2023 സെപ്റ്റംബർ 10, ഞായറാഴ്‌ച

റാൽഫ് വാൽഡോ എമേഴ്സൺ

 മനുഷ്യൻ ഭീരുവാണ്‌; ക്ഷമ ചോദിക്കുന്ന മട്ടിലാണ്‌ അവന്റെ നില്പ്; അവനിപ്പോൾ നിവർന്നുനില്ക്കാൻ കഴിയുന്നില്ല. “ഞാൻ ചിന്തിക്കുന്നു,” “ഞാൻ ഞാനാണ്‌” എന്നു പറയാൻ ധൈര്യം കാണിക്കുന്നതിനു പകരം ഏതെങ്കിലും വിശുദ്ധനോ ജ്ഞാനിയോ പറഞ്ഞത് ആവർത്തിക്കുകയാണ്‌ അവൻ ചെയ്യുന്നത്. ഒരു പുല്ക്കൊടിക്കു മുന്നിൽ, കാറ്റത്തുലയുന്ന ഒരു റോസാപ്പൂവിനു മുന്നിൽ അവനു നാണക്കേടു തോന്നുന്നു. എന്റെ ജനാലയ്ക്കു തൊട്ടു താഴെയുള്ള ഈ റോസാപ്പൂക്കൾ മുമ്പുണ്ടായിരുന്ന പൂക്കളെക്കുറിച്ചോ കൂടുതൽ സുന്ദരമായവയെക്കുറിച്ചോ ഒരു പരാമർശവും നടത്തുന്നില്ല; തങ്ങൾ എന്താണോ, അതാണവ. ഇന്നത്തെ ദൈവത്തിനൊപ്പമാണ്‌ അവയുടെ അസ്തിത്വം. അവയ്ക്ക് കാലം എന്നതില്ല. റോസാപ്പൂവു മാത്രം; സ്വന്തം അസ്തിത്വത്തിന്റെ ഓരോ നിമിഷത്തിലും പരിപൂർണ്ണമാണത്. ഒരു മൊട്ട് വിടരും മുമ്പേ അതിന്റെ പൂർണ്ണജീവിതത്തിനു തുടക്കമായിക്കഴിഞ്ഞു; വിടർന്ന പൂവിൽ കൂടുതലൊന്നുമില്ല; ഇലയില്ലാത്ത വേരിൽ കുറവുമില്ല. തൃപ്തമാണ്‌ അതിന്റെ പ്രകൃതി; എല്ലാ നിമിഷങ്ങളിലുമൊരേപോലെ അത് പ്രകൃതിയെ തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ മനുഷ്യനാകട്ടെ, മാറ്റിവയ്ക്കുകയോ ഓർമ്മിക്കുകയോ ആണ്‌ ചെയ്യുക; അവൻ വർത്തമാനകാലത്തിൽ ജീവിക്കുന്നില്ല; പകരം, ‘കണ്ണേ, മടങ്ങുക,’ എന്നും പറഞ്ഞ് പോയ കാലത്തെച്ചൊല്ലി വിലപിക്കുകയാണ്‌; അല്ലെങ്കിൽ, തനിക്കു ചുറ്റുമുള്ള സമൃദ്ധിയെ കണ്ട മട്ടില്ലാതെ പെരുവിരലൂന്നി നിന്ന് ഭാവികാലത്തെ മുൻകൂട്ടി കാണാൻ നോക്കുകയാണ്‌. വർത്തമാനകാലത്തിൽ, കാലത്തിനുപരിയായി പ്രകൃതിക്കൊത്തു ജീവിച്ചാലല്ലാതെ അവൻ സന്തുഷ്ടനോ ബലവാനോ ആകാൻ പോകുന്നില്ല. 

(സ്വാശ്രയത്വം)

*

എന്റെ വർഷങ്ങൾ കടന്നുപോവുകയാണ്‌. രോഗങ്ങൾ എന്റെ മേൽ ഇഴഞ്ഞുകയറാൻ തുടങ്ങിക്കഴിഞ്ഞു; എന്നെ മൺപൊടിയായി ദ്രവിപ്പിച്ചുകളയുന്ന മാരകശത്രുക്കളായെന്നുവരാം ഒരുനാളവ. എന്റെ സമകാലീനർക്കിടയിൽ എനിക്കൊരു പരിഗണന സ്ഥാപിച്ചുകിട്ടുന്ന രീതിയിൽ ഒന്നും ഞാൻ ഇനിയും ചെയ്തിട്ടില്ല; അത്രപോലും ചെയ്തിട്ടില്ല, ഞാൻ പോയിക്കഴിഞ്ഞാൽ ആരെങ്കിലും എന്നെ ഓർമ്മിക്കാനായി. വിലമതിക്കപ്പെടാനുള്ള ഈ ആഗ്രഹം മൂഢതയാണെന്നു ഞാൻ സമ്മതിക്കുന്നു, എന്നാൽ ഒരു ഭേദപ്പെടുത്തലോടെ. എന്നെ അറിയാത്തവർ എന്നെ അറിയണമെന്ന് എനിക്കാഗ്രഹമില്ല; എന്നാൽ എന്റെ പേര്‌ എവിടെങ്കിലും പരാമർശിക്കപ്പെടുന്നുണ്ടെങ്കിൽ ബഹുമാനത്തോടെയാവണം അതെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ ആദ്യകാലജീവിതത്തിന്റെ ഓർമ്മകൾ അത്ര സുഖകരമല്ല. അതിൽ ഞാൻ കാണുന്നുണ്ട്, അല്ലെങ്കിൽ കാണുന്നതായി ഞാൻ സങ്കല്പിക്കുന്നുണ്ട്, ഒരല്പത്തരം, ഞാനെഴുതിയ ചിലതിന്റെയൊക്കെപ്പേരിൽ അടിസ്ഥാനമില്ലാത്ത ഒരഭിമാനം. മരണം ഇനിയും കൊട്ടിയടയ്ക്കാത്ത ചില കാതുകളിൽ അതു വീഴുന്നുമുണ്ടാവാം. അങ്ങനെയൊരു ദുരാരോപം മാറ്റാനുതകുന്ന രീതിയിൽ ഒരു സല്പേരിന്റെ പ്രതിധ്വനികൾ അതേ കാതുകളിൽ വീണിരുന്നുവെങ്കിൽ...!

 (അമേരിക്കൻ തത്വചിന്തകനും പ്രഭാഷകനുമായ റാല്ഫ് വാൽഡോ എമേഴ്സൺ (1803-1882) 1826 മാർച്ച് 27ന്‌ ഡയറിയിൽ എഴുതിയത്.)


അഭിപ്രായങ്ങളൊന്നുമില്ല: