2023, സെപ്റ്റംബർ 10, ഞായറാഴ്‌ച

പാബ്ലോ നെരൂദ -എന്റെ കടമകൾക്കൊരു വാഴ്ത്ത്

 

കല്ലിന്മേൽ കല്ലു വച്ച്,
ഓരോ മഷിത്തുള്ളിയായി
ഞാനെന്റെ വേല ചെയ്തുകൊണ്ടിരിക്കെ
മഞ്ഞുകാലം കടന്നുപോകുന്നു,
അതു ശേഷിപ്പിച്ചുപോകുന്നു
ആളൊഴിഞ്ഞ ഇടങ്ങളും
മരവിച്ച പാർപ്പിടങ്ങളും.
ഞാനോ, ഞാൻ വേലയെടുത്തുകൊണ്ടേയിരിക്കുന്നു,
മറവിയില്പെട്ട എത്രയോ വസ്തുക്കൾക്കായി
പകരങ്ങൾ എനിക്കു കണ്ടെത്തണം,
രാത്രിയെനിക്കപ്പം കൊണ്ടു നിറയ്ക്കണം,
പ്രത്യാശയെ പിന്നെയും സ്ഥാപിച്ചെടുക്കണം.

എനിക്കെന്നാൽ സ്വന്തമായുള്ളത് പൊടി മാത്രം,
ക്രൂരകാലത്തെ മഴ മാത്രം,
സ്ഥലമായ സ്ഥലമല്ലാതെ മറ്റൊന്നും
ഞാനെനിക്കായി സൂക്ഷിക്കുന്നില്ല,
അവിടെ ഞാൻ പണിയെടുത്തുകൊണ്ടേയിരിക്കുന്നു,
ആസന്നവസന്തത്തിന്റെ വരവറിയിക്കാനായി.

ഓരോ ആൾക്കും എന്തെങ്കിലും ഞാൻ കൊടുക്കണം,
ഓരോ നാളും ഓരോ ആഴ്ചയും,
നീലനിറത്തിലൊരുപഹാരം,
കാട്ടിൽ നിന്നൊരു കുളിരിതൾ,
ആലസ്യത്തിൽ, പ്രണയത്തിൽ
അന്യർ മുങ്ങിക്കിടക്കുമ്പോൾ
അതികാലത്തേ ഞാനുണരുന്നു,
ഞാൻ വെടിപ്പാക്കിവയ്ക്കുന്നു,
എന്റെ മണി, എന്റെ ഹൃദയം, എന്റെ പണിക്കോപ്പുകൾ.

ഓരോ ആൾക്കും ഞാൻ കരുതുന്നു,
ഒരു മഞ്ഞുതുള്ളി.




അഭിപ്രായങ്ങളൊന്നുമില്ല: