2025 ജനുവരി 21, ചൊവ്വാഴ്ച

ഹൊസെ ലൂയിസ് ഹിഡാൽഗൊ - മരണം



ദൈവമേ: നിനക്കെല്ലാമുണ്ട്,
അന്ധകാരത്തിൻ്റെ ഒരു മണ്ഡലം,
തെളിഞ്ഞ സ്വർഗ്ഗീയപ്രകാശത്തിൻ്റെ മറ്റൊരു മണ്ഡലം.
എന്നാൽ ദൈവമേ, ഇതൊന്നു പറഞ്ഞുതരൂ,
മരിച്ചുപോയവർ ചെന്നുകയറുന്നതിരുട്ടിലേക്കോ വെളിച്ചത്തിലേക്കോ?

നിൻ്റെ സന്തതികളാണു ഞങ്ങൾ,
അതെ, നീ ജനിപ്പിച്ചവർ,
വിഷണ്ണമായ പാടങ്ങൾ പോലെ
ഞങ്ങളുടെ നഗ്നദേഹങ്ങൾ ഞങ്ങൾ നിനക്കു സമർപ്പിക്കുകയും ചെയ്യുന്നു,
നിൻ്റെ രണ്ടു നഖരങ്ങളുടെ വെറുപ്പിനല്ലെങ്കിൽ, സ്നേഹത്തിന്.

ഒരു യുദ്ധത്തിൻ്റെ ഭീകരാരവം
ഞങ്ങൾക്കുള്ളിലവ്യക്തമായി മുഴങ്ങുന്നു,
നീയവിടെ പൊരുതുകയാണല്ലോ,
നിനക്കു നിന്നെ കീഴടക്കാനുമാവുന്നില്ലല്ലോ,
ഞങ്ങളോ, ചോര ചിന്തിയ പടനിലവുമാകുന്നു.

പറയൂ, പറയൂ, ദൈവമേ,
നിൻ്റെ യുദ്ധത്തിനായി നീയെന്തിനു
ഞങ്ങളെത്തന്നെ തിരഞ്ഞെടുത്തു?
ഒടുവിൽ, മരണത്തിൽ, ഞങ്ങളെന്തു നേടുന്നു,
ഒടുങ്ങാത്ത സമാധാനമോ അടങ്ങാത്ത കൊടുങ്കാറ്റോ?
*

Jose Lis Hidalgo (1919-1947)-സ്പാനിഷ് കവിയും ചിത്രകാരനും.

അഭിപ്രായങ്ങളൊന്നുമില്ല: