മരണമെത്തുമ്പോൾ,
ശരല്ക്കാലത്തെ വിശന്ന കരടിയെപ്പോലെ
മരണമെത്തുമ്പോൾ,
എന്നെ വിലയ്ക്കു വാങ്ങാനവൻ മടിശ്ശീലയിലെ വെള്ളിനാണയങ്ങൾ
എണ്ണിയെടുക്കുമ്പോൾ,
പിന്നെയവൻ മടിശ്ശീല മുറുക്കിക്കെട്ടുമ്പോൾ,
പൊങ്ങൻ പനിപോലെ
മരണമെത്തുമ്പോൾ,
തോൾപ്പലകകൾക്കിടയിലൊരു മഞ്ഞുമല പോലെ
മരണമെത്തുമ്പോൾ,
എനിക്കു മോഹം,
കൗതുകത്തോടെ വാതിലിനു പുറത്തേക്കിറങ്ങാൻ,
എനിക്കറിയണം,
അതെന്തുമാതിരിയുണ്ടാവും,
ഇരുട്ടു നിറഞ്ഞ ആ കുടിൽ?
അതിനാലത്രേ, എന്തിനേയും ഞാൻ കാണുന്നു,
ഒരു സഹോദരബന്ധമായി, ഒരു സഹോദരീബന്ധമായി,
മരണത്തെ ഞാനൊരാശയം മാത്രമായി കാണുന്നു,
നിത്യതയെ മറ്റൊരു സാദ്ധ്യതയായും,
ഓരോ ജീവനേയും ഞാനൊരു പൂവായി കാണുന്നു,
ഒരു വയല്പൂവു പോലെ നിത്യസാധാരണം, അത്രയും അനന്യവും,
ഏതു പേരും ചുണ്ടിലൊരു ഹൃദ്യസംഗീതമായും
സംഗീതമേതും പോലെ മൗനത്തിലേക്കടുക്കുന്നതായും,
ഏതുടലിനേയും ഒരു ധീരസിംഹമായും,
ഭൂമിയ്ക്കു പ്രിയപ്പെട്ടതായും.
ഒക്കെക്കഴിഞ്ഞാൽ എനിക്കു പറയണം,
വിസ്മയത്തെ പരിണയിച്ച വധുവായിരുന്നു
ജീവിതത്തിലെന്നും ഞാനെന്ന്,
ലോകത്തെ കൈകളിലെടുത്ത വരനായിരുന്നുവെന്ന്.
ഒക്കെക്കഴിഞ്ഞാൽ എനിക്കാലോചിക്കണമെന്നില്ല,
യഥാർത്ഥവും വിശേഷിച്ചെന്തെങ്കിലുമാക്കിയിരുന്നോ
ജീവിതത്തെ ഞാനെന്ന്.
എനിക്കെന്നെ കാണേണ്ട,
നെടുവീർപ്പിടുന്ന കാതരയായി, വാദിക്കാൻ നില്ക്കുന്നവളായി.
എനിക്കൊടുങ്ങുകയും വേണ്ട,
ഈ ലോകമൊന്നു ചുറ്റിയടിക്കാൻ വന്നവളായി.
1 അഭിപ്രായം:
നന്നായി എഴുതിയിരിക്കുന്നു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ