ഒരു വേനല്ക്കാലരാത്രിയിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ
നക്ഷത്രങ്ങൾക്കു ചുവടെ
പുല്പുറത്തു ഞാൻ കിടന്നു,
എന്റെ നിദ്രാരാഹിത്യത്തെ
ഒരു മതാനുഷ്ഠാനമാക്കുന്ന രാത്രിയിൽ.
ഒരു കല്ലാണെന്റെ തലയിണ.
രണ്ടു ചുവടപ്പുറം ഒരു നായ.
നിശ്ചേഷ്ടനായി,
അകലെയുറപ്പിച്ച കണ്ണുകളുമായി
അവനിരിക്കുന്നു.
ചിന്താധീനനാണെന്നപോലെ,
ഒരനുഷ്ഠാനത്തിലാണെന്നപോലെ,
അനന്തതയുടെ മൗനങ്ങൾ
അവന്റെയുടലിലൂടെക്കടന്നുപോകുന്നപോലെ.
ഇതേ നീലിമയാർന്നൊരു രാത്രിയിൽ,
നക്ഷത്രസമൃദ്ധമായ ഈദൃശമൊരു രാത്രിയിൽ,
യാക്കോബ് മാലാഖമാരെ സ്വപ്നം കണ്ടു,
ആകാശപ്പടവുകളിറങ്ങി അവർ വരുന്നതായി-
ഒരു കല്ലാണവന്റെ തലയിണ.
എണ്ണമറ്റ നക്ഷത്രങ്ങൾക്കു ചുവട്ടിൽ
തനിക്കു പിറക്കാനിരിക്കുന്ന സന്തതികളെ അവനെണ്ണി
തന്നെക്കാൾ കരുത്തനായ തന്റെ ജ്യേഷ്ഠൻ,
ഏസാവിന്റെ പകയിൽ നിന്നവനൊളിച്ചോടിയ അതേ ദേശത്ത്
ഒരു സാമ്രാജ്യമവൻ ഭാവന ചെയ്തു,
ശക്തവും തന്റെ സന്തതികളുടെ നിധികളാൽ
കിരീടം ചൂടിയതും.
സ്വപ്നത്തിൽ നിന്നവനെ ഞെട്ടിയുണർത്തിയതാവട്ടെ,
അവനോടു മല്ലുപിടിച്ച ദൈവമായിരുന്നു.
(ഏസാവിന്റെയും യാക്കോബിന്റെയും കഥകൾക്ക് ഉല്പത്തിപുസ്തകം 25 മുതൽ വായിക്കുക.)
ഗ്രീഷ്മരാത്രി
ഉറക്കവും കാത്തു ഞാൻ കിടക്കയിൽ കിടക്കുമ്പോൾ
അടുത്ത മുറിയിൽ നിന്നൊരു മധുരസ്വരം ഞാൻ കേൾക്കുന്നു.
തുറന്ന ജാലകത്തിലൂടൊരു വെളിച്ചം ഞാൻ കാണുന്നു,
അകലെ, ഒരു കുന്നിൻതലപ്പിലെവിടെയോ.
ഇവിടെ, എന്റെ ഹൃദയത്തോടു നിന്നെ ഞാനമർത്തുന്നു,
എത്രയെന്നറിയാത്ത വർഷങ്ങൾക്കു മുമ്പേ
എന്നെ വിട്ടുപോയ പ്രണയമേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ