2016, സെപ്റ്റംബർ 21, ബുധനാഴ്‌ച

ലാംഗ്സ്റ്റൺ ഹ്യൂഗ്സ് –1- ജീവിതത്തെക്കുറിച്ചുള്ള കവിതകള്‍


Langston-Hughes (2)
ലാംഗ്സ്റ്റൺ ഹ്യൂഗ്സ് James Mercer Langston Hughes(1902-1967)- മിസ്സൗറിയിലെ ജോപ്‌ലിനിൽ 1902 ഫെബ്രുവരി 1ന്‌ ജനിച്ചു. അദ്ദേഹം കുട്ടിയായിരിക്കുമ്പോൾത്തന്നെ അച്ഛനമ്മമാർ വേർപിരിയുകയും അച്ഛൻ മെക്സിക്കോയിലേക്കു താമസം മാറ്റുകയും ചെയ്തിരുന്നു. പതിമൂന്നു വയസ്സു വരെ മുത്തശ്ശിയാണ്‌ വളർത്തിയത്. തുടർന്നദ്ദേഹം ലിങ്കണിൽ അമ്മയോടും അവരുടെ രണ്ടാം ഭർത്താവിനുമൊപ്പം താമസമായി. ഇവിടെ വച്ചാണ്‌ അദ്ദേഹം കവിതയെഴുത്ത് തുടങ്ങിയത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഒരു കൊല്ലം മെക്സിക്കോയിൽ ചെലവഴിച്ചു. പിന്നീട് ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ പഠനത്തിനു ചേർന്നു. ഇക്കാലത്ത് പാചകക്കാരനായും അലക്കുകാരനായും ബസ്സിലെ ക്ളീനറായുമൊക്കെ ജോലി ചെയ്തിട്ടുണ്ട്. നാവികനായി ജോലി ചെയ്തുകൊണ്ട് ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും കപ്പൽയാത്രയും ചെയ്തു. 1926ൽ ആദ്യത്തെ കവിതാസമാഹാരമായ The Weary Blues പ്രസിദ്ധീകരിച്ചു. 1930ൽ ഇറങ്ങിയ ആദ്യനോവൽ Not Without Laughter സാഹിത്യത്തിനുള്ള Harman സ്വർണ്ണമെഡൽ നേടി. കവിതകൾക്കു പുറമേ പതിനൊന്ന് നാടകങ്ങളും The Big Sea(1940) എന്ന ആത്മകഥയും അദ്ദേഹത്തിന്റേതായിട്ടുണ്ട്. പ്രോസ്ട്രേറ്റ് ക്യാൻസറിനെ തുടർന്ന് 1967 മേയ് 22ന്‌ ന്യൂയോർക്ക് സിറ്റിയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു.

തന്നെ സ്വാധീനിച്ചവരായി ഹ്യൂഗ്സ് അംഗീകരിക്കുന്നത് പോൾ ലോറൻസ് ഡൻബാർ, കാൾ സാൻഡ്ബർഗ്, വാൾട്ട് വിറ്റ്മാൻ എന്നിവരെയാണ്‌. ഇരുപതുകൾ മുതൽ അറുപതുകൾ വരെയുള്ള കറുത്ത വർഗ്ഗക്കാരുടെ ജീവിതത്തിന്റെ നിറപ്പകിട്ടാർന്നതും എന്നാൽ ഗഹനവുമായ പ്രതിപാദനങ്ങളാണ്‌ അദ്ദേഹത്തിന്റെ കൃതികളെല്ലാം. ജാസ് സംഗീതലോകവുമായുള്ള അദ്ദേഹത്തിന്റെ ബന്ധം 1920ലെ ഹാർലെം കേന്ദ്രമാക്കിയുള്ള ജാസ് പുനരുത്ഥാനത്തിൽ കാര്യമായ പങ്കു വഹിച്ചിരുന്നു. തന്റെ കാലത്തെ മറ്റ് ആഫ്രോ-അമേരിക്കൻ കവികളിൽ നിന്നു വ്യത്യസ്തമായി ഹ്യൂഗ്സിന്‌ തന്റെ വൈയക്തികമായ അനുഭവങ്ങളും കറുത്ത അമേരിക്കയുടെ പൊതുവായ അനുഭവങ്ങളും തമ്മിൽ വേർതിരിവുണ്ടായിരുന്നില്ല. അദ്ദേഹം തന്റെ വർഗ്ഗക്കാരുടെ കഥകൾ പറഞ്ഞത് അവരുടെ യഥാർത്ഥസംസ്കാരം പ്രതിഫലിക്കുന്ന വഴികളിലൂടെയാണ്‌; അതിൽ അവരുടെ യാതനകൾക്കൊപ്പം അവരുടെ സംഗീതപ്രേമവും ചിരിയും ഭാഷ തന്നെയും സാമഗ്രികളായി.

“ഇരുപതുകളിൽ മിക്കവാറും മറ്റെല്ലാ കവികളും ഉൾവലിഞ്ഞപ്പോൾ, എണ്ണം ചുരുങ്ങിച്ചുരുങ്ങി വരുന്ന കാവ്യാസ്വാദകർക്കായുള്ള ദുർഗ്രഹവും നിഗൂഢവുമായ രചനകളായി അവരുടെ കവിതകൾ മാറിയപ്പോൾ വായിക്കാനറിയുന്ന ഏവർക്കും സുപ്രാപ്യമായ ഭാഷയും പ്രമേയങ്ങളും ആശയങ്ങളും മനോഭാവങ്ങളുമായി ഹ്യൂഗ്സ് പുറത്തേക്കു വരികയായിരുന്നു...” ഡൊണാൾഡ് ബി. ഗിബ്സൺ പറയുന്നു.


1. നീഗ്രോ പുഴകളെക്കുറിച്ചു പറയുന്നു


പുഴകളെ പണ്ടേ ഞാനറിഞ്ഞിരുന്നു:
ലോകത്തെപ്പോലെ പുരാതനമായ ,
മനുഷ്യസിരകളിലൊഴുകുന്ന മനുഷ്യരക്തത്തെക്കാൾ പ്രായമേറിയ പുഴകളെ 
പണ്ടേ ഞാനറിഞ്ഞിരുന്നു.


എന്റെ ആത്മാവിനും പുഴകളെപ്പോലാഴമായിരിക്കുന്നു.

ഉദയങ്ങൾക്കു ചെറുപ്പമായിരുന്നപ്പോൾ യൂഫ്രട്ടീസിൽ ഞാൻ കുളിച്ചു.
കോംഗോയുടെ കരയിൽ ഞാനെന്റെ കൂര പണിതു,
അതെന്നെ പാടിയുറക്കുകയും ചെയ്തു.
നൈൽ നദിയെ ഞാൻ നോക്കിനിന്നിരുന്നു,
അതിന്റെ കരയിലാണു ഞാൻ  പിരമിഡുകൾ  പണിതുയർത്തിയതും.
ലിങ്കൺ ന്യൂ ഓർലിയൻസിലേക്കു പോയപ്പോൾ
മിസിസിപ്പി പാടിയ പാട്ടു ഞാൻ കേട്ടിരുന്നു,
അതിന്റെ ചേറു പറ്റിയ മാറിടം
അസ്തമയവേളയിൽ പൊന്മയമാകുന്നതും ഞാൻ കണ്ടു.


പുഴകളെ പണ്ടേ ഞാനറിഞ്ഞിരുന്നു:
പ്രാചീനമായ, നിറമിരുണ്ട പുഴകളെ.


എന്റെ ആത്മാവിനും പുഴകളെപ്പോലാഴമായിരിക്കുന്നു.

2. സൂ അമ്മായിയുടെ കഥകള്‍


സൂ അമ്മായിയുടെ തല നിറയെ കഥകളാണ്.
സൂ അമ്മായിയുടെ  ഹൃദയം നിറയെ കഥകളാണ്.
വേനല്ക്കാലരാത്രികളിൽ പൂമുഖത്തിരിക്കുമ്പോൾ
മുഖമിരുണ്ട ഒരു കുട്ടിയെ മാറോടടുക്കിപ്പിടിച്ച്
സൂ അമ്മായി കഥകൾ പറഞ്ഞുകൊടുക്കുന്നു.


പൊള്ളുന്ന വെയിലത്തു പണിയെടുക്കുന്ന
കറുത്ത അടിമകൾ,
മഞ്ഞിറ്റുന്ന രാത്രിയിൽ നടന്നുപോകുന്ന
കറുത്ത അടിമകൾ,
ഒരു പെരുമ്പുഴയുടെ തീരത്തു ശോകഗാനങ്ങൾ പാടിയിരിക്കുന്ന
കറുത്ത അടിമകൾ,
അവരലിഞ്ഞുചേരുന്നു
സൂ അമ്മായിയുടെ കഥയൊഴുക്കിൽ,
അവരലിഞ്ഞുചേരുന്നു
സൂ അമ്മായിയുടെ കഥകളിൽ
വന്നുപോകുന്ന ഇരുണ്ട നിഴലുകളിൽ.


കേട്ടിരിക്കുന്ന ഇരുനിറക്കാരനായ കുട്ടിക്കറിയാം,
സൂ അമ്മായിയുടെ കഥകൾ സംഭവകഥകളാണെന്ന്,
ഒരു പുസ്തകത്തിൽ നിന്നുമല്ല
സൂ അമ്മായിക്കു തന്റെ കഥകൾ കിട്ടിയതെന്ന്,
അവരുടെ സ്വന്തം ജീവിതത്തിൽ നിന്നു
നേരേ ഇറങ്ങിവരികയാണവയെന്ന്.


ഇരുനിറക്കാരനായ കുട്ടി നിശ്ശബ്ദനുമാണ്‌,
ഒരു വേനല്ക്കാലരാത്രിയിൽ
സൂ അമ്മായിയുടെ കഥകൾ കേട്ടിരിക്കുമ്പോൾ.



3. ചോദ്യങ്ങള്‍ (1)


മരണമെന്ന ആക്രിക്കാരൻ കിഴവൻ
നമ്മുടെ ഉടലുകൾ പെറുക്കിയെടുത്ത്
വിസ്മൃതിയുടെ കീറച്ചാക്കിലേക്കിടുമ്പോൾ,
ഞാൻ ആലോചിച്ചുപോവുകയാണ്‌,
ഒരു വെള്ളക്കാരൻ കോടീശ്വരന്റെ ശവത്തിന്‌
ഒരു നീഗ്രോ തോട്ടപ്പണിക്കാരന്റെ ജഡത്തേക്കാൾ
അയാൾ വില കൂടുതൽ കാണുമോ,
നിത്യതയുടെ നാണയക്കണക്കില്‍?



4. എന്റെ ഇഷ്ടങ്ങൾ



എനിക്കിഷ്ടം,
മാനത്തു വിളങ്ങിനില്ക്കുന്ന
മുഴുത്ത ചന്ദ്രനെ കാണാൻ;

എനിക്കിഷ്ടം,
നിഴൽമേഘങ്ങളൊഴുകി നീങ്ങുമ്പോൾ
കുഞ്ഞുനക്ഷത്രങ്ങളെ കാണാൻ.

എനിക്കിഷ്ടം,
രാത്രിയിലെന്റെ പുരപ്പുറത്ത്
മഴത്തുള്ളികൾ വീഴുന്നതു കേൾക്കാൻ;
എനിക്കിഷ്ടം,
പുലരി വിളറി വെളുക്കും മുമ്പേ
തെന്നലിന്റെ നെടുവീർപ്പു കേൾക്കാൻ.


എനിക്കിഷ്ടം,
മുകളിൽ ദൈവത്തിന്റെ ആകാശത്ത്
നീലിമയുടെ ആഴം കാണാൻ;
എന്നാലെനിക്കു തോന്നുന്നു,
ഇതിനെക്കാളൊക്കെ എനിക്കിഷ്ടം,
എന്റെ ഇഷ്ടക്കാരിയെ.



5. പല വസന്തങ്ങൾക്കു ശേഷം


ഇപ്പോൾ,
ഈ ജൂണിൽ,
നീലനക്ഷത്രങ്ങൾ നിറഞ്ഞ
മൃദുവൈപുല്യമാണു രാത്രിയെന്നിരിക്കെ,
നിലാമിനുക്കത്തിന്റെ ഒടിഞ്ഞ കണകൾ
മണ്ണിൽ പൊഴിഞ്ഞുവീണുകൊണ്ടിരിക്കെ,
മാലാഖമാർ നൃത്തം വയ്ക്കുന്നതു
പണ്ടെപ്പോലെന്തുകൊണ്ടു ഞാൻ കാണുന്നില്ല?
അത്രയ്ക്കു പ്രായമേറിപ്പോയെന്നോ, എനിക്ക്?



6. നീതി


നീതി എന്നതന്ധയായൊരു ദേവത:
അതു ഞങ്ങൾ കറുത്തവർ
പണ്ടേ അറിയുന്ന വസ്തുത.


ആ വച്ചുകെട്ടൊളിപ്പിക്കുന്നത്
ചലമൊലിക്കുന്ന രണ്ടു വ്രണങ്ങൾ,
ഒരുവേള  കണ്ണുകളായിരുന്നവ.



7. സ്വപ്നങ്ങൾ


സ്വപ്നങ്ങളെ മുറുകെപ്പിടിയ്ക്കൂ,
സ്വപ്നങ്ങളില്ലാതായാൽ
ചിറകൊടിഞ്ഞ കിളിയാവും ജീവിതം,
അതു പറന്നുനടക്കുകയുമില്ല.


സ്വപ്നങ്ങളെ മുറുകെപ്പിടിയ്ക്കൂ,
സ്വപ്നങ്ങൾ പൊയ്ക്കഴിഞ്ഞാൽ
തരിശുപാടമാവും ജീവിതം,
മഞ്ഞു വീണുറഞ്ഞതും.



8. കവിത (1)

(ഗോഗാങ്ങിന്റെ ശൈലിയിൽ വരച്ച ഒരു ആഫ്രിക്കൻ ബാലന്റെ ചിത്രത്തിനു വേണ്ടി)

എന്റെ ചോരയിലറഞ്ഞുകൊട്ടുന്നതു കാട്ടുചെണ്ടകൾ.
എന്റെ ഹൃദയത്തിൽ തിളങ്ങിനിൽക്കുന്നതു
കാടുകളിൽ പൊള്ളുന്ന ചന്ദ്രന്മാർ.
എനിക്കു പേടിയാണീ നാഗരികതയെ-
അത്ര കടുത്തതിനെ,
അത്ര ബലത്തതിനെ,
അത്ര തണുത്തതിനെ.



9. ചെറുപ്പക്കാരിയായ ഒരു വേശ്യ


ഒടിഞ്ഞ തണ്ടിലെ
ചതഞ്ഞ പൂവുപോലെ
അവളുടെ ഇരുണ്ട മുഖം.
ഈ തരം സുലഭമാണത്രെ,
ഹാർലെമിൽ.



10. ഹേമന്തചന്ദ്രൻ


എത്ര നേർത്തതും കൂർത്തതുമാണ്‌ ചന്ദ്രനിന്നു രാത്രിയിൽ!
എത്ര നേർത്തതും കൂർത്തതും പ്രേതം പോലെ വിളറിയുമാണ്‌
മെലിഞ്ഞുവളഞ്ഞ കൊക്കി പോലത്തെ ചന്ദ്രനിന്നു രാത്രിയിൽ!



11. എന്റെ ആൾക്കാർ


രാത്രി സുന്ദരം.
എന്റെയാൾക്കാരുടെ മുഖങ്ങളുമതേ വിധം.


നക്ഷത്രങ്ങൾ സുന്ദരം.
എന്റെയാൾക്കാരുടെ കണ്ണുകളുമതേ വിധം.


സുന്ദരം സൂര്യനും.
സുന്ദരം എന്റെയാൾക്കാരുടെ ഹൃദയങ്ങളും.



12. പേടി


അംബരചുംബികൾക്കിടയിൽ നിന്നു
നാം കരയുന്നു,
ആഫ്രിക്കയിൽ പനമരങ്ങൾക്കിടയിൽ നിന്നു
നമ്മുടെ പൂർവ്വികർ കരഞ്ഞപോലെ,
നാമൊറ്റയ്ക്കാണെന്നതിനാൽ,
രാത്രിയാണെന്നതിനാൽ,
പേടിയാവുന്നു നമുക്കെന്നതിനാൽ.



13. കടൽവശ്യം


കടലിന്റെ വശ്യം
കടലിന്റെ സ്വന്തം മക്കൾക്ക്
അതു മനസ്സിലാവില്ല.
എന്നാലവർക്കറിയാം,
കടൽ ബലത്തതാണ്‌
ദൈവത്തിന്റെ കൈ പോലെയെന്ന്.
എന്നാലവർക്കറിയാം,
കടൽക്കാറ്റ് സുഖമുള്ളതാണ്‌

ദൈവത്തിന്റെ ശ്വാസം പോലെയെന്ന്.
കടലുൾക്കൊള്ളുന്നു
പരന്നതും അഗാധവുമായ ഒരു മരണമെന്നും.



14. സ്വപ്നങ്ങളുടെ സൂക്ഷിപ്പുകാരൻ


നിങ്ങളുടെ സ്വപ്നങ്ങളൊക്കെയും കൊണ്ടുവരൂ,
സ്വപ്നം കണ്ടു കിടന്നവരേ,
നിങ്ങളുടെ ഹൃദയരാഗങ്ങളൊക്കെയും കൊണ്ടുവരൂ,
ഒരു നീലമേഘത്തുവാലയിൽ
ഞാനതൊക്കെപ്പൊതിഞ്ഞെടുക്കട്ടെ,
ലോകത്തിന്റെ പരുക്കൻ വിരലുകൾക്കു കൈയെത്താതെ.




15. പ്രാർത്ഥന(1)

ഞാനിതു ചോദിക്കുന്നു:
ഏതു വഴിക്കു ഞാൻ പോകണം?
ഞാനിതു ചോദിക്കുന്നു:
ഏതു പാപം ഞാൻ പേറണം?
ഏതു കിരീടമെടുത്തു
തലയിൽ ഞാൻ വയ്ക്കണം?
എനിക്കറിയുന്നില്ല,
ദൈവം തമ്പുരാനേ,
എനിക്കറിയുന്നില്ല.



16. നക്ഷത്രം തേടിപ്പോയവൻ


ജ്വലിക്കുന്നൊരു നക്ഷത്രത്തെ
തേടിപ്പോയവനായിരുന്നു ഞാൻ.

തിളയ്ക്കുന്ന വെള്ളിനാളത്താൽ
ആ നക്ഷത്രമകലെ നിന്നേ
എന്റെ കൈകൾ പൊള്ളിച്ചു,


ഇരുമ്പഴികൾ വലയം ചെയ്യുന്ന
സ്വപ്നങ്ങളുടെ ശ്മശാനഭൂമിയിൽ
പാടുന്നൊരു നക്ഷത്രത്തിന്റെ
വന്യസൌന്ദര്യം ഞാൻ തേടി.
ഇന്നെന്‍റെ വടുക്കളൊന്നുനോക്കൂ.



17. യേശുവിന്റെ കാൽച്ചുവട്ടിൽ



യേശുവിന്റെ കാൽച്ചുവട്ടിൽ
ശോകമൊരു കടലു പോലെ.
കർത്താവേ, നിന്റെ കാരുണ്യം
എന്നിലേക്കൊഴുകിയെത്തേണമേ.


യേശുവിന്റെ കാൽച്ചുവട്ടിൽ,
നിന്റെ കാൽച്ചുവട്ടിൽ ഞാൻ നില്ക്കുന്നു.
എന്റെ ഉണ്ണിയേശുവേ,
ആ കൈയൊന്നു നീട്ടൂ.



18. നാടോടിപ്പാട്ടുകാരൻ



ചിരി കൊണ്ടു വിടര്‍ന്നതാ-
ണെന്റെ ചുണ്ടുകളെന്നതിനാൽ,
പാട്ടു കൊണ്ടാഴ്ന്നതാ-
ണെന്റെ തൊണ്ടയെന്നതിനാൽ,
ഇത്ര നാളമർത്തിവച്ച വേദനകളാൽ
നീറുകയല്ല ഞാനെന്നു
നിങ്ങൾ കരുതി?


ചിരി കൊണ്ടു വിടര്‍ന്നതാ- 
ണെന്റെ ചുണ്ടുകളെന്നതിനാൽ, 
എന്റെ ഉൾക്കരച്ചിൽ
കേൾക്കുന്നില്ല നിങ്ങൾ?
നൃത്തം വച്ചു മോദിക്കുകയാ-
ണെന്റെ ചുവടുകളെന്നതിനാൽ
മരിക്കുകയാണു ഞാനെ-
ന്നറിയുന്നില്ല നിങ്ങൾ?



19. ജൊഹാനസ്ബർഗ്ഗിലെ ഖനികൾ



ജൊഹാനസ്ബർഗ്ഗിലെ ഖനികളിൽ
2,40,000 ആഫ്രിക്കക്കാർ
പണിയെടുക്കുന്നുണ്ട്.
എന്തു തരം കവിതയാണ്‌
ഇതിൽ നിന്നു നിങ്ങൾക്കു
തിരിഞ്ഞുകിട്ടുക?
ജൊഹാനസ്ബർഗ്ഗിലെ ഖനികളിൽ
പണിയെടുക്കുന്ന
2,40,000 നാട്ടുകാർ.



20. ചുമരുകൾ



നാലു ചുമരുകൾക്കാവും
അത്രയും വേദനയുൾക്കൊള്ളാൻ,
കാറ്റും മഴയും തടുക്കുന്ന
നാലു ചുമരുകൾക്ക്.


നാലു ചുമരുകൾക്കാവും
അത്രയും ശോകമുൾക്കൊള്ളാൻ,
ഇന്നലെയിൽ നിന്നു ശേഖരിച്ചത്
നാളത്തേക്കായി മാറ്റിവച്ചത്.



21. കടലടക്കം


എന്തടക്കം,
എന്തടക്കമാണു
കടലിനിന്ന്.
നല്ലതല്ല,
ഇമ്മാതിരിയടക്കം
കടലിന്‌.



22. വിട

 
ജിപ്സികൾക്കും നാവികർക്കുമൊപ്പം,
കുന്നുകളും കടലുകളുമലയുന്നവർക്കൊപ്പം,
ഭാഗ്യാന്വേഷിയായി ഞാൻ പോകുന്നു.
എനിക്കൊന്നു പിരിഞ്ഞിരിക്കണം,
ദൈവഭക്തരിലും മര്യാദക്കാരിലും നിന്ന്.
ഞാനില്ലാത്തതു നിങ്ങളറിയുകയുമില്ല,
കുന്നുകൾക്കിടയിൽ ജീവിക്കുന്നവരേ,
കടലൊരുകാലവും കാണാത്തവരേ.



23. പാർക്ക് ബഞ്ച്


ഞാൻ ജീവിക്കുന്നത് ഒരു പാർക്ക് ബഞ്ചിൽ.
നീ, പാർക്ക് അവന്യൂവിൽ.
എന്തു മാതിരി ദൂരമാണെന്നോ
നാമിരുവർക്കുമിടയിൽ!


ഞാൻ അത്താഴത്തിനിരക്കും-
നിനക്ക് പാചകക്കാരനുണ്ട്, വേലക്കാരിയുമുണ്ട്.
ഞാൻ പക്ഷേ, ഉണരുകയാണെന്നേ!
പറയൂ, നിനക്കു പേടിയില്ലേ,


ഞാൻ ഒരുവേള, ഒരുവേളയാണേ,
ഒന്നോ രണ്ടോ കൊല്ലത്തിനുള്ളിൽ
പാർക്ക് അവന്യൂവിലേക്കു
താമസം മാറ്റുമെന്ന്?



24. കരീബിയൻ സൂര്യാസ്തമയം


രക്തസ്രാവമുണ്ടായ ദൈവം
മാനത്തു നിന്നു ചോര ചുമച്ചു തുപ്പിയപ്പോൾ
ഇരുണ്ട കടലിൽ ചോരക്കറ പറ്റിയ പോലെ-
കരീബിയയിൽ സൂര്യാസ്തമയമിങ്ങനെ.



25. വികൃതിക്കാരനായ കുട്ടി



വികൃതിക്കാരനായ കുട്ടി,
പൂ പറിക്കാൻ പുറത്തേക്കു പോയവൻ,
അവൻ മില്ലുങ്കലെ കുളത്തിൽ വീണു,
അതിൽ മുങ്ങിച്ചത്തു.


എന്നാൽ മര്യാദക്കാരായ കുട്ടികൾ,
അവർ ഇപ്പോഴും ജീവനോടെയുണ്ട്,
ശാന്തസുന്ദരമായ ഒരു നഗരത്തിൽ
ശാന്തസുന്ദരമായ ജീവിതങ്ങൾ.



26. ജീവിതവിജയം


നിറഞ്ഞ വയറുമായി ഞാനിരിക്കുന്നു,
എന്റെ സഹോദരനാകാവുന്ന ഒരാൾ
മഴയത്തു വിശന്നു നടക്കുന്നു.


നിറഞ്ഞ വയറുമായി ഞാനിരിക്കുന്നു,
ഞാൻ പ്രേമിച്ചിരിക്കാവുന്ന ഒരുവൾ
തന്റെ ഉടലു വില്ക്കാനായി
ഇരുട്ടിന്റെ മറ പറ്റി നടക്കുന്നു.


നിറഞ്ഞ വയറുമായി ഞാനിരിക്കുന്നു,
എനിക്കിനി മഴ കൊള്ളേണ്ട,
ഞാൻ പ്രേമിക്കുന്നവൾക്കു മറയാവേണ്ട,
എനിക്കു വിശപ്പുമില്ല.


വിജയം ഒന്നാന്തരമൊരിറച്ചിക്കഷണമാണ്‌,
കൊത്തിയരിഞ്ഞ ഉള്ളിയുമായി.
ഞാൻ അതു തിന്നുന്നു.



27. കളി


ജീവിതം
അയാൾക്ക്
ചടുലമായ കോലുകൾ
കൊണ്ടടിക്കുന്ന
ഒരു വലിയ ഡ്രമ്മിന്റെ
വിറകളായിരുന്നിരിക്കണം
പിന്നെ വിരുന്നു കഴിയുന്നു
വിളക്കുകളണയുന്നു
സംഗീതം നിലയ്ക്കുന്നു
മരണം
ആളൊഴിഞ്ഞ നൃത്തശാലയും
നിത്യത
വായിക്കാത്ത സാക്സോഫോണുമാവുന്നു
ഇന്നലെ
എന്നോ കുടിച്ചുതീർത്ത
ഒരു ഗ്ളാസ്സ് ജിന്നും.



28. മടുത്തു


കാത്തുകാത്തു ഞാൻ മടുത്തു
-നീയുമങ്ങനെയല്ലേ-
ഈ ലോകം നന്നാവുമെന്ന്,
സുന്ദരമാവുമെന്ന്, കരുണയുള്ളതാവുമെന്ന്.
നമുക്കൊരു കത്തിയെടുത്ത്
ഈ ലോകത്തെ രണ്ടായി കീറാം-
ഏതു പുഴുക്കളാണതിന്റെ തൊണ്ടു കരളുന്നതെന്ന്
നമുക്കൊന്നു നോക്കാം.



29. പ്രാര്‍ത്ഥന(2)



വാരിയെടുക്കൂ
നിങ്ങളുടെ കരുണയുടെ കരങ്ങളിൽ
ദീനക്കാരെ, ദുഷിച്ചവരെ,
ആശ കെട്ടവരെ, തളർന്നുപോയവരെ,
ഈ തേഞ്ഞ നഗരത്തിലെ
അടിമട്ടൊക്കെയും.
വാരിയെടുക്കൂ
നിങ്ങളുടെ സ്നേഹത്തിന്റെ കരങ്ങളിൽ-
മുകളിൽ നിന്നു സ്നേഹം
പ്രതീക്ഷിക്കാനില്ലാത്തവരെ.



30. നാവികൻ



ഉലയുന്ന കപ്പൽത്തട്ടിലയാളിരുന്നു,
നാട്ടിൽ നിന്നു പാതിലോകമകലെയായി.
ഒരു കാപ്സ്റ്റൺ സിഗററ്റയാൾ വലിച്ചിരുന്നു,
പതയുടെ തൊപ്പിയണിഞ്ഞ നീലത്തിരകളയാൾ നോക്കിയിരുന്നു.


അയാൾക്കു കൈത്തണ്ടയിലൊരു മത്സ്യകന്യകയുണ്ടായിരുന്നു,
നെഞ്ചത്തൊരു നങ്കൂരം,
മുതുകത്തയാൾ പച്ച കുത്തിയിരുന്നു,
കൂട്ടിലടച്ചൊരു നീലപ്പക്ഷിയും.



31. ഉദ്യാനം



വിചിത്രവും
വിരൂപവുമായ പുൽക്കൊടികൾ,
വിചിത്രവും
വിരൂപവുമായ മരങ്ങൾ,
വിചിത്രവും
വിരൂപവുമായ ട്യൂലിപ്പുകൾ
മുട്ടുകാലിൽ.



32. ചരിത്രം



ചോരയുടെയും ദുരിതത്തിന്റെയും
കമ്മട്ടമായിരുന്നു ഇന്നലെ.
നാളെയുടെ കാര്യത്തിൽ
അതു സത്യമാവുകയുമരുത്.



33. സംഗീതത്തിൽ ഒരു സ്വരം



ജീവിതം ജീവനുള്ളവർക്കുള്ളതാണ്‌,
മരണം മരിച്ചവർക്കും.
ജീവിതം സംഗീതം പോലെയാവട്ടെ,
മരണം, പാടാതെ പോയൊരു സ്വരവും.



34. സ്വതന്ത്രൻ



കാറ്റിനെ പിടിയ്ക്കാം,
കടലിനെ പിടിയ്ക്കാം,
നിനക്കാവില്ലമ്മച്ചീ,
ഒരുനാളുമെന്നെപ്പിടിയ്ക്കാൻ.


മുയലിനെ മെരുക്കാം,
കരടിയെ മെരുക്കാം.
നിനക്കാവില്ലമ്മച്ചീ,
ഈ കൂട്ടിലെന്നെപ്പിടിച്ചിടാൻ



35. ശോകം



കരച്ചിൽ വരാതെ
മരവിച്ച
കണ്ണുകൾ.


മരിക്കാൻ
വഴിയറിയാത്ത
ഹൃദയം.



36. കിഴവൻ നാവികൻ


കടലലയുന്ന കപ്പലുകളിൽ
പല ദേശങ്ങളിലയാൾ പോയി,
പലപല മുഖങ്ങളയാൾ കണ്ടു,
നിഗൂഢതയുടെ രുചിയറിഞ്ഞു,
കിഴക്കൻ നഗരങ്ങളിൽ വച്ച്
വിലക്ഷണപ്രണയങ്ങളെ മാറോടണച്ചു,
ഉടലാനന്ദങ്ങളുടെയെല്ലാം
താക്കോലുമയാൾക്കു കിട്ടി.


ഇന്ന്,
കൈയും കാലും കോച്ചി,
അനുകമ്പയുടെ പൊളിഞ്ഞ കസേരയിൽ
വെയിലും കാഞ്ഞയാളിരിക്കുന്നു-
താൻ വിട്ടുപോയ സ്ത്രീകൾ
അവിടെയെല്ലാം തനിക്കായി വിലപിക്കുന്നുവെന്ന്
അയാൾ സ്വപ്നവും കാണുന്നു.



37. മുറി



ഓരോ കൊച്ചുമുറിയും
സുരക്ഷിതവും ഏകാന്തവുമായിരിക്കണം
രണ്ടു പേരുള്ളപ്പോൾ-
മലർക്കെത്തുറന്നതായിരിക്കണം പക്ഷേ,
ഉള്ളിലൊരാൾ മാത്രമുള്ളപ്പോൾ.



38. സ്വാതന്ത്ര്യം


സ്വാതന്ത്ര്യം
മറ്റൊരാളുടെ കേയ്ക്കിലെ
ഐസിംഗ് ആണ്‌-
അതങ്ങനെ വേണം താനും
കേയ്ക്കു ബേയ്ക്കു ചെയ്യാൻ
നാം പഠിക്കും വരെ.



39. മെട്രോപ്പൊളിറ്റൻ മ്യൂസിയം


പട്ടണത്തെരുവുകളുടെ ഇരമ്പത്തിൽ നിന്ന്
ഒരു യവനചിതാഭസ്മകുംഭം കാണാൻ
ഞാൻ കയറിച്ചെന്നു.


കീറ്റ്സിനെ ഞാനോർത്തു-
കമിതാക്കളുടെ പുന്നാരങ്ങൾ നിറഞ്ഞ വരികൾ

മനസ്സിലേക്കോടിവന്നു.

പൊയ്പ്പോയ കാലങ്ങളിൽ നിന്ന്
എന്റെ കൈകളിലേക്കുതിർന്നുവീണു,
ഒരു ലില്ലിപ്പൂവിന്നിതളുകൾ.



 40. മാറ്റിവച്ച സ്വപ്നം


മാറ്റിവച്ച സ്വപ്നത്തിനു പിന്നെന്തു പറ്റും?

വെയിലത്തുണക്കമുന്തിരി പോല-
തുണങ്ങിച്ചുരുങ്ങുമോ?


വ്രണം പോലതു പഴുക്കുമോ-
പിന്നെ പൊട്ടിയൊലിക്കുമോ?


ചീഞ്ഞ മാംസം പോലതു നാറുമോ?
പഞ്ചാരപ്പാനി മുക്കിയ പലഹാരം പോ-
ലതു മൊരി പിടിയ്ക്കുമോ?


കനത്ത ഭാരം പോലതു
തൂങ്ങിക്കിടന്നുവെന്നുമാവാം.


ഇനിയതു പൊട്ടിത്തെറിച്ചുവെന്നും വരുമോ?


41. ശരല്ക്കാലത്തു തോന്നിയത്


പൂക്കളാഹ്ളാദഭരിതരാണ്‌
വേനല്ക്കാലത്ത്
അവ വാടിക്കരിഞ്ഞുപറന്നുപോകും
ശരല്ക്കാലത്ത്;
അവയുടെ ഇതളുകൾ നൃത്തം വയ്ക്കുന്നു
കാറ്റത്ത്
തവിട്ടുനിറത്തിൽ കുഞ്ഞുപൂമ്പാറ്റകളെപ്പോലെ.



Langston Hughes
1.

The Negro Speaks of Rivers


I’ve known rivers:
I’ve known rivers ancient as the world and older than the
     flow of human blood in human veins.

My soul has grown deep like the rivers.

I bathed in the Euphrates when dawns were young.
I built my hut near the Congo and it lulled me to sleep.
I looked upon the Nile and raised the pyramids above it.
I heard the singing of the Mississippi when Abe Lincoln 
     went down to New Orleans, and I’ve seen its muddy 
     bosom turn all golden in the sunset.

I’ve known rivers:
Ancient, dusky rivers.
 
2. Aunt Sue's stories
Aunt Sue has a head full of stories.
Aunt Sue has a whole heart full of stories.
Summer nights on the front porch
Aunt Sue cuddles a brown-faced child to her bosom
And tells him stories.

Black slaves
Working in the hot sun,
And black slaves
Walking in the dewy night,
And black slaves
Singing sorrow songs on the banks of a mighty river
Mingle themselves softly
In the flow of old Aunt Sue's voice,
Mingle themselves softly
In the dark shadows that cross and recross
Aunt Sue's stories.

And the dark-faced child, listening,
Knows that Aunt Sue's stories are real stories.
He knows that Aunt Sue never got her stories
Out of any book at all,
But that they came
Right out of her own life.

The dark-faced child is quiet
Of a summer night
Listening to Aunt Sue's stories.

 
3. Question (1)
When the old junk man Death
Comes to gather up our bodies
And toss them into the sack of oblivion,
I wonder if he will find
The corpse of a white multi-millionaire
Worth more pennies of eternity,
Than the black torso of
A Negro cotton-picker.

 
4. My loves
I love to see the big white moon,
A-shining in the sky;
I love to see the little stars,
When the shadow clouds go by.

I love the rain drops falling
On my roof-top in the night;
I love the soft wind's sighing,
Before the dawn's gray light.

I love the deepness of the blue,
In my Lord's heaven above;
But better than all these things I think,
I love my lady love.

 
5.
After Many Springs
Now,
in June,
When the night is a vast softness
Filled with blue stars,
And broken shafts of moon-glimmer
Fall upon the earth,
Am I too old to see the fairies dance?
I cannot find them any more.

 
6. Justice
That Justice is a blind goddess
Is a thing to which we black are wise:
Her bandage hides two festering sores
That once perhaps were eyes.

 
7. Dreams
Hold fast to dreams
For if dreams die
Life is a broken-winged bird
That cannot fly.
Hold fast to dreams
For when dreams go
Life is a barren field
Frozen with snow.

 
8. Poem (1)
For the portrait of an African boy after the manner of Gauguin

All the tom-toms of the jungles beat in my blood,
And all the wild hot moons of the jungles shine in my soul.
I am afraid of this civilization —
So hard,
So strong,
So cold.

9. Young Prostitute
Her dark brown face
Is like a withered flower
On a broken stem.
Those kind come cheap in Harlem

 
10. Winter Moon
How thin and sharp is the moon tonight!
How thin and sharp and ghostly white
Is the slim curved crook of the moon tonight!

 
11. My People
The night is beautiful,
So the faces of my people.
The stars are beautiful,
So the eyes of my people.
Beautiful, also, is the sun.
Beautiful, also, are the souls of my people.

 
12. Afraid
We cry among the skyscrapers
As our ancestors
Cried among the palms in Africa
Because we are alone,
It is night,
And we’re afraid.
 
13. Sea Charm
Sea charm
The sea's own children
Do not understand.
They know
But that the sea is strong
Like God's hand.
They know
But that sea wind is sweet
Like God's breath,
And that the sea holds
A wide, deep death.

 
14. The Dream Keeper
Bring me all of your dreams,
You dreamer,
Bring me all your
Heart melodies
That I may wrap them
In a blue cloud-cloth
Away from the too-rough fingers
Of the world.

 
15. Prayer (1)
I ask you this:
Which way to go?
I ask you this:
Which sin to bear?
Which crown to put
Upon my hair?
I do not know,
Lord God,
I do not know.

 
16. Star Seeker
I have been a seeker
Seeking a flaming star,
And the flame white star
Has burned my hands
Even from afar.

Walking in a dream-dead world
Circled by iron bars,
I sought a singing star's
Wild beauty.
Now behold my scars.

 
17. Feet o’ Jesus
At the feet o' Jesus,
Sorrow like a sea.
Lordy, let yo' mercy
Come driftin' down on me.
At the feet o' Jesus
At yo' feet I stand.
O, ma little Jesus,
Please reach out yo' hand.

 
18. Minstrel Man
Because my mouth
Is wide with laughter
And my throat
Is deep with song,
You do not think
I suffer after
I have held my pain
So long?
Because my mouth
Is wide with laughter,
You do not hear
My inner cry?
Because my feet
Are gay with dancing,
You do not know
I die?

 
19. Johannesburg Mines
In the Johannesburg mines
There are 240,000
Native Africans working.
What kind of poem
Would you
Make out of that?
240,000 natives
Working in the
Johannesburg mines

 
20. Walls
Four walls can hold
So much pain,
Four walls that shield
From the wind and rain.
Four walls can shelter
So much sorrow
Garnered from yesterday
And held for tomorrow.

 
21. Sea Calm
How still,
How strangely still
The water is today,
It is not good
For water
To be so still that way.

 
22. A Farewell
With gypsies and sailors,
Wanderers of the hills and seas,
I go to seek my fortune.
With pious folk and fair
I must have a parting.
But you will not miss me, —
You who live between the hills
And have never seen the seas.

 
23. Park Bench
I live on a park bench.
You, Park Avenue.
Hell of a distance
Between us two.
I beg a dime for dinner-
You got a butler and maid.
But I'm wakin' up!
Say, ain't you afraid
That I might, just maybe,
In a year or two,
Move on over
To Park Avenue?

 
24. Caribbean Sunset
God having a hemorrhage,
Blood coughed across the sky,
Staining the dark sea red,
That is sunset in the Caribbean.
 
27. Sport
Life
For him
Must be
The shivering of
A great drum
Beaten with swift sticks
Then at the closing hour
The lights go out
And there is no music at all
And death becomes
An empty cabaret
And eternity an unblown saxophone
And yesterday
A glass of gin
Drunk long
Ago.

 
28. Tired
I am so tired of waiting,
Aren't you,
For the world to become good
And beautiful and kind?
Let us take a knife
And cut the world in two -
And see what worms are eating
At the rind.

 
29. Prayer(2)
Gather up
In the arms of your pity
The sick, the depraved,
The desperate, the tired,
All the scum
Of our weary city.

Gather up
In the arms of your pity.
Gather up
In the arms of your love—
Those who expect
No love from above.

 
30. Sailor
He sat upon the rolling deck
Half a world away from home,
And smoked a Capstan cigarette
And watched the blue waves tipped with foam.

He had a mermaid on his arm,
An anchor on his breast,
And tattooed on his back he had
A blue bird in a nest.

 
31. Garden
Strange
Distorted blades of grass,
Strange
Distorted trees,
Strange
Distorted tulips
On their knees.

 
32. History
The past has been a mint
Of blood and sorrow.
That must not be
True of tomorrow.

 
33.  A Note in Music
Life is for the living.
Death is for the dead.
Let life be like music.
And death a note unsaid.

 
34. Free Man
" You can catch the wind,
You can catch the sea,
But you can't, pretty mama,
Ever catch me.
You can tame a rabbit,
Even tame bear,
But you'l never, pretty mama,
Keep me caged up here".

 
39. Metropolitan Museum
I came in from the roar
Of city streets
To look upon a Grecian urn.
I thought of Keats—
To mind came verses
filled with lover’s sweets.
Out of ages past there fell
Into my hands the petals
Of an asphodel.

 
40. Dream Deferred
What happens to a dream deferred?
Does it dry up
Like a raisin in the sun?
Or fester like a sore--
And then run?
Does it stink like rotten meat?
Or crust and sugar over--
like a syrupy sweet?
Maybe it just sags
like a heavy load.
Or does it explode?

 
41. Autumn Thought
Flowers are happy in summer.
In autumn they die and are blown away.
Dry and withered,
Their petals dance on the wind
Like little brown butterflies.

അഭിപ്രായങ്ങളൊന്നുമില്ല: