പുകപടലത്തിൽ നിന്ന് “സ്വാഭാവികമായി” ഉണ്ടായിവന്നതാണെന്നോ അല്ല അർത്ഥമാക്കുന്നത്. പക്ഷേ പ്രകൃതിയുടെ അനിയതസ്വഭാവത്തിന്‌ എത്ര ചെറുതെങ്കിലുമായ ഒരു പരിധി വയ്ക്കാൻ സഹായകമായ രീതിയിൽ എന്തെങ്കിലുമൊന്ന് നമ്മുടെ മനസ്സുകളിൽ നിന്നോ നമ്മുടെ അനുഭവങ്ങളിൽ നിന്നോ അനുമാനിച്ചെടുക്കാൻ കഴിയുന്നില്ല എന്നതാണ്‌ വസ്തുത. ഇപ്പോൾ സംഭവിക്കുന്നത് തീർത്തും വ്യത്യസ്തമായ മറ്റൊരു വിധത്തിലാണ്‌ സംഭവിക്കാൻ ഇട വന്നിരുന്നതെങ്കിൽ ഇത്രതന്നെ “സ്വാഭാവികമായി” നമുക്കതു തോന്നുകയും ചെയ്യുമായിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, പ്രകൃതിയിലെ പ്രതിഭാസങ്ങളെ സംബന്ധിച്ച നമ്മുടെ നിർണ്ണയങ്ങളിൽ അനിവാര്യതയുടെ ഒരു ഘടകം ഉണ്ടെന്നിരിക്കാമെങ്കിലും യാദൃച്ഛികസത്യങ്ങളുടെ പതിരിൽ നിന്ന് അനിവാര്യതയുടെ നെന്മണികൾ വേർതിരിച്ചെടുക്കാൻ നമുക്കിന്നേവരെ കഴിഞ്ഞിട്ടില്ല, അതെന്നെങ്കിലും സാദ്ധ്യമാകുമെന്നും തോന്നുന്നില്ല. അതിനും പുറമേ, അനിവാര്യമോ ആകസ്മികമോ, ഏതാണ്‌ കൂടുതൽ സാരവത്തും പ്രധാനവുമെന്നുപോലും നമുക്കറിയുകയുമില്ല. അതിനാൽ “നിത്യസത്യങ്ങൾ” കണ്ടെത്താനുള്ള ശ്രമങ്ങളിൽ നിന്ന് തത്വശാസ്ത്രം പിൻവാങ്ങണമെന്നുള്ള നിഗമനത്തിലെത്താൻ നാം നിർബ്ബന്ധിതരാവുകയാണ്‌. അനിശ്ചിതത്വത്തിൽ ജീവിക്കാൻ മനുഷ്യനെ പഠിപ്പിക്കുക എന്നതാണ്‌ തത്വശാസ്ത്രത്തിനു പറഞ്ഞ പണി- അനിശ്ചിതത്വത്തെ അങ്ങേയറ്റം പേടിക്കുന്ന, ഒന്നല്ലെങ്കിൽ മറ്റൊരു പ്രമാണത്തിനു പിന്നിൽ എന്നെന്നും ഒളിച്ചിരിക്കുന്ന മനുഷ്യനെ. ഒന്നുകൂടി ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യർക്കു സമാശ്വാസം കൊടുക്കുകയല്ല, അവരുടെ സ്വസ്ഥത കെടുത്തുകയാണ്‌ തത്വശാസ്ത്രം ചെയ്യേണ്ടത്.

ആത്യന്തികപ്രശ്നങ്ങൾ


ആത്യന്തികപ്രശ്നങ്ങൾ എന്നു വിളിക്കപ്പെടുന്ന ആ ചോദ്യങ്ങൾ ഇന്നവ നമ്മളെ എത്ര ക്ലേശിപ്പിക്കുന്നുവോ, അത്രതന്നെ ചരിത്രത്തിന്റെ ഉദയകാലത്തും മനുഷ്യരാശിയെ ക്ലേശിപ്പിച്ചിരുന്നു. ആദാമിനും ഹവ്വയ്ക്കും “അറിയാൻ” ആഗ്രഹമുണ്ടായി; സ്വന്തം വിധിയെ അപകടപ്പെടുത്തിക്കൊണ്ട് അവർ അറിവിന്റെ കനി പറിച്ചെടുക്കുകയും ചെയ്തു. തന്റെ ബലി ദൈവത്തിനു ഹിതമായില്ല എന്നു കണ്ട കായേൻ സ്വന്തം സഹോദരന്റെ ജീവനെടുത്തു: തന്റെ ഹനിക്കപ്പെട്ട അവകാശങ്ങളുടെ ന്യായീകരണത്തിനായി നീതിയുടെ പേരിൽ താൻ കൊലപാതകം നടത്തുകയായിരുന്നു എന്നാണ്‌ അയാൾക്കു തോന്നിയത്. കായേന്റെ ബലിയെക്കാൾ ആബേലിന്റെ ബലി ദൈവം ഇഷ്ടപ്പെട്ടതിന്റെ കാരണം ആർക്കും ഇതുവരെ മനസ്സിലായിട്ടുമില്ല. നമ്മുടെ കാലത്താവട്ടെ, (പുഷ്കിന്റെ കവിതയിലുള്ള പ്രകാരം) സലീറി കായേന്റെ പക ആവർത്തിക്കുകയും തന്റെ സുഹൃത്തും ഉപകർത്താവുമായ മൊസാർട്ടിനു വിഷം കൊടുക്കുകയും ചെയ്യുന്നു. “ഭൂമിയിൽ നീതിയില്ലെന്ന് എല്ലാവരും പറയുന്നു; എന്നാൽ അങ്ങു മുകളിലും നീതിയില്ല: സംഗീതത്തിലെ ഏറ്റവും ലളിതമായ ഒരു രാഗം പോലെ വ്യക്തമാണ്‌ എനിക്കത്.” ഈ വാക്കുകളിൽ തന്റെതന്നെ മനസ്സിനെ കാർന്നുതിന്നുന്ന സംശയങ്ങൾ വായിച്ചെടുക്കാൻ കഴിയാത്തതായി ഈ ഭൂമിയിൽ ഒരു മനുഷ്യനുമുണ്ടാവില്ല. ഇതിന്റെ അനന്തരഫലം എന്നു പറയുന്നത് സർഗ്ഗാത്മകമായ ദുരന്തമാണ്‌; മനുഷ്യസൃഷ്ടിയുടെ ഏറ്റവും ഉയർന്ന രൂപമായിട്ടാണ്‌ ഇന്നേവരെ അതു പരിഗണിക്കപ്പെട്ടുവരുന്നതും. സർവ്വതും പൊരുളഴിക്കപ്പെടുകയും വിശദീകരിക്കപ്പെടുകയുമാണ്‌. നമ്മുടെ വിജ്ഞാനത്തെ പൗരാണികരുടേതുമായി തട്ടിച്ചുനോക്കുമ്പോൾ അതിജ്ഞാനികളാണ്‌ നാമെന്നു തോന്നിയേക്കാം. എന്നാൽ ആത്യന്തികനീതി എന്ന പ്രഹേളികയുടെ പൊരുളഴിക്കുന്ന കാര്യം വരുമ്പോൾ കായേൻ നിന്നിടത്തുതന്നെയാണ്‌ ഇപ്പോഴും നാം. പുരോഗതി, നാഗരികത, മനുഷ്യമനസ്സിന്മേലുള്ള വിജയങ്ങൾ ഇതൊന്നും ഇക്കാര്യത്തിൽ പുതുതായൊന്നും കൊണ്ടുവന്നിട്ടില്ല. വൈരൂപ്യത്തിനും രോഗത്തിനും ദുരിതത്തിനും വാർദ്ധക്യപീഡകൾക്കും മരണത്തിനും മുന്നിൽ നമ്മുടെ പൂർവ്വികരെപ്പോലെ ഇപ്പോഴും നാം ഭയന്നും അന്ധാളിച്ചും നില്ക്കുന്നു. ഐഹികഭീതികളെ പ്രശ്നങ്ങളാക്കി മാറ്റാനേ ജ്ഞാനികൾ എന്നു പറയുന്നവർക്കു കഴിഞ്ഞിട്ടുള്ളു. ഭയാനകമായത് ഭയാനകമായി “തോന്നുകയാണ്‌” എന്നു വരാമെന്നും ദീർഘയാത്രയ്ക്കൊടുവിൽ പുതിയതെന്തെങ്കിലും നമ്മെ കാത്തിരിക്കുന്നുണ്ടെന്നുവരാം എന്നും അവർ നമ്മോടു പറയുന്നു. ആവാം! എന്നാൽ അഭ്യസ്തവിദ്യനായ, നൂറ്റാണ്ടുകളായി മനുഷ്യരാശി ആർജ്ജിച്ച വിജ്ഞാനം വിളിപ്പുറത്തുള്ള ആധുനികമനുഷ്യന്‌ സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ട് ആത്യന്തികപ്രശ്നങ്ങൾ പൊരുളു തിരിക്കാനൊരുമ്പെട്ട ആ പ്രാചീനഗായകനെക്കാൾ അധികമൊന്നും അറിയില്ല എന്നതാണ്‌ വാസ്തവം. ഊർദ്ധ്വൻ വലിക്കുന്ന ഒരു നാഗരികതയുടെ സന്തതികളായ നാം, ജനിച്ചപ്പോഴേ വൃദ്ധരായ നാം, ഇക്കാര്യത്തിൽ ആദാമിനെപ്പോലെ ചെറുപ്പവുമാണ്‌.

പ്രതീകങ്ങൾ

സോക്രട്ടീസ് തന്റെ ദാർശനികവ്യവഹാരങ്ങളൊക്കെക്കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സാന്തിപ്പി പാത്രം കഴുകിയ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ ദേഹത്തൊഴിച്ചുവെന്നും “കൊടുങ്കാറ്റിനു പിന്നാലെ മഴ പെയ്യാതെവയ്യ” എന്ന് അദ്ദേഹം പ്രതികരിച്ചു എന്നുമാണ്‌ പുരാവൃത്തം. എന്നാൽ ഇങ്ങനെ പറയുന്നതായിരുന്നില്ലേ കൂടുതൽ സമഞ്ജസം (തത്വചിന്തകന്റെ കാര്യത്തിലല്ല, തത്വചിന്തയുടെ കാര്യത്തിൽ): താത്വികവ്യായാമത്തിൽ ഏർപ്പെട്ടതില്പിന്നെ നമുക്കു തോന്നുന്നു, നമുക്കു മേൽ അഴുക്കുവെള്ളം എടുത്തൊഴിച്ചുവെന്ന്. അതിനാൽ ഈ സംഭവത്തെ നാം കാണേണ്ടത് സോക്രട്ടീസിന്റെ ആത്മാവിൽ നടന്ന ഒരു കാര്യത്തിന്‌ സാന്തിപ്പി ബാഹ്യാവിഷ്കാരം നല്കുകയായിരുന്നു എന്നാണ്‌. പ്രതീകങ്ങൾ എപ്പോഴും സുന്ദരമാകണമെന്നില്ല. *

നിഗമനങ്ങളിലെത്തുമ്പോൾ

വിശന്നിരിക്കുന്ന ഒരാൾക്ക് ആരോ ഒരപ്പത്തിന്റെ തുണ്ടും കരുണയോടൊരു വാക്കും നല്കി. അപ്പത്തേക്കാൾ അയാൾക്കു കാര്യമായിത്തോന്നിയത് ആ കാരുണ്യമായിരുന്നു. എന്നാൽ അപ്പത്തിന്റെ കൂടെയല്ലാതെയാണ്‌ ആ കാരുണ്യവചനം അയാൾക്കു കിട്ടിയിരുന്നതെങ്കിൽ സുന്ദരമായ പദപ്രയോഗങ്ങളോട് അയാൾക്കു വെറുപ്പു തോന്നിയെന്നു വരാം. അതിനാൽ നിഗമനങ്ങളിലെത്തുമ്പോൾ ജാഗ്രത പാലിക്കേണ്ടതുണ്ട്: ആശ്വസിപ്പിക്കുന്ന നുണയേക്കാൾ സത്യത്തിനാണ്‌ അടിയന്തരപ്രാധാന്യം എന്ന നിഗമനത്തിലെത്തുമ്പോൾ വിശേഷിച്ചും. ഒറ്റയൊറ്റ പ്രതിഭാസങ്ങളുടെ പരസ്പരബന്ധം വളരെ അപൂർവ്വമായേ വ്യവച്ഛേദിച്ചറിയാൻ കഴിയൂ. പൊതുവേ പറയുമ്പോൾ, പല കാരണങ്ങളിൽ നിന്ന് ഒരു ഫലം ഉണ്ടാകാം. ആദർശവല്ക്കരണത്തോടുള്ള നമ്മുടെ ചായ്‌വു കാരണം ഉന്നതമായി നമുക്കു തോന്നുന്ന കാരണത്തിന്‌ നാം പ്രാമുഖ്യം നല്കുകയും ചെയ്യുന്നു. *

തർക്കവും ചിന്തയും

സംശയം വേണ്ട, ആർക്കും ചിന്തിക്കാൻ ആഗ്രഹമില്ല. തർക്കചിന്തയുടെ കാര്യമല്ല ഞാൻ പറയുന്നത്. അത്, മറ്റേതു പ്രാകൃതികധർമ്മം പോലെയും, മനുഷ്യന്‌ മാനസികാഹ്ലാദം നല്കുന്നതാണല്ലോ. അക്കാരണത്താൽ ദാർശനികപദ്ധതികൾ, അവ എത്ര സങ്കീർണ്ണമായാലും, പൊതുജനത്തിനിടയിൽ സ്ഥായിയും യഥാർത്ഥവുമായ താല്പര്യമുണർത്താൻ പര്യാപ്തമാണ്‌; മനസ്സിന്റെ താർക്കികവ്യാപാരമല്ലാതെ മറ്റൊന്നും ആവശ്യമായിവരുന്നില്ല എന്ന ഉപാധിയുണ്ടെന്നു മാത്രം. എന്നാൽ ചിന്തിക്കുക- യഥാർത്ഥമായി ചിന്തിക്കുക- അതിനർത്ഥം തർക്കം ത്യജിക്കുക എന്നുതന്നെയാണ്‌. പുതിയൊരു ജീവിതം ജീവിക്കുക എന്നാണ്‌ അതിനർത്ഥം. തനിക്കേറ്റവും പ്രിയപ്പെട്ട ശീലങ്ങൾ, അഭിരുചികൾ, മമതകൾ തുടങ്ങിയവ എന്നെന്നേക്കുമായി ബലി കഴിക്കുക എന്നാണ്‌ അതിനർത്ഥം; ആ ത്യാഗത്തിന്‌ എന്തെങ്കിലും പ്രതിഫലം കിട്ടുമെന്ന് ഒരുറപ്പും ഇല്ലതാനും. കലാകാരന്മാരും ദാർശനികരും ഒരു ചിന്തകനെ സങ്കല്പിക്കുന്നത് ഇങ്ങനെയായിരിക്കും: കർക്കശമായ മുഖവും അദൃശ്യത്തിലേക്കു തുളച്ചുകയറുന്ന നിശിതദൃഷ്ടിയും അഭിജാതമായ ഭാവഹാവാദികളുമുള്ള ഒരാൾ- പറക്കാൻ ചിറകെടുക്കുന്ന ഒരു കഴുകൻ. അങ്ങനെയൊന്നുമില്ല. ചിന്തിക്കുന്ന മനുഷ്യൻ എന്നാൽ സമനില നഷ്ടപ്പെട്ട ഒരാൾ എന്നാണ്‌, ദുരന്തനായകൻ എന്ന അർത്ഥത്തിലല്ല, ഗ്രാമ്യമായ അർത്ഥത്തിൽത്തന്നെ. കൈ കൊണ്ടു വായുവിൽ തുഴഞ്ഞും കാലിട്ടടിച്ചും പേടിച്ചരണ്ട മുഖവുമായി നിസ്സഹായതയുടേയും അന്ധാളിപ്പിന്റേയും ഒരു ഹാസ്യചിത്രീകരണം തന്നെയാണയാൾ.
*

അയൽപ്പേടി

Homo homini lupus (മനുഷ്യൻ മനുഷ്യനു ചെന്നായ)- ലോകനീതിയുടെ ഏറ്റവും ഉറച്ച പ്രമാണങ്ങളിൽ ഒന്നാണിത്. നമ്മുടെ ഓരോ അയല്ക്കാരനിലും നമ്മെ പേടിപ്പിക്കുന്ന ഒരു ചെന്നായയെ നാം കാണുന്നുണ്ട്. “ആ മനുഷ്യൻ ദുഷ്ടബുദ്ധിയാണ്‌; നിയമം കൊണ്ട് അയാളെ നിയന്ത്രിച്ചില്ലെങ്കിൽ അയാൾ നമ്മളെ മുടിയ്ക്കും,” ശിഷ്ടാചാരത്തിന്റെ പഴകിയ ചാലു മാറിനടക്കുന്ന ഓരോ ആളെക്കാണുമ്പോഴും നാമിങ്ങനെ മനസ്സിൽ പറയും. ആ പേടിയ്ക്കു ന്യായമില്ലാതെയുമില്ല. അത്ര പാവങ്ങളാണു നാം, അത്ര ദുർബ്ബലരാണ്‌, അത്രയെളുപ്പം തകരുന്നവരും ഇല്ലാതാവുന്നവരുമാണ്‌! നാമെങ്ങനെ പേടിക്കാതിരിക്കും! എന്നാൽ നാം ഭയക്കുന്ന അപായത്തിനും ദുഷ്ടതയ്ക്കും പിന്നിൽ സാരവത്തായ, നമ്മുടെ സൂക്ഷ്മവും അനുഭാവപൂർണ്ണവുമായ ശ്രദ്ധയർഹിക്കുന്നതുമായ എന്തെങ്കിലും മറഞ്ഞുകിടക്കുന്നുമുണ്ടാവും. പക്ഷേ ഭയത്തിന്റെ കണ്ണുകൾക്കു വലിപ്പം കൂടുതലാണ്‌. അപകടം, അപകടം മാത്രമേ നാം കാണുന്നുള്ളു; സദാചാരത്തിന്റെ ഒരു വല നെയ്ത് ഒരു കോട്ടയ്ക്കുള്ളിലെന്നപോലെ സുരക്ഷിതരായി ജീവിതകാലം മുഴുവൻ നാം കഴിച്ചുകൂട്ടുന്നു. കവികൾ മാത്രമേ ആ അപകടകാരികളെ പുകഴ്ത്താൻ ഒരുമ്പെട്ടിട്ടുള്ളു- ഡോൺ ജൂവാന്മാരെ, ഫൗസ്റ്റുകളെ, ടാൻഹൗസെർമാരെ. പക്ഷേ ആരും കവികളെ ഗൗരവത്തിലെടുക്കുന്നില്ല. പൊതുബോധം ഒരു ബൈറണെയോ ഒരു ഗയ്ഥെയെയോ ഒരു മോളിയെറെയോ അല്ല വിലമതിക്കുക, ഒരു കച്ചവടക്കാരനെയോ ഒരു റൗഡിത്തലവനെയോ ആണ്‌. *

സദാചാരവും പ്രതികാരവും

മനുഷ്യരിൽ വച്ചേറ്റവും പ്രതികാരദാഹികളാണ്‌ സദാചാരഭ്രമക്കാർ; പ്രതികാരത്തിന്റെ ഏറ്റവും ഫലപ്രദവും സൂക്ഷ്മവുമായ ആയുധമായി അവർ സദാചാരത്തെ ഉപയോഗപ്പെടുത്തുന്നു. തങ്ങളുടെ അയല്ക്കാരെ വെറുക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തതുകൊണ്ടു മാത്രം അവർക്കു തൃപ്തിയാവുന്നില്ല; ആ കുറ്റാരോപണം ഏല്ലാവരും ഏറ്റെടുക്കുകയും വേണം: എന്നു പറഞ്ഞാൽ, എല്ലാ മനുഷ്യരും ഒറ്റയാളായി അയാളെ നേരിടണം; പോരാ, കുറ്റാരോപിതന്റെ മനഃസാക്ഷിയും അയാൾക്കെതിരാവണം. അപ്പോഴേ അവർക്കു തൃപ്തിയാവുന്നുള്ളു, അവർക്ക് ഉറപ്പു വരുന്നുള്ളു. ഇത്രയും അത്ഭുതകരമായ ഫലങ്ങളുണ്ടാക്കാൻ ഈ ഭൂമിയിൽ സദാചാരമല്ലാതെ മറ്റെന്തുണ്ട്!

(from All Things Are Possible)


അഭിപ്രായങ്ങളൊന്നുമില്ല: