2023 മാർച്ച് 28, ചൊവ്വാഴ്ച

സെസർ വയഹോയുടെ കവിതകൾ

വിശുദ്ധമായ ഇലപൊഴിക്കൽ

-----------------------------------------------
ഹേ ചന്ദ്ര! അതിവലിപ്പമായൊരു ശിരസ്സിന്റെ കിരീടമേ,
പൊൻനിറമായ നിഴലുകളായി നീ കൊഴിക്കുന്നതേ!
മരതകങ്ങളെക്കുറിച്ചു ദാരുണമായൊരോമനത്തത്തോടെ 
ചിന്തിക്കുമൊരേശുവിന്റെ കടുംചുവപ്പായ കിരീടമേ!

ഹേ ചന്ദ്ര! ആകാശത്തിന്റെ വിഭ്രാന്തഹൃദയമേ,
നീലിച്ച വീഞ്ഞു പകർന്ന പാനപാത്രത്തിനുള്ളിൽ
എന്നും പടിഞ്ഞാറേക്കെന്തിനിങ്ങനെ നീ തുഴയുന്നു, 
പരാജിതമായ, വേദനിക്കുന്നൊരമരം പോലെ?

ഹേ ചന്ദ്ര! വ്യർത്ഥമായിങ്ങനെ പലായനം ചെയ്യുമ്പോൾ
ചിതറിയ രത്നക്കല്ലുകളായി നീ ക്ഷയിച്ചുപോകുന്നു;
അതോ, നീലിമയിലലയുമെന്റെ ജിപ്സിഹൃദയമാണോ നീ,
കരയുമ്പോൾ കവിതകൾ കണ്ണീരായി പൊഴിക്കുന്നവൾ?

മഞ്ഞിൻ്റെ വഞ്ചിപ്പായകൾ

നീ പോകുന്നതു കണ്ടുനിൽക്കാൻ നിത്യേന ഞാനെത്തുന്നു,
എന്നുമകലത്തായ വശ്യനൗകേ...
രണ്ടു വെളുത്ത കപ്പിത്താന്മാർ നിന്റെ കണ്ണുകൾ;
രക്തം കൊണ്ടു ശുഭയാത്ര വീശുന്ന
ചുവന്ന കുഞ്ഞുതൂവാല നിന്റെ ചുണ്ടുകൾ!

നീ പോകുന്നതു കണ്ടുനിൽക്കാൻ ഞാനെത്തുന്നു;
കാലവും ക്രൗര്യവും കൊണ്ടുന്മത്തമായി,
എന്നുമകലത്തായ വശ്യനൗകേ,
സാന്ധ്യതാരം മാഞ്ഞുപോകുന്ന നാൾ വരെ.

കപ്പിയും കമ്പക്കയറും; വഞ്ചിക്കുന്ന കാറ്റുകൾ;
കടന്നുപോയൊരു സ്ത്രീ വീശിയ കാറ്റുകൾ!
നിന്റെ തണുത്ത കപ്പിത്താന്മാർ കല്പന നല്കും,
മാഞ്ഞുപോകുന്നവൻ ഞാനായിരിക്കും...

ക്രിസ്തുമസ് രാത്രി

വാദ്യവൃന്ദം നിശ്ശബ്ദമാകുമ്പോൾ, 
മൂടുപടമണിഞ്ഞ സ്ത്രൈണനിഴലുകൾ
മരച്ചില്ലകൾക്കു ചുവട്ടിലൂടെക്കടന്നുപോകുമ്പോൾ,
പഴുക്കിലകൾക്കിടയിലൂടരിച്ചിറങ്ങുന്നു, 
നിലാവിന്റെ തണുത്ത ഭൂതരൂപങ്ങൾ,
പലനിറത്തിൽ വിളർത്ത മേഘങ്ങൾ.

മറന്ന ശീലുകളിൽ തേങ്ങുന്ന ചുണ്ടുകളുണ്ട്,
ലില്ലിപ്പൂക്കളെന്നു നടിയ്ക്കുന്ന വെണ്മേലാടകളുണ്ട്.
മുരത്ത കാടുകളിൽ പട്ടിന്റെ പരിമളം വീശുന്നു,
ഇടകലർന്ന സല്ലാപങ്ങൾ, മന്ദഹാസങ്ങളും.

നിന്റ മടക്കത്തിന്റെ വെളിച്ചം ചിരി തൂകട്ടെ,
വടിവാർന്ന നിന്റെയുടലിന്റെ ദനഹായിൽ;
പെരുന്നാളുല്ലസിക്കട്ടെ, സൗവർണ്ണതാരസ്ഥായിയിൽ.

നിന്റെ വളപ്പിലപ്പോളെന്റെ കവിത 
കുഞ്ഞാടിനെപ്പോലെ കരഞ്ഞുനടക്കും,
നിന്റെ പ്രണയമെന്ന ഉണ്ണിയേശു പിറവിയെടുത്തെന്ന്
ഗൂഢമായ കൊമ്പുകളും കുഴലുകളുമൂതിയതു പാടിനടക്കും.


(ദനഹാ - കിഴക്കു നിന്നുള്ള മൂന്നു ജ്ഞാനികൾ ബത്ലഹേമിലെത്തിയതിന്റെ ഓർമ്മപ്പെരുനാൾ)

കവി കാമുകിയോട്


എന്റെ പ്രിയേ, ഇന്നു രാവിൽ നിന്നെ ഞാൻ ക്രൂശിച്ചുവല്ലോ,
എന്റെ ചുംബനത്തിന്റെ രണ്ടു വളഞ്ഞ തുലാങ്ങളിൽ;
നിന്റെ വേദനയെന്നോടു പറഞ്ഞു, യേശു തേങ്ങിക്കരഞ്ഞുവെന്ന്,
ആ ചുംബനത്തെക്കാൾ മധുരിക്കുന്നൊരു ദുഃഖവെള്ളിയുണ്ടെന്നും.

നിർന്നിമേഷം നീയെന്നെ നോക്കിനിന്ന ഈ തെളിഞ്ഞ  രാത്രിയിൽ
അസ്ഥിവേണുവുമൂതി മരണമുല്ലസിക്കുകയായിരുന്നു.
ഈ സെപ്തംബർ രാത്രിയിൽ നിർവഹണമായിരിക്കുന്നു,
എന്റെ രണ്ടാം പതനത്തിനും എത്രയും മാനുഷികമായ ചുംബനത്തിനും.

എന്റെ പ്രിയേ, തൊട്ടുതൊട്ടുകിടന്നു നാം മരിക്കും;
നമ്മുടെ ധന്യവേദനകൾ സാവധാനം വരണ്ടുണങ്ങും;
ജീവനറ്റ നമ്മുടെ ചുണ്ടുകളിരുളിൽ തമ്മിൽ തൊട്ടുവെന്നുമാവും.

നിന്റെ ധന്യനേത്രങ്ങളിൽ നീരസമുണ്ടാവില്ലിനിമേൽ,
നിന്നെ മുറിപ്പെടുത്തുകയുമില്ല ഞാനിനിമേൽ.
ഒരേ കുഴിമാടത്തിൽക്കിടന്നു നാമുറങ്ങും,
                                                          രണ്ടു കൂടപ്പിറപ്പുകളെപ്പോലെ.

മരിച്ചവൻ്റെ ഗാനം

എവിടയാവുമവളിപ്പോൾ, ആൻഡീസുകാരി എന്റെ റീത്ത,

കാട്ടോടപ്പുല്ലുകളുടെ, ഇരുണ്ട ചെറിപ്പഴങ്ങളുടെ ഓമന?
ബൈസാന്റിയത്തിൽ ഞാൻ ശ്വാസം മുട്ടിക്കിടക്കുമ്പോൾ,
നേർപ്പിച്ച ബ്രാണ്ടി പോലെ ചോരയുള്ളിൽ മയങ്ങുമ്പോൾ?

എവിടെയാവുമവളുടെ കൈകളിപ്പോൾ, പശ്ചാത്താപത്തോടെ
സായാഹ്നത്തിൽ ഭാവിവെണ്മകളിസ്തിരിയിട്ടവ;
ഇപ്പോൾ, എന്റെ ജീവിതാശയൊക്കെയും
ഈ മഴ കവർന്നെടുക്കുമ്പോൾ?

എന്തു പറ്റി, അവളുടെ കമ്പിളിപ്പാവാടയ്ക്ക്,
അവളുടെ വേവലാതികൾക്ക്, അവളുടെ നടത്തയ്ക്ക്,
വീട്ടിലുണ്ടാക്കിയ മേയ്‌മാസറം പോലവളുടെ ചുവയ്ക്ക്?

ഏതോ മേഘരൂപം നോക്കി വാതില്ക്കൽ നില്ക്കുകയാവുമവൾ.
പിന്നെ വിറ പൂണ്ടും കൊണ്ടവൾ പറയും : “യേശുവേ...എന്തു കുളിര്‌!”
പുരപ്പുറത്തപ്പോഴൊരു കാട്ടുകിളി കരയും.

പ്രണയം


പ്രണയമേ, എന്റെ മരിച്ച കണ്ണുകളിലേക്കു മടങ്ങാതായി നീയിപ്പോൾ;
നിന്നെയോർത്തെത്ര കരയുന്നുവെന്നോ, ആദർശവാദിയായ എന്റെ ഹൃദയം.
എന്റെ പാനപാത്രങ്ങളൊക്കെയും മറയില്ലതെ കാത്തിരിക്കുന്നു,
നിന്റെ ശരല്ക്കാലം നേദിക്കുന്ന അപ്പത്തെ, നിന്റെ പുലർകാലവീഞ്ഞിനെ.

പ്രണയമേ, പാവനമായ കുരിശ്ശേ, എന്റെ മണല്ക്കാടുകളിൽ തേവൂ,
സ്വപ്നം കാണുകയും കരയുകയും ചെയ്യുന്ന നിന്റെ നക്ഷത്രരക്തം.
പ്രണയമേ, എന്റെ മരിച്ച കണ്ണുകളിലേക്കു മടങ്ങുന്നേയില്ല നീയിപ്പോൾ,
നിന്റെ പ്രഭാതാശ്രുക്കളെ ഭയക്കുകയും മോഹിക്കുകയും ചെയ്യുന്നവയിൽ.

പ്രണയമേ, നിന്നെ മോഹിക്കില്ല ഞാൻ, നീ വിദൂരത്തായിരിക്കുമ്പോൾ,
ഒരു മദിരോത്സവത്തിലെ ചൂതുകളിയിൽ നീയൊരു കരുവാകുമ്പോൾ,
അല്ലെങ്കിലൊരു സ്ത്രീയുടെ വിളറിയ പതിഞ്ഞ മുഖത്തു നീ പ്രത്യക്ഷയാകുമ്പോൾ.

പ്രണയമേ, ഉടലില്ലാതെ നീ വരൂ, അത്ഭുതദൈവരക്തത്തിൽ നിന്നു വരൂ,
അങ്ങനെ ദൈവത്തെ മാതിരിയൊരു മനുഷ്യനാകട്ടെ ഞാൻ,
ഉടലാനന്ദിക്കാതെ പ്രണയിക്കുന്നവൻ, ജനിപ്പിക്കുന്നവനും!

എന്റെ സഹോദരൻ മിഗുവേലിന്‌


(ഓർമ്മക്കായി)

സഹോദരാ, വീട്ടുമുറ്റത്തെ കല്ലുബഞ്ചിൽ ഞാനിരിക്കുന്നു,
എത്ര അഗാധമായൊരു ഗർത്തമാണു നീയവിടെ വിട്ടുപോയത്!
ഈ നേരത്തു നാമോടിക്കളിക്കാറുള്ളതു ഞാനോർക്കുന്നു,
തലയിൽ തലോടിക്കൊണ്ടു മമ്മാ പറയാറുള്ളതും: “മതി, പിള്ളേരെ...”

അന്നെന്നപോലെ ഞാനൊളിച്ചിരിക്കാൻ പോകുന്നു,
ഈ സായാഹ്നപ്രാർത്ഥനകളിൽ നിന്നും,
നീയെന്നെ കണ്ടുപിടിക്കില്ലെന്നു ഞാനാശിക്കുന്നു.
വരാന്തയിൽ, കോണിക്കടിയിൽ, ഇടനാഴിയിൽ.
പിന്നെ, നീ ഒളിച്ചിരിക്കുന്നു, ഞാൻ നിന്നെ കണ്ടുപിടിക്കുന്നുമില്ല.
ആ ഒളിച്ചുകളിയിൽ, സഹോദരാ,
നാമന്യോന്യം കരയിച്ചിരുന്നുവെന്നും ഞാനോർക്കുന്നു.

മിഗുവേൽ, ഒരാഗസ്റ്റുമാസരാത്രിയിൽ, പുലരാൻ നേരത്ത്
നീ ഒളിച്ചിരിക്കാൻ പോയി;
ചിരിച്ചും കൊണ്ടൊളിക്കുന്നതിനു പകരം പക്ഷേ,
അന്നു നീ വിഷാദവാനായിരുന്നു...
കഴിഞ്ഞുപോയ ആ സായാഹ്നങ്ങളിൽ
നിന്റെ ഇരട്ടഹൃദയമായിരുന്ന ഒരാൾ
ഇന്നു നിന്നെ തേടിത്തേടി തളർന്നുപോയിരിക്കുന്നു.

നോക്ക്, സഹോദരാ, പുറത്തു വരാൻ ഇനി വൈകരുതേ,
മമ്മായുടെ മനസ്സു വിഷമിക്കില്ലേ?
*

(മരിച്ചുപോയ ജ്യേഷ്ഠൻ മിഗുവേലിന്റെ ഓർമ്മക്കായി എഴുതിയത്)

സ്നേഹവിരുന്ന്


ആരുമിന്നന്വേഷിച്ചെത്തിയില്ല;
ആരുമീ സായാഹ്നത്തിലെന്നോടൊന്നുമാവശ്യപ്പെട്ടുമില്ല.
വെളിച്ചങ്ങളുടെ ഈ ഘോഷയാത്രയിൽ
ഒരു സിമിത്തേരിപ്പൂവിനെപ്പോലും ഞാൻ കണ്ടുമില്ല.
പൊറുക്കൂ, കർത്താവേ: എത്ര കുറച്ചേ ഞാൻ മരിച്ചുള്ളൂ!
ഈ സായാഹ്നത്തിലേവരുമേവരും കടന്നുപോകുന്നു,
എന്നെയന്വേഷിക്കാതെ, എന്നോടൊന്നും ചോദിക്കാതെ.
എനിക്കറിയില്ല, എന്റെ കൈകളിലവർ മറന്നുവച്ചതെന്തെന്ന്,
എന്റേതല്ലാത്തതൊന്നുപോലെ.
വാതിൽക്കലേക്കു ഞാൻ പോയിരുന്നു,
സർവരോടുമായി വിളിച്ചുകൂവാനെനിക്കു തോന്നിയിരുന്നു:
നിങ്ങൾക്കെന്തെങ്കിലും കാണാതെപോയെങ്കിൽ,
അതിവിടെയുണ്ടെന്നേ!
ഈ ജീവിതത്തിലെ ഓരോ സായാഹ്നത്തിലും
എത്ര വാതിലുകളാണൊരു മുഖത്തിനു നേർക്കു
കൊട്ടിയടയ്ക്കപ്പെടുന്നതെന്നെനിക്കറിയാത്തതിനാൽ,
അന്യന്റേതായതെന്തോ എന്റെയാത്മാവിനെ ഗ്രസിച്ചതിനാൽ.
ആരുമിന്നെത്തിയില്ല;
ഈ സായാഹ്നത്തിലെത്ര കുറച്ചേ ഞാൻ മരിച്ചിട്ടുമുള്ളൂ!

*

നിത്യദാമ്പത്യത്തിൻ്റെ കിടക്ക


നിലയ്ക്കുമ്പോഴേ പ്രണയം ബലക്കുന്നുള്ളു!
കുഴിമാടമൊരു വലിയ നേത്രഗോളമാവും,
അതിന്റെ കയങ്ങളിൽ പ്രണയവേദന ജീവിക്കും, കരയും,
മധുരനിത്യതയും കറുത്ത പ്രഭാതവും നിറച്ച ചഷകത്തിലെന്നപോലെ.

ചുംബനത്തിനായി ചുണ്ടുകൾ ഞൊറിഞ്ഞുവരും,
നിറഞ്ഞതൊന്നു കവിഞ്ഞൊഴുകിത്തീരുമ്പോലെ.
ഞരമ്പുകൾ വലിഞ്ഞുപിടയുന്ന സമാഗമങ്ങളിൽ
ഓരോ വായയും മറ്റൊന്നിനായി ത്യജിക്കും,
മൃതപ്രായമായൊരു ജീവിതം.

എങ്കിൽ ഹൃദ്യമത്രേ കുഴിമാടം,
ഒരേയൊരാരവത്തിൽ സകലരുമന്യോന്യമറിയുന്നതതിൽ;
ഹൃദ്യമത്രേ അന്ധകാരം,
ഒരേയൊരു പ്രണയസങ്കേതത്തിൽ എല്ലാവരും സംഗമിക്കുന്നതതിൽ.

*


വിദൂരതയിലെ കാലൊച്ചകൾ


എന്റെയച്ഛൻ ഉറങ്ങുകയാണ്‌.
ആ കുലീനമുഖം സൂചിപ്പിക്കുന്നത് ഒരു സൗമ്യഹൃദയത്തെ;
എത്ര നിർമ്മലനാണിപ്പോളെന്റെയച്ഛൻ,
ആ നൈർമ്മല്യത്തിലൊരു കറയുണ്ടെങ്കിൽ 
അതു ഞാനായിരിക്കും.

ഏകാന്തതയാണിപ്പോൾ വീട്ടിനുള്ളിൽ,
പ്രാർത്ഥനയാണിപ്പോൾ,
കുട്ടികളുടെ വാർത്തകളുമില്ല.
അച്ഛനുണരുന്നു,
ഈജിപ്തിലേക്കുള്ള പലായനം കാതോർക്കുന്നു,
വേദന നിറഞ്ഞ പ്രയാണം.
എത്രയ്ക്കടുത്താണച്ഛനിപ്പോൾ,
അച്ഛനിൽ വിദൂരമായിട്ടെന്തെങ്കിലുമുണ്ടെങ്കിൽ
അതു ഞാനായിരിക്കും.

അമ്മയതാ, തോട്ടത്തിലൂടെ നടന്നുപോകുന്നു,
രുചി പോയൊരു രുചിയുടെ രുചി നുകർന്നുംകൊണ്ട്:
എന്തു ശാന്തതയാണമ്മയ്ക്ക്,
എന്തുമാത്രം ചിറകുകൾ, എന്തുമാത്രം വിടവാങ്ങൾ,
എന്തുമാത്രം സ്നേഹം.

ഏകാന്തതയാണിപ്പോൾ,
നിശ്ശബ്ദമായ വീട്ടിനുള്ളിൽ,
ഒരു വാർത്തയുമില്ല, ഒരു പച്ചയുമില്ല, ഒരു ബാല്യവുമില്ല.
ഈ സായാഹ്നത്തിലെന്തെങ്കിലും തകരുന്നുവെങ്കിൽ,
ഇറങ്ങിപ്പോവുകയും ഞരങ്ങുകയും ചെയ്യുന്നതുണ്ടെങ്കിൽ,
വളഞ്ഞുവെളുത്ത രണ്ടു പഴയ വഴികളാണവ.
അവയിലൂടെന്റെ ഹൃദയം കാൽനടയ്ക്കു യാത്ര ചെയ്യുന്നു.

*


ജനം

യുദ്ധം കഴിഞ്ഞതിൽപ്പിന്നെ,
പടയാളി വീണതിൽപ്പിന്നെ,
ഒരാളടുത്തുചെന്നു പറഞ്ഞു:
“മരിക്കരുതേ; എനിക്കത്ര സ്നേഹമാണു നിങ്ങളെ!”
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.

രണ്ടുപേരടുത്തുചെന്നാവർത്തിച്ചു:
“ഞങ്ങളെ വിട്ടുപോകരുതേ! ധൈര്യമായിരിക്കൂ!
ജീവിതത്തിലേക്കു മടങ്ങിവരൂ!”
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.

ഇരുപത്,  നൂറ്‌, ഒരായിരം,
അഞ്ചു ലക്ഷം പേർ നേരിട്ടുചെന്നു,
അവരുച്ചത്തിൽ പറഞ്ഞു: “എത്രയധികം സ്നേഹം,
മരണത്തിനതുമെതിരാവുന്നില്ല!”
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.

കോടിക്കോടിയായ മനുഷ്യർ അയാളെപ്പൊതിഞ്ഞു,
ഒരേയൊരു നിവേദനവുമായി:
“പോകരുതേ, സഹോദരാ!“
ജഡമോ, കഷ്ടം, മരിച്ചുകൊണ്ടേയിരുന്നു.

പിന്നെ ഭൂമിയിലെ സർവജനങ്ങളും
അയാൾക്കു ചുറ്റും കൂടി;
ജഡം വിഷാദത്തോടെ അവരെ ഒന്നുനോക്കി,
അയാൾ സാവധാനമെഴുന്നേറ്റുനിന്നു,
ആദ്യം കണ്ടയാളെ കെട്ടിപ്പിടിച്ചു;
പിന്നെ നടക്കാൻ തുടങ്ങി...

അഭിപ്രായങ്ങളൊന്നുമില്ല: