2016, സെപ്റ്റംബർ 13, ചൊവ്വാഴ്ച

എൽമെർ ദിൿതോണിയസ് - കവിതകൾ





നക്ഷത്രവെളിച്ചത്തിൽ ഒരു ശിശു

---------------------------------------------------------------------

ഒരു ശിശു,
ഒരു നവജാതശിശു,
ചുവന്നുതുടുത്തൊരു ശിശു.


കുഞ്ഞു ചിണുങ്ങിക്കരയുന്നു-
എല്ലാ കുഞ്ഞുങ്ങളുമങ്ങനെയാണ്‌.
അമ്മ കുഞ്ഞിനെ മാറോടടുക്കുന്നു.
കുഞ്ഞിനു സമാധാനമാവുന്നു.
കുഞ്ഞുങ്ങളങ്ങനെയാണ്‌.


പഴുതടഞ്ഞതല്ല മേൽക്കൂര-
ചില മേൽക്കൂരകളങ്ങനെയാണ്‌.
ഒരു നക്ഷത്രം വിടവിലൂടെ
വെള്ളിമുഖമമർത്തിനോക്കുന്നു,
കുഞ്ഞിനടുത്തേക്കതിഴഞ്ഞെത്തുന്നു.
നക്ഷത്രങ്ങൾക്കു കുഞ്ഞുങ്ങളെ ഇഷ്ടമാണ്‌.


അമ്മ നക്ഷത്രത്തെ നോക്കുന്നു,
അവർക്കു മനസ്സിലാവുന്നു-
എല്ലാ അമ്മമാർക്കും മനസ്സിലാവും.
പേടിച്ച കുഞ്ഞിനെ അവർ മാറോടടുക്കുന്നു-
കുഞ്ഞു ശാന്തനായി നക്ഷത്രവെളിച്ചമൂറ്റിക്കുടിക്കുന്നു:
എല്ലാ കുഞ്ഞുങ്ങളും നക്ഷത്രവെളിച്ചമൂറ്റിക്കുടിക്കും.


കുരിശിനെക്കുറിച്ചതറിയാറായിട്ടില്ല.
ഒരു കുഞ്ഞിനുമതറിയില്ല.


ദസ്തയേവ്സ്കി

-----------------------------------

ഒരു നഗരം.
ഒരു തെരുവ്.
ഒരു പിച്ചക്കാരൻ.
ഒരു തേവിടിശ്ശി.
ഇരുട്ട്.
ഈർപ്പം.


ഈ ചൊറി പിടിച്ച ചുണ്ടുകൾ!
ഈ ചെട പിടിച്ച മുടി!
ഈ വോഡ്കയിൽ കുഴഞ്ഞ ശബ്ദം!
ദുരിതം!
ഹൊ!


അപ്പോഴാണു നീ വരുന്നത്; മൌനിയായി.
ആ ചുണ്ടുകളിൽ നീ ചുംബിക്കുന്നു.
ആ മുടിയിൽ നീ കൈ ചേർക്കുന്നു.
പിന്നെ നീ പോകുന്നു; മൌനിയായി.


ആ ശബ്ദം നിശബ്ദമാകുന്നു.
ആ കടാക്ഷം നിർജ്ജീവമാകുന്നു.
ഞാൻ അലറുന്നു:
എന്തിനു വേണ്ടിയാണിതൊക്കെ?
നാളെ എല്ലാം വീണ്ടും പഴയ പോലാകും.


ഇല്ല, ഒന്നും പഴയ പോലായില്ല.
നിന്റെ ഓർമ്മ ജീവിക്കുന്നു,
യേശുവിന്റേതു പോലുള്ള നിന്റെ നോട്ടം,
യേശുവിന്റേതു പോലുള്ള നിന്റെ മൌനം,
നീ തഴുകിയ ഞങ്ങളേവരിലും,
നീ ചുംബിച്ച ഞങ്ങളേവരിലും,
സഹോദരാ.


ഗരുഡൻ
--------------


ഗരുഡന്റെ നഖങ്ങൾ പിഴുതെടുത്തിട്ടവർ പറഞ്ഞു:
അയ്യേ, മുടന്തുന്നു!
അതിന്റെ കൊക്കു തല്ലിച്ചതച്ചിട്ടവർ പറഞ്ഞു:
ഇനിയൊന്നു കൊത്തിയേടാ!
അതിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചിട്ടവർ പറഞ്ഞു:
ഇനിയൊന്നു നോക്കിയാട്ടെ!
അതിന്റെ ചിറകുകൾ അടിച്ചൊടിച്ചിട്ടവർ പറഞ്ഞു:
ഒന്നു പറന്നുനോക്ക്!
ഒരു കൂട്ടിലേക്കതിനെ കുത്തിക്കേറ്റിയിട്ടവർ പറഞ്ഞു:
ഇതുമൊരു ഗരുഡൻ!

എന്നാൽ ഗരുഡൻ ഗരുഡൻ തന്നെ,
ഒരു ശവമായാലും!
അതിന്റെ നഖങ്ങൾ പിഴുതെടുക്കുക,
അതിന്റെ കൊക്ക് തല്ലിച്ചതയ്ക്കുക,
അതിന്റെ ചിറകടിച്ചൊടിക്കുക,
അതിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിക്കുക,
ഒരായിരം കൂടുകളിലതിനെയിട്ടടയ്ക്കുക-
ഗരുഡന്റെ പരുഷമായ തലവിധി രൂപപ്പെടുത്തിയിരിക്കുന്നതങ്ങനെ,
ഗരുഡന്റെ പരുഷമായ പറക്കലിനാകാശവുമങ്ങനെ.


കുഞ്ഞിന്റെ സ്വപ്നം
----------------------------------

കൈയിലൊരു സോസേജുമായി
സ്വർഗ്ഗത്തു നിന്നൊരു മാലാഖ വന്നു,
അതെനിക്കു തന്നു-
ഹാ, അതിനെന്തു രുചിയായിരുന്നു!
നമുക്കു സ്വർഗ്ഗത്തു പോകാം,
മാലാഖ പറഞ്ഞു.
ഞങ്ങൾ സ്വർഗ്ഗത്തേക്കു പറന്നു.
അവിടെ ദൈവത്തെ കണ്ടു,
വായിലൊരു ലോലിപ്പോപ്പുമായി.
ദൈവം അതെനിക്കു തന്നു.
അതിനുമെന്തു രുചിയായിരുന്നു!
ദൈവം പറഞ്ഞു:
പാവപ്പെട്ട കുഞ്ഞുങ്ങൾക്ക്
അപ്പത്തിനു മുട്ടുണ്ടാവില്ല,
കൂടെ കേയ്ക്കുമുണ്ടാവും,
ഐസ് ക്രീമും!
അങ്ങനെ ഞങ്ങൾ കഴിച്ചു.
നിറഞ്ഞപ്പോൾ
ഞങ്ങളുടെ വയറു മൂളി.
ദൈവം ചോദിച്ചു:
ആരാണിത്ര നന്നായി പാടുന്നത്?


എന്റെ പേര്‌ ദിക്തോണിയസ്
----------------------------------------------

എന്റെ പേര്‌ ദിക്തോണിയസ്-
മാറ്റാരെയും പോലെ ഒരു നുണയൻ.
ഞാൻ പാടുന്നത് പാട്ടുകളല്ല,
കോൺക്രീറ്റാണ്‌,
എനിക്കാശയങ്ങളില്ല,
ഇരുമ്പു കൊണ്ടൊരസ്ഥികൂടമാണ്‌
എന്റെ അന്തരാത്മാവ്.
ഒരു സ്ഫോടനത്തിന്റേതാണ്‌
എന്റെ വരികൾ,
എന്റെ ഉഷ്ണം
ഒരഗ്നിപർവതത്തിന്റേതും.
നിങ്ങൾ കുളിർമ്മ ചോദിക്കുമ്പോൾ
മഞ്ഞുകട്ടകൾ ഞാൻ തരുന്നു,
ഒരുപാടൊക്കെ എനിക്കു മനസ്സിലാകും,
അറിയുന്നത് വളരെയല്പം-
നിങ്ങൾക്കതു പ്രശ്നമേയല്ല!

എൽമെർ ദിക്തോണിയസ് Elmer Diktonius (1896-) - ഒരു സ്വീഡിഷ് തൊഴിലാളിവർഗ്ഗകുടുംബത്തിൽ ജനിച്ച ദിക്തോണിയസ് വായനയ്ക്കും സംഗീതത്തിനുമായി ഹൈസ്കൂൾ തലത്തിലേ പഠനം നിർത്തി. ഇടതുപക്ഷ ആശയങ്ങളുടെ പ്രചാരണത്തിനായി 1920കളിൽ നിരന്തരയാത്രയിലായിരുന്നു; 1922ൽ അദ്ദേഹവും സ്നേഹിതന്മാരും ചേർന്ന് സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ആദ്യത്തെ ആധുനികതാപ്രസ്ഥാനമാസികയായ Ultra എന്ന സ്വീഡിഷ്/ഫിന്നിഷ് ജേണൽ തുടങ്ങി. സ്കാൻഡിനേവിയൻ സാഹിത്യത്തെ ഭൂതകാലപാരമ്പര്യത്തിൽ നിന്നു മോചിപ്പിക്കുന്നതിലും വ്യവസായത്തിലൂടെയും സ്വാതന്ത്ര്യത്തിലൂടെയും പുതുജന്മം നേടിയ ഫിൻലൻഡിന്‌ സാഹിത്യത്തിന്റെ നാവു നല്കുന്നതിലും ദിക്തോണിയസിന്റെ സ്വാധീനം നിർണ്ണായകമായിരുന്നു. 



അഭിപ്രായങ്ങളൊന്നുമില്ല: